palakkad: ശ്രീനിവാസൻ വധത്തിൽ രണ്ടു പ്രതികൾ കൂടി പിടിയിൽ; ഇരുവരും ഗൂഢാലോചനയിൽ പങ്കെടുത്തവർ

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു പേർകൂടി പിടിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്. ഇവർ ആർഎസ്എസ് നേതാക്കളായ രണ്ടുപേരെ ലക്ഷ്യം വെച്ചിരുന്നെങ്കിലും കിട്ടാതിരുന്നതോടെയാണ് ശ്രീനിവാസനെ വധിച്ചതെന്ന് എഡിജിപി വിജയ് സാഖറേ പറഞ്ഞു

ശ്രീനിവാസൻ വധത്തിൽ ഗൂഢാലോചന നടത്തിയ അഷ്റഫ്, അഷ്ഫാക്ക് എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച ഒരു ബൈക്കും ആയുധങ്ങൾ കൊണ്ടുപോയ ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബൈക്ക് അഷ്ഫാക്കിന്റേതാണ്. പ്രതികൾ മറ്റു രണ്ടുപേരെ ലക്ഷ്യം വെച്ചിരുന്നെങ്കിലും നടക്കാതിരുന്നതോടെയാണ് ശ്രീനിവാസനെ വധിച്ചത്. ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ ലഭിച്ചെന്നും എഡിജിപി വിജയ് സാഖറേ പറഞ്ഞു.

കഴിഞ്ഞ ദിവസം അറസ്റ്റിലായ വരുമായി തെളിവെടുപ്പ് പൂർത്തിയായി. അതേസമയം സുബൈർ വധക്കേസിൽ ഗൂഢാലോചന അന്വേഷണം തുടരുന്നുണ്ടെന്ന് എഡിജിപി വ്യക്തമാക്കി.രണ്ടു കേസുകളിലും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും.

അതേസമയം, പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ ഏപ്രിൽ 24 വരെ തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വിഷുദിനം കുത്തിയതോട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനും കൊല്ലപ്പെട്ടത്. ഇതോടെയാണ് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൊലപാതകങ്ങളെ തുടർന്ന് മതവിദ്വേഷകരമായ സാഹചര്യം ഉടലെടുക്കാനും തുടർന്ന് ക്രമസമാധാന നില തകരാറിലാകാനുമുള്ള സാധ്യത മുന്നിൽ കണ്ട് ഏപ്രിൽ 16-ന് പ്രഖ്യാപിച്ച നിരോധനാജ്ഞയാണ് ഇപ്പോൾ നീട്ടിയത്.

ഉത്തരവ് പ്രകാരം പൊതുസ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ ആളുകൾ ഒത്തു ചേരുന്നത് നിരോധിച്ചിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ പാടില്ല. ഇന്ത്യൻ ആയുധ നിയമം സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ വ്യക്തികൾ ആയുധമേന്തി നടക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഇന്ത്യൻ സ്ഫോടക വസ്തു നിയമം 1884-ലെ സെക്ഷൻ 4 പ്രകാരം പൊതുസ്ഥലങ്ങളിൽ സ്‌ഫോടകവസ്തുക്കൾ കൈവശം വെക്കുന്നതും അപ്രതീക്ഷിത സംഭവങ്ങൾ ഉടലെടുക്കും വിധം സമൂഹത്തിൽ ഊഹാപോഹങ്ങൾ പരത്തുകയോ ചെയ്യാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അവശ്യസേവനങ്ങൾക്കും ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾക്കും ഉത്തരവ് ബാധകമല്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News