Kairali TV USA Award: കൈരളി ടി വി യുഎസ്എയുടെ മൂന്നാമത് കവിതാപുരസ്‌കാരം സിന്ധു നായര്‍ക്ക്

പ്രവാസികളുടെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി ടി വി യു എസ് എ (Kairali TV USA Award) ഏര്‍പ്പെടുത്തിയിരിക്കുന്ന മൂന്നാമത് കവിത അവാര്‍ഡ് അമേരിക്കയിലെ(America) മലയാളി എഴുത്തുകാരുടെ ഏറ്റവും മികച്ച കവിതക്ക് നല്‍കി ആദരിക്കുന്നു. ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹത നേടിയത് സിന്ധു നായര്‍ ( ബോസ്റ്റണ്‍ )രചിച്ച ‘ഇരുള്‍വഴികളിലെ മിന്നാമിനുങ്ങുകള്‍’ എന്ന കവിതയാണ്. കൈരളി ടിവി യുഎസ്എ യുടെ മൂന്നാമത് കവിതാ പുരസ്‌കാരത്തിനുള്ള പ്രശസ്തി ഫലകവും കാഷ് അവാര്‍ഡും,മെയ് 14 ശനിയാഴ്ച മൂന്നുമണിക്ക് (PM), ന്യൂയോര്‍ക്കിലുള്ള കേരള സെന്ററില്‍ വച്ച് കവയിത്രി സിന്ധു നായര്‍ക്കു നല്‍കി അവരുടെ സാഹിത്യ പ്രതിഭയെ ആദരിക്കുന്നതാണ്. അവാര്‍ഡ് ദാനം നിര്‍വഹിക്കുന്നത് ജനനി മാസികയുടെ പത്രാധിപര്‍ ജെ. മാത്യൂസ് ആണ്. അമേരിക്കയിലെ മലയാളി എഴുത്തുകാരില്‍നിന്നും കവിതകള്‍ ക്ഷണിച്ചുവരുത്തി, അവയില്‍ നിന്നും ഏറ്റവും നല്ല കവിത തിരഞ്ഞെടുക്കുന്ന ചുമതല നിര്‍വഹിക്കുന്നത് പ്രശസ്ത കവിയും കൈരളി ടി വിയുടെ ന്യൂസ് ഡയറക്ടറുമായ ഡോക്ടര്‍ എന്‍. പി . ചന്ദ്രശേഖരന്‍, ജനനി മാസികയുടെ മുഖ്യ പത്രാധിപര്‍ ജെ . മാത്യൂസ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ജൂറിയാണ്.

സിന്ധു നായര്‍ സോഫ്റ്റ് വെയര്‍ രംഗത്തു പ്രവര്‍ത്തിക്കുന്നു. ഭര്‍ത്താവ്, സന്തോഷ് നായര്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആണ്. മീര, മാധവ് എന്നിവര്‍ മക്കളാണ്. അടൂര്‍ ആണ് സ്വദേശം. അക്ഷരതീര്‍ഥം എന്ന ഓണ്‍ലൈന്‍ മലയാളം സ്‌കൂളിന്റെ സ്ഥാപകയും ( 2017 ) അദ്ധ്യാപികയുമാണ്. കഥകളും കവിതകളും ഒരുപോലെ ഇഷ്ടപ്പെടുന്നു. ഒറ്റമരം, പെണ്‍മഴയോര്‍മ്മകള്‍, ഹൃദയങ്ങള്‍ പറയുന്നത് എന്നീ പുസ്തകങ്ങളില്‍ എഴുതിയിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. സേതുമാധവന്റ കഥകളെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ചങ്ങമ്പുഴ പാര്‍ക്ക്, മോം എന്നീ ഹ്രസ്വചിത്രങ്ങള്‍ക്കും മറ്റു നിരവധി മ്യൂസിക് വീഡിയോകള്‍ക്കും വേണ്ടി തൂലിക ചലിപ്പിച്ചിട്ടുണ്ട് .

പ്രവാസി മലയാളികളില്‍ കഥകളും നോവലുകളും വായിക്കുന്നവര്‍ ഒട്ടേറെയുണ്ട് .എന്നിട്ടും, അവാര്‍ഡു നല്‍കി ആദരിക്കാന്‍ കൈരളി ടി വി കവിതാ വിഭാഗം തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്നുള്ള ചോദ്യം പ്രസക്തമാണ്. അമേരിക്കയില്‍, മലയാള കവിതാരംഗത്തുള്ള കൈരളിടിവിയുടെ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്. മാമ്പഴം എന്ന പേരില്‍ കവിതക്കുള്ള റിയാലിറ്റി ഷോ അമേരിക്കയില്‍ ആദ്യം അവതരിപ്പിച്ചത് കൈരളിടിവിയാണ്. കഥാപ്രസംഗത്തിന്റെ റിയാലിറ്റി ഷോയും ആദ്യം അവതരിപ്പിച്ചത് കൈരളി ടി വി തന്നെ. അമേരിക്കയിലെ സുഖസൗകര്യങ്ങളിലും സാമ്പത്തിക ഭദ്രതയിലും കഴിയുമ്പോഴും മലയാളികള്‍ ജന്മനാടിന്റെ സംസ്‌കാരവും ഗൃഹാതുരത്വവും നെഞ്ചിലേറ്റിയവരാണെന്ന് നമുക്കു കാണിച്ചുതന്ന, എല്ലാ കാലത്തേയും നല്ല പ്രവാസി ഹ്രസ്വ സീരിയല്‍ ആയ അക്കരകാഴ്ചയുടെ സ്രഷ്ടാക്കളായ കൈരളി ടി വി മലയാളികളുടെ സംസ്‌കാരത്തിന്റെ ആവിഷ്‌കാരമാണ്. കൈരളി ടി വിയുടെ മുന്‍ അവാര്‍ഡുകള്‍ നേടിയ ഗീതാ രാജനും ഡോണ മയൂരയും പ്രവാസികളുടെ മികച്ച എഴുത്തുകാരാണ് .

രണ്ടാമത് അവാര്‍ഡു സ്വീകരിച്ച ഡോണ മയൂരപറഞ്ഞത് കൈരളി ടി വി നല്‍കിയ ഈ അവാര്‍ഡ് എന്റെ സാഹിത്യ ജീവിതത്തിലെ ഏറ്റവും വിലമതിക്കുന്ന അംഗീകാരമായി ഞാന്‍ കരുതുന്നു എന്നാണ്. എന്റെ കവിത പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പഠിപ്പിക്കുന്നുണ്ട്. എല്ലാ പ്രശസ്ത ആനുകാലികങ്ങളിലും എന്റെ കവിത വന്നിട്ടുണ്ട്. സമാനമായ സന്തോഷമുള്ള കാര്യമാണ് കൈരളി ടി വിയുടെ അംഗീകാരം. എന്റെ ഉയിരിപ്പ് എന്ന കവിത തെരഞ്ഞെടുത്ത് അവാര്‍ഡുതന്നതില്‍ കൈരളി ടി വിയോടും അതിന്റെ അമേരിക്കയിലെ പ്രവര്‍ത്തകരോടും ഞാനെന്നും കടപ്പെട്ടിരിക്കുന്നു. ഈ അവാര്‍ഡുദാന പരിപാടിയോടനുബന്ധിച്ചു ‘നവ മാദ്ധ്യമങ്ങളും സാഹിത്യവും’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോണ മയൂരയുടെ പ്രഭാഷണവും ഉണ്ടായിരിക്കും. കൂടാതെ , സാഹിത്യ , മാദ്ധ്യമ ,സംഘടനാ പ്രവര്‍ത്തകര്‍ ആശംസകള്‍ അര്‍പ്പിക്കുന്നു. പ്രശസ്ത ഗായകന്‍ തഹസിന്‍ മുഹമ്മദ് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഗാനങ്ങള്‍ നിങ്ങള്‍ക്കായി വേദിയില്‍ ആലപിക്കുന്നു. പ്രിയപ്പെട്ട എല്ലാ സ്‌നേഹിതരെയും കൈരളിടിവിയുടെ അവാര്‍ഡുദാന പരിപാടിയിലേക്ക് ഞങ്ങള്‍
സവിനയം ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് കാടാപുറം 9149549586
മനോഹര്‍ തോമസ് -917 974 2670

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News