John Brittas MP : ലോകാരോഗ്യ സംഘടനയെ മുൻനിർത്തിയുള്ള ഇന്ത്യയുടെ കൊവിഡ് മരണ കണക്കിന്മേൽ വ്യക്തത വേണം : ജോൺ ബ്രിട്ടാസ് എം.പി

രാജ്യത്തിന്റെ കൊവിഡ് മരണ നിരക്ക് നിർണ്ണയരീതി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് എൽ മാണ്ഡവ്യയ്ക്ക് ജോൺ ബ്രിട്ടാസ് എം. പി.യുടെ കത്ത്. കൊവിഡ് തരംഗത്തെ നേരിടാൻ ഇതാവശ്യമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ കൊവിഡ് നയത്തിനെതിരെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്ത വാർത്തകൾ അത്യന്തം ആശങ്കയുണ്ടാക്കുന്നതാണ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങളുടെ എണ്ണം രാജ്യത്തിന്റെ കണക്കിനേക്കാൾ പല മടങ്ങ് കൂടുതലാണെന്ന് പത്രം റിപ്പോർട്ട് ചെയ്തിരുന്നു.

ഇന്ത്യയിലെ മരണനിരക്ക് 40 ലക്ഷത്തോളം വരുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നതായിട്ടാണ് ന്യൂയോർക്ക് ടൈംസിലെ വാർത്ത. മാത്രമല്ല WHO റിപ്പോർട്ട് പുറത്തുവരാതിരിക്കാൻ ഇന്ത്യ സമ്മർദ്ദം ചെലുത്തുന്നു എന്നും ന്യൂയോർക്ക് ടൈംസ് ആരോപിക്കുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിൽ 5.2 ലക്ഷം കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയുടെ കൊവിഡ് മരണ കണക്ക് ചോദ്യം ചെയ്യുന്ന റിപ്പോർട്ടുകൾ നേരത്തേയും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ജൂലൈയിൽ പ്രസിദ്ധീകരിച്ച സെന്റർ ഫോർ ഗ്ലോബൽ ഡെവലപ്മെന്റ് സ്റ്റഡിയുടെ വിശദമായ റിപ്പോർട്ട് ഉദാഹരണം.

അന്ന് രാജ്യത്ത് നാലു ലക്ഷം കൊവിഡ് മരണങ്ങൾ ഉണ്ടായി എന്നാണ് കേന്ദ്ര സർക്കാർ കണക്ക്. എന്നാൽ, അക്കാലത്ത് 34,50,000 പേർ ഇന്ത്യയിൽ കൊവിഡ് മൂലം സർക്കാർ കണക്കിനേക്കാൾ കൂടുതലായി മരിച്ചിട്ടുണ്ടാകും എന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്.

അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പിൻതുടർന്നാൽ ഇന്ത്യയിലെ കൊവിഡ് മരണങ്ങളുടെ എണ്ണം 40 ലക്ഷം കവിയുമെന്നും ആ റിപ്പോർട്ടിലുണ്ടായിരുന്നു. സെന്റർ ഫോർ മോണിറ്ററിംഗ് ഇൻഡ്യൻ ഇക്കോണമിയുടെ (സിഎംഐഇ) സർവേ റിപ്പോർട്ട് അടിസ്ഥാനമാക്കി പരിശോധിച്ചാൽ വെളിവാകുന്നത് അക്കാലത്തെ കൊവിഡ് മരണ സംഖ്യ 49 ലക്ഷം കവിയുമെന്നാണ്.

2021 സെപ്തംബർ വരെയുള്ള കാലത്ത് ഇന്ത്യയിൽ കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം ഔദ്യോഗികകണക്കിന്റെ ആറുമുതൽ ഏഴുവരെ മടങ്ങ് കൂടുതലാണെന്ന് 2022 ജനുവരിയിൽ സയൻസ് ജേർണലിന്റെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. 1880-ൽ എഡിസൺ നല്കിയ പണം ഉപയോഗിച്ച് നിലവിൽ വന്നതു മുതൽ ശാസ്ത്രഗവേഷണരംഗത്ത് വലിയ സംഭാവനകൾ നല്കുന്ന പ്രസിദ്ധീകരണമാണിത്. അതേപോലെ, മെഡിക്കൽ മാഗസിനായ ലാൻസെറ്റ് 2022 മാർച്ചിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറഞ്ഞത് ഇന്ത്യയിലെ കൊവിഡ് മരണങ്ങൾ 40 ലക്ഷത്തിനും മേലെയാണ് എന്നാണ്.

ഇത്തരത്തിൽ രാജ്യത്തിന്റെ കൊവിഡ് മരണം സർക്കാർ കണക്കിനേക്കാൾ കൂടുതലാണ് എന്നു കാണിക്കുന്ന പല റിപ്പോർട്ടുകളും പുറത്തുവന്നു. എന്നിട്ടും, സർക്കാർ കണക്ക് അടിസ്ഥാനമാക്കി നമ്മൾ മുന്നോട്ടു പോവുകയാണ്. ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള അന്താരാഷ്ട്ര സംഘടന എന്ന നിലയ്ക്ക് ഡബ്ല്യൂഎച്ച്ഓ പിന്തുടരുന്ന രീതിശാസ്ത്രത്തെയും അവരുടെ റിപ്പോർട്ടുകളെയും അത്യന്തം ഗൗരവത്തോടെ കാണേണ്ടതുണ്ട്.

നമ്മുടെ കണക്കുകൾ പരമപവിത്രമാണ് എന്ന് കേന്ദ്ര സർക്കാർ ഉറപ്പുവരുത്തേണ്ടതുണ്ട്. കൃത്യതയും സുതാര്യതയും ഉറപ്പുവരുത്താതെ നമുക്ക് കൊവിഡ് മഹാമാരിയുടെ അടുത്ത തരംഗത്തിനെതിരെ ഫലപ്രദവും സമൂർത്തവുമായ കാൽവയ്പുകൾ നടത്താനാവില്ലെന്നും കത്തിൽ വിശദീകരിച്ചു.ഈ സാഹചര്യത്തിൽ രാജ്യം കൊവിഡ് മരണക്കണക്കുകൾ പുനരവലോകനം ചെയ്യണമെന്ന് ജോൺ ബ്രിട്ടാസ് എം. പി. നിർദ്ദേശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News