ഐ എം വിജയൻ(IM Vijayan), കേരളം ഇന്ത്യൻ ഫുട്ബോളിന് സമ്മാനിച്ച എക്കാലത്തെയും ഏറ്റവും മികച്ച താരങ്ങളിൽ ഒരാൾ. ഐഎം വിജയനിന്ന് 53-ാം പിറന്നാള്‍(birthday).
ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ ശീതളപാനീയനങ്ങൾ വിറ്റ് നടന്ന് ഒടുവില്‍ ദേശീയ ടീമിന്റെ നായകനിലേക്ക് വളര്‍ന്ന ഇന്ത്യന്‍ ഇതിഹാസം ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാല്‍പ്പന്ത് ആസ്വാദകരുടെ മനസില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ദേശീയ ടീമിനായി 79 മത്സരങ്ങള്‍ കളിച്ചിട്ടുള്ള വിജയന്‍ 39 ഗോളുകള്‍ സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട്.
തന്റെ കുട്ടിക്കാലത്ത് ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ ശീതളപാനീയങ്ങള്‍ വിറ്റ് നടന്നതിനെക്കുറിച്ച് പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്. 1982 ലെ സന്തോഷ് ട്രോഫി സമയത്ത് തൃശ്ശൂരിലെ സ്റ്റേഡിയത്തില്‍ പത്തുപൈസ കമ്മീഷന് വേണ്ടി സോഡ വിറ്റു നടന്ന വിജയന്‍ പിന്നീട് ദേശീയ ടീമിന്റെ നായകനും ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളിലെ ആരവവുമായി മാറുകയായിരുന്നു.
പതിനെട്ടാം വയസില്‍ കേരളാ പൊലീസില്‍ അംഗമായ വിജയന്‍ 1992 ലാണ് ഇന്ത്യക്ക് വേണ്ടി അരങ്ങേറുന്നത്. 1987- 2006 കാലയളവില്‍ മോഹന്‍ബഗാന്‍, ജെസിടി, ചര്‍ച്ചില്‍ ബ്രദേഴ്സ്, എഫ് സി കൊച്ചിന്‍, ഈസ്റ്റ് ബംഗാള്‍, കേരളാ പൊലീസ് തുടങ്ങിയ ക്ലബ്ബുകള്‍ക്ക് വേണ്ടിയ ബൂട്ടണിഞ്ഞ താരം 250 ഗോളുകളും സ്വന്തമാക്കി.
സാഫ് കപ്പില്‍ 12ാം സെക്കന്റില്‍ ഗോളടിച്ച് വിസ്മയം തീര്‍ത്ത താരം ഇന്ത്യന്‍ ആരാധകരുടെ ആവേശമായിരുന്നു. 2003ലെ ആഫ്രോ-ഏഷ്യന്‍ ഗെയിംസില്‍ നാല് ഗോളുകള്‍ നേടി ടോപ് സ്‌കോറര്‍ ആവുകയും ചെയ്ത താരം പലതവണ ഇന്ത്യയുടെ മികച്ച താരനായി തെരഞ്ഞെടുക്കപ്പെട്ടു. അര്‍ജുന അവാര്‍ഡ് ഉള്‍പ്പെടെയുള്ള പുരസ്‌കാരങ്ങളും താരം സ്വന്തമാക്കിയിട്ടുണ്ട്.
ഫുട്‌ബോള്‍ ജീവിതത്തിനിടയില്‍ സിനിമയിലും തന്റെ സാന്നിധ്യം അറിയിച്ച വിജയന്‍ തമിഴിലും മലയാളത്തിലുമായി നിരവധി സിനിമകളില്‍ ഇതിനോടകം അഭിനയിച്ചിട്ടുണ്ട്. വിജയന്‍ ഇനിയും ഫുട്‌ബോള്‍ കളങ്ങളില്‍ യുവതാരങ്ങള്‍ക്ക് പ്രചോദനമായി തുടരുമെന്ന് തന്നെ നമുക്ക് പ്രത്യാശിക്കാം. പിറന്നാൾ ആശംസകൾ….
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here