കെ സുധാകരനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. ഇങ്ങനെയൊരു നേതൃത്വം കേരളത്തിന് വേണോയെന്നും ആലോചിക്കണമെന്നും കെ സുധാകരനെതിരെ കെ വി തോമസ് തുറന്നടിച്ചു.
തന്നെ പുറത്താക്കാൻ കെ സുധാകരൻ നീക്കം നടത്തി എന്നും 2018 മുതൽ തനിക്കെതിരെ കോൺഗ്രസിനകത്ത് കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ടെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.
‘രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് തന്നെ വിളിക്കാതിരുന്നത് മര്യാദകേടാണ്. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ഗൂഢ നീക്കം നടക്കുന്നുണ്ട്. 2018 മുതൽ തനിക്കെതിരെ കോൺഗ്രസിനകത്ത് കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ട്. സി പി ഐ എം സെമിനാറിൽ പങ്കെടുക്കാനുള്ള തീരുമാനം എടുക്കുന്നതിന് മുൻപേ, തന്നെ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി. തനിയ്ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമുണ്ടായി.
കുമ്പളങ്ങിയിൽ തൻ്റെ ശവമഞ്ച യാത്ര നടത്തിയവരുണ്ട്. എന്നിട്ടും ഇവർക്കെതിരെ നടപടി എടുത്തിട്ടില്ല’, കെ വി തോമസ് പറഞ്ഞു.
താൻ അവർക്ക് തലവേദനയാണെന്നും ചില ഗ്രൂപ്പ് നേതാക്കൻമാരുടെ വാശിയാണ് തനിക്കെതിരായ നീക്കങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം തുറന്നടിച്ചു. ഗ്രൂപ്പിൻ്റെ ഭാഗമല്ലാത്തതു കൊണ്ടാണ് താൻ ആക്രമിക്കപ്പെടുന്നത്. ഏതെങ്കിലും ഗ്രൂപ്പിൽ ഉൾപ്പെട്ടിരുന്നെങ്കിൽ താനും സംരക്ഷിക്കപ്പെട്ടേനെ, അദ്ദേഹം തുറന്നടിച്ചു.
സി പി ഐ (എം) സെമിനാറിൽ പങ്കെടുത്തത് പൂർണ്ണമായും ശരിയായ നിലപാട്
സി പി ഐ (എം) പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തത് പൂർണ്ണമായും ശരിയായ നിലപാടെന്നും കെ വി തോമസ് പറഞ്ഞു. ഇത് സംബന്ധിച്ച് എ ഐ സി സി യ്ക്ക് വിശദീകരണം നൽകിയിട്ടുണ്ട്. ഇ മെയിൽ വഴിയാണ് വിശദീകരണം നൽകിയത്.
അച്ചടക്ക സമിതിയ്ക്ക് മുൻപാകെ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ അവസരം ചോദിച്ചിട്ടുണ്ട്. തൻ്റെ ഭാഗം നേതൃത്വത്തിന് ബോധ്യപ്പെടും. കെ റെയിലിനെ അന്ധമായി എതിർക്കേണ്ടതില്ല. ബ്രഹ്മോസ് വിഷയത്തിൽ എ കെ ആൻ്റണി എളമരം കരീമിനെ അഭിനന്ദിച്ചിട്ടുണ്ട്.
വികസനത്തിൽ രാഷ്ട്രീയം പാടില്ലെന്നായിരുന്നു ആൻ്റണിയുടെ നിലപാട്. അതാണ് ശരിയായ നിലപാട്. കെ വി തോമസ് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here