
പക്ഷാഘാതത്താല്‍ തളര്‍ന്നുകിടക്കുന്ന മല്‍സ്യത്തൊഴിലാളിയുടെ വീടിന്റെ ജപ്തി നടപടി നിര്‍ത്തിവയ്ക്കാന്‍ നിർദേശവുമായി മന്ത്രി വി എൻ വാസവൻ (V N Vasavan) . ഇതുസംബന്ധിച്ച് കാര്‍ഷിക ഗ്രാമ വികസന ബാങ്കിന് നിര്‍ദ്ദേശം നല്‍കിട്ടുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു . കഠിനംകുളം ശാന്തിപുരത്തുള്ള തോമസ് പനിയടിമയുടെ വീടിന്റെ ജപ്തിയാണ് നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടത്.
താമസിക്കുന്ന വീട്ടില്‍ നിന്ന് ഇറക്കിവിട്ടുള്ള ജപ്തി പാടില്ലെന്നതാണ് സര്‍ക്കാര്‍ നിലപാട്. കിടപ്പിലായ തോമസ് പനിയടിമയുടെ വീട് ജപ്തി ചെയ്യാന്‍ ബാങ്ക് നടപടി സ്വീകരിക്കുന്നുവെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ വിശദമായ റിപ്പോര്‍ട്ട് തേടിയിരുന്നു. അതില്‍ നിന്നും മറ്റൊരു താമസ സ്ഥലം ഇല്ലാത്ത ആളാണ് വായ്പക്കാരന്‍ എന്നു വ്യക്തമായി. തുടര്‍ന്നാണ് ജപ്തി നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ബാങ്കിന് നിര്‍ദ്ദേശം നല്‍കിയത്.
കാര്‍ഷിക സഹകരണ ഗ്രാമ വികസന ബാങ്കില്‍ നിന്നും തോമസ് പനിയടിമ രണ്ടര ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ജൂലൈയില്‍ മത്സ്യബന്ധനത്തിനിടെ പക്ഷാഘാതം വരുകയും കിടപ്പിലാകുകയും ചെയ്തു. ഭാര്യയും കുട്ടികളുമുണ്ട്. ഭാര്യ മത്സ്യ വിപണനത്തിന് പോയാണ് കുടുംബം പുലര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here