CPIM : ഹരിദാസന്‍ വധക്കേസ്; പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അധ്യാപിക അറസ്റ്റില്‍

സി പി ഐ എം ( CPIM ) പ്രവര്‍ത്തകന്‍ പുന്നോലിലെ ഹരിദാസന്‍ ( Haridasan ) വധക്കേസ് ( Murder ) പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അധ്യാപിക അറസ്റ്റില്‍. പുന്നോല്‍ അമൃത വിദ്യാലയം (Amrita Vidyalayam) അധ്യാപിക പാലയാട്ടെ ശ്രീനന്ദനത്തില്‍ രേഷ്മയെയാണ് ന്യൂ മാഹി പോലീസ് അറസ്റ്റ് ചെയ്തത്.പാണ്ട്യാല മുക്കിലെ രേഷ്മയുടെ വീട്ടിലാണ് പ്രതി നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞത്.

കൊലക്കേസ്‌ പ്രതിയാണെന്ന്‌ അറിഞ്ഞുകൊണ്ടാണ് പ്രതി നിജിൽ ദാസിന് രേഷ്‌മ വീട് ഒരുക്കി നൽകിയത്. ‘പൊലീസ്‌ അന്വേഷിക്കുന്നുണ്ട്‌, ഒളിച്ചുതാമസിക്കാൻ ഒരിടംവേണം’ എന്നു പറഞ്ഞ്‌ വിഷുവിനുശേഷമാണ്‌ പ്രതി സുഹൃത്തായ അധ്യാപികയെ ഫോണിൽ വിളിച്ചത്‌.

17 മുതൽ പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽദാസിന്‌ താമസിക്കാൻ രേഷ്‌മ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തു. ഭക്ഷണം പാകംചെയ്‌ത്‌ എത്തിച്ചു. വാട്‌സാപ്പ്‌ കോളിലൂടെയായിരുന്നു സംസാരം.

പിണറായി പാണ്ട്യാലമുക്കില്‍ പൂട്ടിയിട്ട രയരോത്ത് പൊയില്‍ മയില്‍പ്പീലി എന്ന വീട്ടില്‍നിന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നിജിൽ ദാസ് പിടിയിലായത്.2 മാസമായി ഒളിവിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 14-ാം പ്രതിയാണ് പിടിയിലായ നിജിൽ ദാസ്.

രാത്രിയും പകലുമായി ഇടയ്‌ക്കിടെ അധ്യാപിക വീട്ടിൽ വരുന്നത്‌ നാട്ടുകാരും ശ്രദ്ധിച്ചിരുന്നു. വർഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ്‌ ഇരുവരുമെന്ന്‌ പൊലീസ്‌ പറഞ്ഞു. മുഴുവൻ തെളിവും ശേഖരിച്ചശേഷമാണ്‌ പൊലീസ്‌ രേഷ്‌മയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌.

ഗൾഫിൽ ജോലിചെയ്യുന്ന, അണ്ടലൂർകാവിനടുത്ത പ്രശാന്തിന്റെ ഭാര്യയാണ്‌ രേഷ്‌മ. അണ്ടലൂർ കാവിനടുത്ത വീട്ടിലാണ്‌ രേഷ്‌മയും മക്കളും താമസം. രണ്ട്‌ വർഷം മുമ്പ്‌ നിർമിച്ച രണ്ടാമത്തെ വീടാണ്‌ പിണറായി പാണ്ട്യാലമുക്കിലേത്‌.

പ്രശാന്ത്‌ ഗൾഫിൽ പോകുംവരെ അണ്ടലൂരും പിണറായിയിലുമായാണ്‌ കുടുംബം താമസിച്ചത്‌. നിജിൽദാസ്‌ കൊലക്കേസ്‌ പ്രതിയാണെന്ന കാര്യം അമൃതവിദ്യാലയത്തിലെ മീഡിയ കോ–-ഓഡിനേറ്റർകൂടിയായ അധ്യാപികക്ക്‌ മാധ്യമങ്ങളിലൂടെ നേരത്തെ അറിയാമായിരുന്നു.  എന്നിട്ടും ഒളിപ്പിച്ച്‌ താമസിപ്പിച്ചത്‌ ഐപിസി 212 പ്രകാരം അഞ്ച്‌ വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്‌.

ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെയാണ് തലശ്ശേരി പുന്നോൽ സ്വദേശി ഹരിദാസിനെ 2 ബൈക്കുകളിലായി എത്തിയ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തിയത്. സ്വന്തം വീടിന് മുന്നിൽ വച്ച് ഇരുപതോളം വെട്ടേറ്റ ഹരിദാസ് ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരിച്ചു.

കൊലപാതകത്തിന് പിന്നാലെ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇരുപതോളം വെട്ടേറ്റാണ് ഹരിദാസൻ കൊല്ലപ്പെട്ടതെന്നായിരു്നനു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കൊല നടന്ന് മണിക്കൂറുകൾക്കുള്ളിൽ ഗൂഢാലോചനയിൽ പങ്കെടുത്ത ബിജെപി വാർഡ് കൗൺസിലർ ലിജേഷ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ എടുത്തു.

സിറ്റി  പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ ജില്ലയിൽ കൊലയാളികൾക്കായി പരിശോധന ശക്തമാക്കി.  അടുത്ത ദിവസം തന്നെ ഗൂഢാലോചനയിൽ പങ്കെടുത്ത 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.  ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News