Sachin: ക്രിക്കറ്റ് ഇതിഹാസത്തിന് ഇന്ന് 49-ാം പിറന്നാള്‍

സച്ചിന്‍….സച്ചിന്‍….സച്ചിന്‍…സച്ചിന്‍, കാലം മാറും, വര്‍ഷങ്ങള്‍ കടന്നുപോകും, പക്ഷേ 1998-നും 2013-നും ഇടയില്‍ ക്രിക്കറ്റിനെ പിന്തുടര്‍ന്ന ഓരോ ആരാധകര്‍ക്കും ഈ മന്ത്രോച്ചാരണങ്ങള്‍ മറക്കാന്‍ സാധിക്കില്ല. ക്രിക്കറ്റ് അറിയാത്തവര്‍ക്കു പോലും സുപരിചിതമായ പേര്. മുംബൈയിലെ ദാദറില്‍ ജനിച്ച ആ അഞ്ച് അടി അഞ്ച് ഇഞ്ചുകാരന്‍ റണ്‍സുകള്‍ വാരിക്കൂട്ടി, ബൗളര്‍മാരെ ഉപദ്രവിച്ചു, റെക്കോര്‍ഡുകള്‍ തകര്‍ത്തു, ക്രിക്കറ്റിന്റെ ദൈവം എന്ന പദവി നേടി.

Criecket ക്രിക്കറ്റിന്റെ പരിണാമത്തിന് അക്ഷരാര്‍ത്ഥത്തില്‍ സാക്ഷ്യം വഹിച്ചു. കളി കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുമ്പോള്‍, തന്റെ കരിയറിനിടെ നേരിട്ട പരിക്കുകളെയെല്ലാം തരണം ചെയ്ത് ഉയരങ്ങള്‍ കീഴടക്കി മാസ്റ്റര്‍ ബ്ലാസ്റ്ററായി. നൂറിലധികം സെഞ്ചുറികള്‍, പതിനായിരക്കണക്കിന് റണ്‍സുകള്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ക്രിക്കറ്റര്‍, ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന റെക്കോര്‍ഡും സച്ചിന്റെ പേരിലാണ്. സച്ചിന്‍ വെട്ടിപിടിച്ച റെക്കോര്‍ഡുകള്‍ നിരവധിയാണ്.

തന്റെ 14ാം വയസ്സില്‍ ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുകയും ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു കൊണ്ടാണ് ക്രിക്കറ്റ് ലോകത്തേക്ക് കാലെടുത്തു വെക്കുന്നത്. പിന്നീട് 1989 -ല്‍ തന്റെ പതിനാറാം വയസ്സില്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തി. പിന്നിടങ്ങോട്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ ചരിത്രങ്ങള്‍ സൃഷ്ട്ട്ടിച്ച് റെക്കോര്‍ഡുകള്‍ തിരുത്തി ലോകമെമ്പാടും ആരാധകരെ സമ്പാദിച്ചു. എതിരെ നില്‍ക്കുന്ന ബൗളര്‍മാരുടെ പേടി സ്വപനമായി മാറി.

Mumbai മുംബൈയിലെ ഒരു സാരസ്വത് ബ്രാഹ്മിണ്‍ കുടുംബത്തിലാണ് സച്ചിന്‍ ജനിച്ചത്. അച്ഛന്‍ ഒരു മറാത്തി സാഹിത്യകാരന്‍ കൂടിയായിരുന്ന രമേഷ് ടെണ്ടുല്‍ക്കര്‍, തന്റെ ഇഷ്ട സംഗീത സംവിധായകനായ സച്ചിന്‍ ദേവ് ബര്‍മ്മന്‍ എന്ന പേരിലെ സച്ചിന്‍ എന്ന നാമം തന്റെ മകനു നല്‍കി. സഹോദരന്‍ അജിതാണ് സച്ചിനെ ക്രിക്കറ്റ് കളിക്കാന്‍ പ്രോല്‍സാഹിപ്പിച്ചത്.

ശാരദാശ്രം വിദ്യാമന്ദിറിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം . അവിടെ നിന്നാണ് ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ തന്റെ കോച്ച് ആയിരുന്ന രമാകാന്ത് അചരേക്കറില്‍ നിന്ന് സച്ചിന്‍ പഠിച്ചത്. തന്റെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനിടയില്‍ സച്ചിന്‍ എം.ആര്‍.എഫ്. പേസ് അക്കാദമിയില്‍ പേസ് ബൗളിംഗില്‍ പരിശീലനത്തിന് ചേര്‍ന്നു. പക്ഷേ അവിടത്തെ പരിശീലകനായിരുന്ന ഡെന്നിസ് ലില്ലി, സച്ചിനോട് ബാറ്റിംഗില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടു.

ചെറുപ്പകാലത്ത് അനേകം മണിക്കൂറുകള്‍ ക്രിക്കറ്റ്പരിശീലിക്കുമായിരുന്നതിനാല്‍ സച്ചിന് മടുപ്പ് അനുഭപ്പെടാന്‍ തുടങ്ങി. അപ്പോള്‍ പരിശീലകന്‍ സ്റ്റമ്പിന്റെ മുകളില്‍ ഒരു രൂപ നാണയം വെയ്ക്കുകയും സച്ചിനെ പുറത്താക്കുന്ന ബൗളര്‍ക്ക് ആ നാണയം സമ്മാനം നല്‍കുകമെന്ന് പറഞ്ഞു. പരിശീലനത്തിനിടയില്‍ ആര്‍ക്കും സച്ചിനെ പുറത്താക്കാന്‍ പറ്റിയില്ലെങ്കില്‍ കോച്ച് ആ നാണയം സച്ചിനു സമ്മാനിച്ചിരുന്നു. അങ്ങനെ ലഭിച്ച 13 നാണയങ്ങള്‍ സച്ചിന്‍ തന്റെ കരിയറിലെ ഏറ്റവും വിലപ്പെട്ട സമ്മാനമായി ഇന്നും സൂക്ഷിക്കുന്നു.

മികച്ച ഫോമിലായിരുന്നുവെങ്കിലും ടെന്നീസ് എല്‍ബോ എന്ന രോഗം മൂലം സച്ചിന് ഏകദേശം ഒരു വര്‍ഷത്തേക്ക് കളിയില്‍ നിന്ന് മാറി നില്‍ക്കേണ്ടിവന്നു. 2004 -ല്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന അവസാന രണ്ട് ടെസ്റ്റുകളുടെ സമയത്താണ് സച്ചിന് മടങ്ങി വരാനായത്. മുംബൈ ടെസ്റ്റില്‍ സച്ചിന്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചുവെങ്കിലും 2-1ന് ഓസ്‌ട്രേലിയ പരമ്പര സ്വന്തമാക്കി.

2005 ഡിസംബര്‍ 10ന് ഫിറോസ് ഷാ കോട്ലയില്‍ ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തില്‍ സെഞ്ച്വറികളുടെ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചുകൊണ്ട് സച്ചിന്‍ തന്റെ 35ആം ടെസ്റ്റ് സെഞ്ച്വറി നേടി. 2006 മാര്‍ച്ച് 19ന് തന്റെ ഹോം ഗ്രൗണ്ടായ വാങ്കഡെയില്‍ ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിംങ്‌സില്‍ 21 പന്തില്‍നിന്ന് വെറും ഒരു റണ്ണാണ് സച്ചിന്‍ നേടിയത്. പുറത്തായ ശേഷം പവലിയനിലേക്ക് മടങ്ങിയ സച്ചിനെ ഒരു കൂട്ടം കാണികള്‍ കൂക്കി വിളിച്ചു.

ആദ്യമായാണ് സച്ചിന് കാണികളില്‍ നിന്ന് ഇത്തരമൊരു പ്രതികരണം നേരിടേണ്ടി വന്നത്. മൂന്ന് ടെസ്റ്റുകളുള്‍പ്പെട്ട ആ പരമ്പരയില്‍ ഒരു അര്‍ദ്ധ സെഞ്ച്വറി പോലും നേടാന്‍ സച്ചിനായില്ല. സച്ചിന് ശസ്ത്രക്രിയ ആവശ്യമാണെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ അദ്ദേഹം ക്രിക്കറ്റില്‍ തുടരുന്നതിനെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങളുയര്‍ന്നു. തോളിലുണ്ടായ പരിക്കിനെ തുടര്‍ന്നാണ് സച്ചിന്‍ ശസ്ത്രക്രിയക്ക് വിധേയനായത്.

സച്ചിന്റെ മടങ്ങിവരവ് നടന്നത് മലേഷ്യയില്‍ നടന്ന ഡി.എല്‍.എഫ് കപ്പിലാണ്. ആ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ തിളങ്ങാനായത് സച്ചിന് മാത്രമാണ്. സച്ചിന്റെ ക്രിക്കറ്റ് ജീവിതം മടങ്ങി വരാനാവാത്തതു പോലെ വഴുതി പോവുകയാണെന്ന് വിശ്വസിച്ച വിമര്‍ശകര്‍ക്ക് അദ്ദേഹം തന്റെ 40ആം ഏകദിന സെഞ്ച്വറിയിലൂടെ ചുട്ട മറുപടി നല്‍കി. 2007 ജൂലൈ 28ന് ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ഹാമില്‍ നടന്ന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിവസം സച്ചിന്‍ 11000 ടെസ്റ്റ് റണ്‍സ് തികച്ചു.

ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലേക്ക് നയിച്ച സച്ചിനെ രാജ്യം പത്മശ്രീ, പത്മവിഭൂഷണ്‍. അര്‍ജുന അവാര്‍ഡ്, ഭാരത്ത്‌ന അവാര്‍ഡുകള്‍ നടത്തി ആദരിച്ചു.
ഡിസംബര്‍ 23, 2012നു ക്രിക്കറ്റ് ലോകം ഏറെ വേദനയോടെ ആ വാര്‍ത്ത കേട്ടു, ഏകദിന മത്സരങ്ങളില്‍ നിന്ന് വിരമിച്ചതായി സച്ചിന്‍ പ്രഖ്യാപിച്ചു. പിന്നീട് നവംബര്‍ 17, 2013നു വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന തന്റെ ഇരുന്നൂറാം ടെസ്റ്റ് പൂര്‍ത്തിയാക്കി സച്ചിന്‍ ടെസ്റ്റില്‍ നിന്നും വിരമിച്ചു. ക്രിക്കറ്റ് ലോകത്ത് സച്ചിനു പകരമാവാന്‍ മറ്റാര്‍ക്കും ഇന്നും സാധിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News