6 ഭാഷകളിലായി സിനിമകൾ, 12 രാജ്യാന്തര പുരസ്‌കാരങ്ങൾ, സംവിധാന മികവിന്റെ മറ്റൊരു മുഖമായി മാറിയ വ്യക്തിയാണ് ബിജു വിശ്വനാഥ്. സംവിധായകനും ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ ബിജു വിശ്വനാഥ് കൈരളി ന്യൂസ് ഗുഡ്മോണിങ് കേരളയിൽ അതിഥിയായപ്പോൾ…
കൂടുതൽ ഇഷ്ടം സംവിധാനം
സംവിധാനമാണ് കൂടുതൽ ഇഷ്ടം. ഐറിഷ്, സ്പാനിഷ്, സോഹേളി, ജാപ്പനീസ്, ഇറ്റാലിയൻ തുടങ്ങിയ ഭാഷകൾ ചെയ്തു. സിനിമയുടെ കോമൺ ലാംഗ്വേജ് വിഷ്വൽസ് ആണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എന്നാൽ എല്ലാ ഭാഷകൾക്കും അങ്ങനെ പറയാൻ പറ്റില്ല.
ചില ഭാഷകൾ വളരെ ട്രിക്കിയായിരിക്കും. എന്നാലും അഭിനേതാക്കളോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാവില്ല. എനിക്ക് ഫീച്ചർ ഫിലിംസ് ചെയ്യുന്നതാണിഷ്ടം. ഷോർട്ഫിലിം ക്രാഫ്റ്റ്വൈസ് നോക്കുമ്പോൾ വളരെ ബുദ്ധിമുട്ടാണ്.
2 മണിക്കൂർ സിനിമ പറയുന്ന കാര്യമാണ് നമ്മൾ 5 മിനിറ്റുകൊണ്ടോ 10 മിനിറ്റുകൊണ്ടോ പറയേണ്ടി വരുന്നത്. എനിക്കൊരു ചോയ്‌സ് തന്നാൽ ഞാനൊരു ഫീച്ചർ ഫിലിം ചെയ്യാനാണ് ആഗ്രഹിക്കുന്നത്.
സിനിമകൾ, ജീവിതങ്ങൾ
പല സ്ഥലങ്ങളിലും യാത്ര ചെയ്തിട്ടുണ്ട്. പലയിടങ്ങളിലും പലകാഴ്ചകൾ.
ഒരമ്മയും ഒരു കുട്ടിയും ഡ്രെയിനേജ് വെള്ളം ഒരു കാനിൽ കോരിയെടുത്തു. ഞാൻ തിരക്കിയപ്പോഴറിഞ്ഞത് അവരത് കുടിക്കാനായി കൊണ്ടുപോകുന്നുവെന്നാണ്.
ആ വെള്ളം അവർ ഫിൽറ്റർ ചെയ്ത് ഉപയോഗിക്കുന്നുണ്ട്. ഒരു ഫിലിം മേക്കർ എന്ന നിലയിൽ ഇക്കാര്യങ്ങളെനിക്ക് ലോകത്തോട് പറയാം. അല്ലെങ്കിൽ അവരുടെ സഹായത്തിനായി നമുക്ക് എന്തെങ്കിലും നൽകാം.
എന്നാൽ അതിനപ്പുറമാകണം സിനിമ എന്നാണ് എന്റെ അഭിപ്രായം. മലയാള സിനിമയിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്. ഒരുപാട് സിനിമകൾ മറ്റിടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.
അച്ഛൻ
അച്ഛനെ കഥാകൃത്തെന്ന നലയിലാണ് കൂടുതൽ മനസ്സിലാക്കിയിട്ടുള്ളത്. കലാനിലയത്തിന്റെ നാടകങ്ങളുടെ റിഹേഴ്സലിന് ഞാൻ ഒപ്പം പോയിട്ടുണ്ട്. സിനിമയുടെ തിരക്കഥാകൃത്തെന്ന നിലയിലാണ് അച്ഛനോടുള്ള കഴ്ചപ്പാട്. എനിക്കെപ്പോഴും ക്യാമറയുടെ പുറകിലുള്ള കാര്യങ്ങളാണ് ഇഷ്ടമായിരുന്നത്.
കോളേജ് അധ്യാപനം, രാജി
അമ്മയ്ക്ക് ഞൻ സിനമയിൽ വരുന്നത് താല്പര്യമില്ലായിരുന്നു. പിഎച്ച്ഡി ഒക്കെ കഴിഞ്ഞതോടെ അടുത്ത ഘട്ടം അധ്യാപനം ആയിരുന്നു. എന്നാൽ അത് സ്വയമേ റിസൈൻ ചെയ്യുകയായിരുന്നു. ഒരു വർഷം പഠിപ്പിച്ചു. ഞാനെപ്പോഴും വിശ്വസിക്കുന്നത് നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ പറ്റണം എന്നാണ്. അല്ലെങ്കിൽ ജീവിതത്തിൽ ഒരർത്ഥമില്ല.
ഇഷ്ടമുള്ളവ ചെയ്യാൻ പറ്റുന്നതാണ് വിജയം എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ജഗതീഷേട്ടൻ ഉൾപ്പെടെയുള്ളവർ പറഞ്ഞു ഒരു ലീവെടുത്താൽ മതിയെന്ന്. എന്റെ മേഖല സിനിമയാണ്. പോയി എത്തി ചെന്നുടനെ സിനിമ ചെയ്യാൻ പറ്റിയെന്നുവരില്ല. അപ്പോൾ ഫ്രസ്ട്രേറ്റഡ് ആയാവും ഞാൻ വരുന്നത്.
തിരികെ അധ്യാപനത്തിലേക്ക് വന്നാൽ ഞാനൊരു ഫ്രസ്ട്രേറ്റഡ് അധ്യാപകനായിപ്പോകും. ഇഷ്ടമല്ലാത്ത ജോലി ചെയ്യാതിരിക്കുകയെന്നതാണ് പ്രധാനം. എനിക്കതിന് പറ്റിയെന്നത് എന്റെ ഭാഗ്യമാണ്.
ഫാന്റം/ മമ്മൂട്ടി
ഞാൻ ആദ്യമായി മമ്മൂട്ടി സാറിനൊപ്പം വർക്ക് ചെയ്യുന്ന പടമാണ്. അദ്ദേഹത്തിന്റെ കയ്യിലന്ന് ഏറ്റവും ലേറ്റസ്റ്റ് ആയ ക്യാമറയുണ്ട്. പുള്ളി നന്നായി ഫോട്ടോ എടുക്കും. സിനിമാറ്റോഗ്രഫി അദ്ദേഹത്തിന് ഇഷ്ടവുമാണ്. ഫ്രെയിം ഒക്കെ വന്നു നോക്കാറും എല്ലാം ശ്രദ്ധിക്കാറും ഉണ്ടായിരുന്നു.
സൗഹൃദം, വിജയ് സേതുപതി
വിജയ്‌യെ എനിക്ക് ഒരുപാട് വർഷങ്ങളായി അറിയാം. ചിലർ സിനമയിലെത്തിക്കഴിഞ്ഞാൽ മനഃപൂർവം അല്ലെങ്കിലും ഒരു മാറ്റം ഉണ്ടാവാറുണ്ട്.
പക്ഷെ വിജയ് അങ്ങനെയല്ല, സൗഹൃദം എപ്പോഴും കാത്തുസൂക്ഷിക്കാറുണ്ട്. ഇപ്പോൾ വിജയ് നല്ല തിരക്കിലാണ്. സിനിമയ്ക്കപ്പുറമുള്ള ഒരു ബന്ധം നമ്മൾ തമ്മിലുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here