ഉണര്‍വ്വും ശ്രദ്ധയും ജാഗ്രതാ സമിതികളും സജീവമാക്കും;ലഹരി-മയക്കുമരുന്ന് ഉപയോഗം തടയും:മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍|MV Govindan Master

വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗം ഇല്ലാതാക്കി വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കാനുള്ള ഉണര്‍വ്വ് പദ്ധതിയും കോളേജ് തലത്തിലുള്ള വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗ സാധ്യതകള്‍ ഇല്ലാതാക്കാനുള്ള നേര്‍ക്കൂട്ടം കമ്മറ്റിയും കോളേജ് ഹോസ്റ്റലുകളിലെ രൂപീകരിച്ച ശ്രദ്ധ കമ്മറ്റിയും ജനപങ്കാളിത്തത്തോടെ മയക്കുമരുന്ന് ഉപയോഗത്തെ പ്രതിരോധിക്കാന്‍ രൂപീകരിച്ച വാര്‍ഡ് തല വിമുക്തി ജാഗ്രതാ സമിതികളും സജീവമാക്കി സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗം തടയുമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഉണര്‍വ്വ് പദ്ധതിയിലൂടെ സ്‌കൂളുകളില്‍ പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ മറ്റ് പ്രചോദനങ്ങളിലേക്ക് പോകാതെ ശ്രദ്ധിക്കും. അവരുടെ കായിക-കലാഭിരുചികളെ പ്രോത്സാഹിപ്പിക്കുവാനാണ് ഈ പദ്ധതിയിലൂടെ പ്രധാനമായും ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. കായിക പരിശീലനത്തിനുള്ള ആധുനിക സംവിധാനങ്ങളോടുകൂടി കളിക്കളങ്ങളും മികച്ച രീതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളും സ്പോര്‍ട്സ് ഉപകരണങ്ങളും മറ്റ് അനുബന്ധ പരിശീലന സൗകര്യങ്ങളും ഇതിന്റെ ഭാഗമായി ഏര്‍പ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.

കോളേജ് ക്യാമ്പസുകളില്‍ പ്രിന്‍സിപ്പലിന്റെ നേതൃത്വത്തിലാണ് നേര്‍ക്കൂട്ടം കമ്മറ്റികള്‍ രൂപീകരിച്ചിട്ടുള്ളത്. കോളേജ് ഹോസ്റ്റലുകളില്‍ ശ്രദ്ധ എന്ന പേരിലുള്ള കമ്മറ്റികളും യാഥാര്‍ത്ഥ്യമായിട്ടുണ്ട്. അധ്യാപകരെ കൂടാതെ രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ പ്രതിനിധികളും എക്സൈസ് ഉദ്യോഗസ്ഥരും ശ്രദ്ധ കമ്മറ്റിയില്‍ അംഗങ്ങളാണ്. ഈ കമ്മറ്റികള്‍ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുകയും ലഹരി ഉപയോഗം ഉണ്ടെങ്കില്‍ അത്തരം പ്രശ്നങ്ങള്‍ പരിശോധിച്ച് എക്സൈസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ക്ക് വിമുക്തി മിഷന്‍ സെന്റുകളില്‍ ചികിത്സയോ, കൗണ്‍സിലിംഗോ ലഭ്യമാക്കും.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വാര്‍ഡ് തലം മുതല്‍ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍, കുടുംബശ്രീ അംഗങ്ങള്‍, അംഗന്‍വാടി, ആശാപ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി വിമുക്തി ജാഗ്രതാ സമിതികള്‍ രൂപീകരിക്കുന്നുണ്ട്. 19498 വാര്‍ഡുകളില്‍ ഇതിനകം വിമുക്തി ജാഗ്രതാ സമിതികള്‍ രൂപീകരിച്ചു കഴിഞ്ഞു. ബാക്കിയുള്ള വാര്‍ഡുകളിലും ജാഗ്രതയുടെ കണ്ണുകളുമായി സമിതികള്‍ രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കൂടാതെ, റസിഡന്‍സ് അസോസിയേഷനുകള്‍, എന്‍ എസ് എസ്, കുടുംബശ്രീ തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ ലഹരിവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here