ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു; ബന്ധുവിന് 28 വര്‍ഷം കഠിനതടവ്

ആറ് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ബന്ധുവിന് ഇരുപത്തി എട്ട് വര്‍ഷവും ആറ് മാസവും കഠിന തടവും അറുപതിനായിരം രൂപ പിഴയും. തിരുവനന്തപുരം(Thiruvananthapuram) അതിവേഗ സ്‌പെഷ്യല്‍ കോടതിയാണ്(special court) ശിക്ഷിച്ചത്. തിരുവനന്തപുരം സ്വദേശിയായ സെല്‍ജി(23)നെയാണ് ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒമ്പത് മാസം കൂടി ശിക്ഷ അനുഭവിക്കണം. 2017 ആഗസ്റ്റ് മുതല്‍ 2018 ഏപ്രില്‍ വരെ നിരവധി തവണ പ്രതി കുട്ടിയെ പീഡിപ്പിച്ചു.

കോഴിക്കോട്ട് സ്വദേശിയായ കുട്ടി പഠിക്കാനായി അമ്മയുടെ സഹോദരിയുടെ വീട്ടില്‍ എത്തിയതാണ്. സഹോദരിയുടെ മകനാണ് പ്രതി. കുട്ടിയുടെ അമ്മ രോഗബാധിതയായതിനാലാണ് പഠിക്കാന്‍ സഹോദരിയുടെ വീട്ടിലേയ്ക്ക് അയച്ചത്. ഒന്നാം ക്ലാസ്സില്‍ പഠിച്ചിരുന്ന കുട്ടിയെ പ്രതി പല തവണകളായി വീട്ടില്‍ വെച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടി വേദന കൊണ്ട് നിലവിളിക്കുമ്പോള്‍ വാ പൊത്തി പിടിച്ച് പ്രതി കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചു. പുറത്ത് പറഞ്ഞാല്‍ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇതു കൂടാതെ ബൈക്കിന്റെ സൈലന്‍സര്‍ വെച്ച് കുട്ടിയുടെ കാല്‍ പൊള്ളിക്കുകയും ചെയ്തു. പീഡനത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടായി.  സ്‌കൂള്‍ അവധിക്ക് കുട്ടിയെ അമ്മ കോഴിക്കോട് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഈ സമയം കുട്ടിയുടെ സ്വകാര്യ ഭാഗത്തുണ്ടായ മുറിവില്‍ അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് അമ്മയ്ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് കുട്ടിയോട് തിരക്കിയപ്പോഴാണ് പീഡനത്തിന്റെ വിവരം പറഞ്ഞത്.

പ്രോസിക്യൂഷന് വേണ്ടി സപെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍ ഹാജരായി. പിഴത്തുക കുട്ടിക്ക് നല്‍കണമെന്നും സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. പൂന്തുറ ഇന്‍സ്‌പെക്ടര്‍ ബി.എസ്.സജി കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ സജിന്‍ ലൂയിസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷന്‍ 12 സാക്ഷികളെ വിസ്തരിക്കുകയും 11 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News