ഇന്ന് ലോക ഭൗമദിനം. ഭൂമിയുടെ സംരക്ഷണമാണ് ഭൗമദിനാചരണ ലക്ഷ്യം. ‘നമ്മുടെ ഗ്രഹത്തില്‍ നിക്ഷേപിക്കുക’ (Invest in our planet) എന്ന തീമിലാണ് ഈ വര്‍ഷം 52-ാമത് ലോക ഭൗമ ദിനം ആചരിക്കുന്നത്. ഭൂമിയിലെ എല്ലാ വിഭവങ്ങളും നാളയെ കുറിച്ച് ചിന്തിക്കാതെ ഉപയോഗിക്കുന്നു.
സ്വന്തം സ്വാര്‍ത്ഥതയ്ക്ക് വേണ്ടി വിഭവങ്ങള്‍ ദുരുപയോഗം ചെയ്യുമ്പോള്‍ ഇത് നമ്മുടെ വീടാണെന്ന് മനപൂര്‍വം മറക്കുന്നു. ഈ ഗ്രഹത്തിന് തിരികെ നല്‍കുകയെന്നതാണ് ഇത്തവണത്തെ ദിനത്തിന്റെ പ്രധാന സന്ദേശം.
കഴിഞ്ഞ വര്‍ഷം ഭൂമിയുടെ പുന:സ്ഥാപനം എന്ന സന്ദേശം നല്‍കി കൊണ്ടായിരുന്നു ദിനാചരണം. ഭൂമിയുടെ സ്വാഭാവിക ജൈവഘടനയെ തിരികെയെത്തിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഈ സന്ദേശം തിരഞ്ഞെടുത്തത്.
ജനങ്ങളില്‍ പരിസ്ഥിതിയെക്കുറിച്ച് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ 1970 ഏപ്രില്‍ 22-നു അമേരിക്കന്‍ ഐക്യനാടുകളില്‍ ആണ് ആദ്യത്തെ ഭൗമദിനം ആചരിച്ചത്.
മനുഷ്യന്റെ അനിയന്ത്രിതമായ കൈകടത്തൽ ഭൂമിയുടെ നിലനിൽപിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. പരിസ്ഥിതി വിഭവങ്ങൾ വ്യാപകമായി ചൂഷണം ചെയ്യപ്പെട്ടു.
അപ്പോൾ കൊടുംചൂടായി പരിസ്ഥിതി തിരിച്ചടിക്കാൻ തുടങ്ങിയിരിക്കുന്നു. പരിസ്ഥിതിയുടെ വെല്ലുവിളികളെ എങ്ങനെ അഭിമുഖീകരിക്കണം, അതിനെ എങ്ങനെ പരിഹരിക്കണം എന്നതിനെ പറ്റി ചിന്തിക്കാനുള്ള ഒരു ദിവസം കൂടിയാണിത്.
എല്ലാ ദിവസവും ഭൗമദിനമായി കണക്കാക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നത്. ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം, പ്ലാസ്റ്റിക്കിന്റെ അമിത ഉപഭോഗം, മരം മുറി എന്നിവയാണ് ഭൂമിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്.
അര ഡിഗ്രി ചൂട് കൂടുമ്പോൾ കടലിലെ ജലനിരപ്പ് ഒരടിയോളം ഉയരുമെന്നാണ് കണക്ക്. തീരപ്രദേശങ്ങളെ വെള്ളത്തിലാക്കാൻ ഇതുമാത്രം മതി. ഭൂമിയുടെ നിലനിൽപ് നമ്മുടേതും കൂടിയാണെന്ന് ഭൗമദിനം വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുന്നുണ്ട്. ഭൂമി അതിന്റെ ഭീകരമുഖം പുറത്തെടുത്താൽ മനുഷ്യൻ ഒന്നിനും കൊള്ളാത്ത നോക്കുകുത്തിയാകുമെന്നു മറക്കുന്നു.
നമ്മുടെ ഗ്രഹത്തിൽ നിക്ഷേപിക്കുക എന്ന മുദ്രാവാക്യമുയർത്തി നടക്കുന്ന അമ്പത്തിരണ്ടാം വാർഷിക ഭൗമദിനാചരണത്തിൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച്, ഭൂമിയെ സംരക്ഷിച്ച്, പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ച്, പരിസ്ഥിതിയെ സംരക്ഷിച്ച്, മറ്റു ജീവജാലങ്ങളെ സംരക്ഷിച്ച്, നമ്മളെത്തന്നെ സംരക്ഷിക്കുന്ന പ്രക്രിയയിൽ നമുക്ക് ഓരോരുത്തർക്കും പങ്കുചേരാമെന്ന് ഉറക്കെ പ്രതിജ്ഞ ചെയ്യാം.
മാലിന്യങ്ങൾ കൂട്ടിയിട്ടു കത്തിക്കുന്നത് പരമാവധി നിയന്ത്രിക്കാം. നമ്മുടെ ഭൂമിയെ നമുക്കു തന്നെ സംരക്ഷിക്കാം. പ്രകൃതിയിലേക്കുള്ള തിരിച്ചുപോക്കിലൂടെ നാളത്തെ തലമുറയുടെ ദുർവിധി നമുക്കു തന്നെ തിരുത്താം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here