Apple: ചാർജറില്ലാതെ ഐ ഫോൺ വിൽക്കരുത്; ആപ്പിളിനെതിരെ കോടതി വിധി

ചാർജറില്ലാതെ (Charger) ഐ ഫോൺ (IPhone) വിൽക്കരുതെന്ന് ബ്രസീലിയൻ ജഡ്ജി. ഇങ്ങനെ വിൽക്കുന്നത് നിയമവിരുദ്ധമാണെന്ന് ബ്രസീലിയൻ ജഡ്ജി വിധിച്ചു. ഐ ഫോണിനൊപ്പം ചാർജർ നൽകാത്ത ആപ്പിളിന്റെ നീക്കത്തെ ‘നിയമവിരുദ്ധവും അധിക്ഷേപകരവും’ എന്നാണ് വിധിയിൽ ജഡ്ജി വിശേഷിപ്പിച്ചത്.

പരാതി നൽകിയ ഉപഭോക്താവിന് 1080 ‍ഡോളർ നഷ്ടപരിഹാരം നൽകാനും ബ്രസീലിയൻ കോടതി ആപ്പിളിനോട് വിധിയിൽ നിർദ്ദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. മധ്യ ബ്രസീലിലെ ഗോയാസിൽ നിന്നുള്ള റീജിയണൽ ജഡ്ജി വാൻഡർലീ കെയേഴ്‌സ് പിൻഹീറോ ആണ് വിധി പറഞ്ഞത്.

ഐ ഫോണിന്റെ സാധാരണ പ്രവർത്തനത്തിന് അഡാപ്റ്റർ അത്യന്താപേക്ഷിതമാണെന്നും നിർമാതാവ് പാക്കേജിൽ നിന്ന് ചാർജർ ഒഴിവാക്കുന്നത് പ്രാദേശിക ഉപഭോക്തൃ നിയമം ലംഘിക്കുന്നതാണെന്നുമാണ് കോടതിയുടെ കണ്ടെത്തൽ.

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കാൻ കൂടുതൽ ഉപഭോക്താക്കൾ പരാതിപ്പെടുകയോ അല്ലെങ്കിൽ വീണ്ടും ആക്‌സസറികൾ ഉൾപ്പെടുത്താൻ നിർബന്ധിക്കുകയോ ചെയ്താൽ ഈ നീക്കം കൂടുതൽ ചെലവേറിയതായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്.

2020-ൽ iPhone 12-ൽ ആരംഭിക്കുന്ന സ്മാർട്ട്‌ഫോണുകൾക്കൊപ്പം ചാർജിംഗ് ബ്രിക്ക്, ഹെഡ്‌സെറ്റ് എന്നിവ ഉൾപ്പെടുത്തുന്നത് ആപ്പിൾ അവസാനിപ്പിച്ചിരുന്നു. ഇ-മാലിന്യം കുറയ്ക്കാൻ തങ്ങൾ ശ്രമിക്കുന്നുണ്ടെന്നും പരിസ്ഥിതിക്ക് മികച്ച ഒരു നീക്കമാണിതെന്നുമാണ് ആപ്പിളിന്റെ അവകാശവാദം.

എന്നാൽ ഈ വാദം കോടതി തള്ളിക്കളഞ്ഞു. പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ആഘാതം കുറയ്ക്കാൻ ഇത്തരമൊരു നടപടി ശ്രമിക്കുന്നുവെന്ന അവകാശവാദം അർത്ഥശൂന്യമാണെന്നും ജ‍‍ഡ്ജി പിൻഹീറോ പ്രസ്താവനയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here