Pinarayi Vijayan: വികസന മുന്നേറ്റത്തില്‍ പ്രവാസി പങ്കാളിത്തം ഉറപ്പാക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തില്‍ പ്രവാസികളെ പങ്കാളികളാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധി ഘട്ടങ്ങളില്‍ പ്രവാസികള്‍ കേരളത്തിനു നല്‍കിയ സഹായങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നു. പ്രവാസി കുടുംബാംഗങ്ങളുടെ സാമൂഹ്യ, ആരോഗ്യ സുരക്ഷ ഉറപ്പാക്കേണ്ടതും തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതും പ്രധാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം നോര്‍ക്ക ആസ്ഥാനത്ത് പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്റെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ വികസന കാഴ്ചപ്പാടുകളില്‍ പ്രവാസികള്‍ക്ക് അഭിപ്രായം പറയാനുള്ള ഏറ്റവും മികച്ച ഔദ്യോഗിക വേദിയായി ലോക കേരള സഭയെ മാറ്റിയെടുക്കാനായതു കേരളത്തിന്റെ അഭിമാന നേട്ടമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ലോക കേരള സഭയുടെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിനുപുറത്തു വലിയ ശ്രദ്ധ പിടിച്ചുപറ്റി. ഇതിന്റെ ഭാഗമായി നിരവധി പ്രതിഭകളുടെയും വിദഗ്ധരുടെയും പണ്ഡിതരുടെയും സഹായം വിവിധ പ്രശ്‌നങ്ങളില്‍ സംസ്ഥാനത്തിനു ലഭിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കൊവിഡിനു ശേഷം ലോകത്തെ തൊഴില്‍മേഖലയിലുണ്ടായ പുതിയ ക്രമം ഉപയോഗപ്പെടുത്താന്‍ പ്രവാസികള്‍ പ്രത്യേക താത്പര്യം കാണിക്കണം. പരമ്പരാഗത കുടിയേറ്റ മേഖലകളില്‍ പുതിയ സാധ്യതകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് ഉപയോഗപ്പെടുത്താന്‍ മികച്ച നൈപുണ്യ വികസനമുണ്ടാകണം. ഇതിനായി കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാകണം. തൊഴില്‍ സാധ്യതയുള്ള പുതുതലമുറ കോഴ്‌സുകളില്‍ യുവതയ്ക്കു പരിശീലനം നല്‍കണം. ഇക്കാര്യത്തില്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ പോലെയുള്ള ലോക വേദികളില്‍ കേരള മാതൃക ചര്‍ച്ചയായിട്ടുണ്ട്.

കൊവിഡ് കാലത്തു പ്രവാസികളുടെ പ്രയാസങ്ങളില്‍ മികച്ച ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിനു കഴിഞ്ഞു. യുക്രൈനില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചു നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും കാര്യക്ഷമമായി ചെയ്യാനായി. പ്രവാസികള്‍ക്കു നാട്ടില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രയാസങ്ങള്‍ കണക്കിലെടുത്ത് വ്യവസായ നയങ്ങളിലും ചട്ടങ്ങളിലും അനിവാര്യമായ മാറ്റം വരുത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. 10 കോടി വരെയുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള സാങ്കേതിക തടസം ഇതിനകം ഒഴിവാക്കാനായിട്ടുണ്ട്. ലൈസന്‍സ്, മറ്റ് സാങ്കേതിക അനുമതികള്‍ തുടങ്ങിയവ ഇല്ലാതെ തന്നെ ഇത്തരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിക്കും.

വിദേശത്ത് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നാലു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താനായത് നേട്ടമാണ്. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ സഹായം നല്‍കുന്നതിനു നിയമസഹായ സെല്‍ രൂപീകരിച്ചിട്ടുണ്ട്. ഗുരുതര രോഗങ്ങള്‍ ബാധിച്ച പ്രവാസികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സാന്ത്വനം പദ്ധതി വഴിയുള്ള സഹായം ആശ്വാസം പകരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശ രാജ്യങ്ങളിലെ മലയാളികളുടെ കഴിവും പ്രതിഭയും കേരളത്തിനായി ഉപയോഗപ്പെടുത്താന്‍ ലോക കേരള സഭയ്ക്ക് കഴിയുന്നുവെന്നു നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോര്‍ക്ക ആസ്ഥാനത്ത് തന്നെ പ്രവാസി ഭാരതീയര്‍ (കേരളീയര്‍) കമ്മീഷന്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത് പ്രവാസികളുടെ വിഷയത്തില്‍ അനുകൂല നേട്ടങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രവാസി കമ്മിഷന്‍ ചെയര്‍ പേഴ്സണ്‍ ജസ്റ്റിസ് പി.ഡി രാജന്‍ അധ്യക്ഷനായി. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ല, നോര്‍ക്ക വെല്‍ഫെയര്‍ ബോര്‍ഡ് സി.ഇ. ഒ എം. രാധാകൃഷ്ണന്‍, മെമ്പര്‍ സെക്രെട്ടറി ഫാസില്‍ എ, അംഗങ്ങളായ ബെന്യാമിന്‍, ആസാദ് തിരൂര്‍,സുബൈര്‍ പി കണ്ണൂര്‍, ബാജു ജോര്‍ജ്ജ് പറപ്പാട്ട്, മുന്‍ സെക്രട്ടറിമാരായ നിസാര്‍ ഹംസ, അനില്‍കുമാര്‍, വെല്‍ഫെയര്‍ ബോര്‍ഡ് അംഗങ്ങളായ സജി തൈക്കാട്, ജോര്‍ജ്ജ് വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News