കാരണം വിചിത്രം; മാംസം കഴിക്കുന്ന പിശാചുക്കളെ ഓടിക്കാൻ ലോക്ഡൗൺ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഒരു ഗ്രാമം

മാംസം കഴിക്കുന്ന പിശാചുക്കളെ ഓടിക്കാൻ ലോക്ഡൗൺ പ്രഖ്യാപിച്ച് ഇന്ത്യയിലെ ഒരു ഗ്രാമം. ആന്ധ്രയിലെ വെണ്ണെലവലസ ഗ്രാമത്തിലാണ് സംഭവം. വിചിത്രമായ ലോക്ഡൗൺ (Lockdown) കൊവിഡിനെ (Covid) ഭയന്ന് സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗണല്ല. മറിച്ച്, ഗ്രാമവാസികൾ തന്നെ തീരുമാനിച്ചെടുത്തതാണ്.

മാംസം കഴിക്കുന്ന പിശാചുക്കളെ (Flush Eating Demon) ഒഴിവാക്കാനാണ് ഈ വിചിത്ര രീതി. ഒരു മാസത്തിനുള്ളിൽ നാല് നിവാസികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചതാണ് ഇതിനെല്ലാം കാരണം. മരണത്തിന് പിന്നിൽ പിശാചെന്നാരോപിച്ചാണ് ഗ്രാമവാസികൾ ഇത്തരമൊരു ലോക്ഡൗൺ തെരഞ്ഞെടുത്തിരിക്കുന്നത്.

ഗ്രാമത്തിലെ സർക്കാർ ഓഫീസുകളും അടഞ്ഞുകിടന്നു. ഗ്രാമത്തിലേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് തടയാൻ വേലി കെട്ടി. ജീവനക്കാരെയും മെഡിക്കൽ സ്റ്റാഫിനെയും അധ്യാപകരെയും അനുവദിക്കാത്തതിനാൽ സ്‌കൂളും അങ്കണവാടികളും പോലും അടഞ്ഞുകിടന്നു. ഒഡീഷയുമായി അതിർത്തി പങ്കിടുന്ന ശ്രീകാകുളം ജില്ലയിലെ സരുബുജ്ജിലി മണ്ഡലത്തിന് കീഴിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ലോക്ക്ഡൗൺ ദുരാത്മാക്കൾക്കെതിരെ പ്രവർത്തിക്കുമെന്നാണ് ഇപ്പോൾ ഇവിടുത്തെ ഗ്രാമവാസികൾ വിശ്വസിക്കുന്നത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്രാമത്തിലെ ചിലർക്ക് പനി പിടിപെടുകയും നാല് പേർ മരിക്കുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. ഗ്രാമത്തിൽ അലഞ്ഞുതിരിയുന്ന ദുഷ്ടാത്മാക്കൾ മൂലമാണ് ഇത് സംഭവിച്ചതെന്നാണ് ഗ്രാമവാസികൾ വിശ്വസിക്കുന്നത്. ഒഡീഷയിലെയും അയൽഗ്രാമങ്ങളിലെയും പുരോഹിതരുടെ നിർദ്ദേശപ്രകാരമാണ് ഇതെല്ലാം. വൈദികരുടെ നിർദ്ദേശപ്രകാരം ഗ്രാമത്തിന്റെ നാല് ദിക്കുകളിലും നാരങ്ങകൾ നട്ടുപിടിപ്പിക്കുകയും ഏപ്രിൽ 17 മുതൽ 25 വരെ ലോക്ക്ഡൗൺ ഏർപ്പെടുത്തുകയുമായിരുന്നു.

ഗ്രാമത്തിലേക്കുള്ള വഴിയും അടച്ചു. പുറത്തുനിന്നുള്ളവരെ അനുവദിക്കരുതെന്നും ഗ്രാമത്തിൽ താമസിക്കുന്നവർ വീടിന് പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നൽകി. സംഭവം ജില്ലയിൽ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. പലരും സംഭവത്തെ ചോദ്യം ചെയ്തപ്പോൾ മറ്റുള്ളവർ അതിൽ വിശ്വസിച്ചു. അങ്കണവാടിയും സ്‌കൂളും വില്ലേജ് സെക്രട്ടേറിയറ്റും തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസുൾപ്പെടെയുള്ള പ്രാദേശിക അധികാരികൾ ഗ്രാമം സന്ദർശിച്ചു. ചർച്ചകൾക്ക് ശേഷം പ്രവർത്തിക്കാൻ അനുവദിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News