ഹരിദാസന്‍ വധക്കേസ് പ്രതിയെ ഒളിവില്‍ താമസിപ്പിച്ച സംഭവം; രേഷ്മയ്ക്ക് ജാമ്യം

ഹരിദാസന്‍ വധക്കേസ്(Haridas murder) പ്രതിയെ ഒളിവില്‍ താമസിപ്പിച്ച സംഭവത്തില്‍ രേഷ്മയ്ക്ക് ഉപാധികളോടെ ജാമ്യം. തലശ്ശേരി (Thalassery)ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചത്തേയ്ക്ക് പിണറായി,ന്യൂ മാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുത് എന്ന് നിബന്ധനയുണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ ഹാജരാകണം.

പാണ്ട്യാല മുക്കിലെ രേഷ്മയുടെ(Reshma) വീട്ടിലാണ് പ്രതി നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടാണ് പ്രതി നിജില്‍ ദാസിന് രേഷ്മ വീട് ഒരുക്കി നല്‍കിയത്. ‘പൊലീസ് അന്വേഷിക്കുന്നുണ്ട്, ഒളിച്ചുതാമസിക്കാന്‍ ഒരിടംവേണം’ എന്നു പറഞ്ഞ് വിഷുവിനുശേഷമാണ് പ്രതി സുഹൃത്തായ അധ്യാപികയെ ഫോണില്‍ വിളിച്ചത്. 17 മുതല്‍ പിണറായി പാണ്ട്യാലമുക്കിലെ വീട്ടില്‍ നിജില്‍ദാസിന് താമസിക്കാന്‍ രേഷ്മ എല്ലാ സൗകര്യവും ഒരുക്കിക്കൊടുത്തു. ഭക്ഷണം പാകംചെയ്ത് എത്തിച്ചു. വാട്സാപ്പ് കോളിലൂടെയായിരുന്നു സംസാരം.

പിണറായി പാണ്ട്യാലമുക്കില്‍ പൂട്ടിയിട്ട രയരോത്ത് പൊയില്‍ മയില്‍പ്പീലി എന്ന വീട്ടില്‍നിന്നാണ് വെള്ളിയാഴ്ച പുലര്‍ച്ചെ നിജില്‍ ദാസ് പിടിയിലായത്.2 മാസമായി ഒളിവിലായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 21ന് ആണു ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ 14-ാം പ്രതിയാണ് പിടിയിലായ നിജില്‍ ദാസ്. രാത്രിയും പകലുമായി ഇടയ്ക്കിടെ അധ്യാപിക വീട്ടില്‍ വരുന്നത് നാട്ടുകാരും ശ്രദ്ധിച്ചിരുന്നു. വര്‍ഷങ്ങളായി അടുത്ത ബന്ധമുള്ളവരാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. മുഴുവന്‍ തെളിവും ശേഖരിച്ചശേഷമാണ് പൊലീസ് രേഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here