DYFI : ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ നിറഞ്ഞു നിന്ന് പി.ബിജുവിന്റെ സ്മരണകള്‍

അകാലത്തില്‍ വിട്ടു പിരിഞ്ഞ പി.ബിജുവിന്റെ ( P Biju ) സ്മരണകളാണ് ഡിവൈഎഫ്‌ഐ ( DYFI ) സംസ്ഥാന സമ്മേളനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. സംഘടനയുടെ മുന്‍ സംസ്ഥാന ട്രഷററും മികച്ച സംഘാടകനുമായിരുന്ന പ്രീയ സഖാവിന്റെ നാമധേയത്തിലാണ് സമ്മേളന വേദിയും. സംസ്ഥാനത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി അടുത്ത ആത്മബന്ധം സൂക്ഷിച്ചിരുന്ന നേതാവിന്റെ വേര്‍പാട് സമ്മേളന പ്രതിനിധികള്‍ക്ക് ശൂന്യത തീര്‍ക്കുന്ന ഓര്‍മയാണ്.

സമ്മേളനം നടക്കുന്ന പത്തനംതിട്ടയുടെ നഗരാതിര്‍ത്തികള്‍ മുതല്‍ നിറഞ്ഞു നില്‍ക്കുകയാണ് കൊവിഡ് മഹാവ്യാധി കവര്‍ന്ന സമരനേതാവിന്റെ പുഞ്ചിരിക്കുന്ന മുഖം. സമ്മേളന വേദിയിലും ചുവരിലുമെല്ലാം അഗ്‌നി പടര്‍ത്തിയ കരുത്തുറ്റ സമരങ്ങളെ മുന്നില്‍ നിന്നു നയിച്ച പി. ബിജുവിന്റെ ഓര്‍മകളിരമ്പുന്നു.

യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനായി പ്രവര്‍ത്തിക്കവേയാണ് പ്രീയ നേതാവിന്റെ അപ്രതീക്ഷിത വേര്‍പാട്. ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന ട്രഷറര്‍ ആയിരുന്ന പി.ബിജു മുന്നില്‍ നിന്നു നയിച്ച തീക്ഷ്ണ സമരങ്ങള്‍ ആവേശമുണ്ടാക്കത്തവരില്ല സമ്മേളന പ്രതിനിധികളിലെന്ന് സംസ്ഥാന സെക്രട്ടറി വി.കെ സനോജ്.

സംസ്ഥാനമാകെ നിറഞ്ഞു നിന്ന സൗഹൃദവും ആത്മ ബന്ധവും പി.ബിജുവിന്റെ പ്രത്യേകതകളിലൊന്നായിരുന്നു. നിശ്ചയദാര്‍ഡ്യത്തിനും ഇച്ഛാശക്തിക്കും മുന്നില്‍ ശാരീരികാവശതകള്‍ പോലും തോറ്റു പിന്‍മാറി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുമ്പോള്‍ തന്നെയാണ് രോഗബാധിതനായി ബിജു വേര്‍പിരിഞ്ഞതും.

ഡിവൈഎഫ്ഐ ( DYFI ) സംസ്ഥാന സമ്മേളനം ഇന്ന് പുതിയ ഭാരവാഹികളെയും പുതിയ സംസ്ഥാന കമ്മറ്റിയേയും തെരഞ്ഞെടുക്കും . സംഘടന റിപ്പോർട്ടിന് ഇന്ന് എ എ റ റഹീം (A A Rahim) മറുപടി പറയും. വൈകിട്ട് നടക്കുന്ന കൂറ്റൻ യുവജന സംഗമവും ,പൊതു സമ്മേളനവും CPIM പൊളിറ്റ് ബ്യൂറോ അംഗം ബന്ദാ കരാട്ട് ഉദ്ഘാടനം ചെയ്യും.

അതേസമയം നാടിൻ്റെ നാനാവിധ പ്രശ്നങ്ങളിൽ ക്രിയാത്മക നിർദേശങ്ങൾ മുന്നോട്ട് വെച്ച് ഡിവൈഎഫ്ഐ (DYFI) സംസ്ഥാന സമ്മേളന പ്രമേയങ്ങൾ. നാടിൻ്റെ വളർച്ചയ്ക്കും, സമഗ്രവികസനത്തിനും കെ. റെയിൽ അനിവാര്യമെന്നതുൾപ്പെടെ അഞ്ച് പ്രമേയങ്ങളാണ് ഇതുവരെ സമ്മേളനം ഐകകണ്ഡേന അംഗീകരിച്ചത്.

കേരളത്തിലെ എൽ.ഡി.എഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താനും വികസനം തടയാനുമുള്ള കെ. റെയിൽ വിരുദ്ധ മുന്നണിയുടെ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിയണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. യുവാക്കൾക്ക് തൊഴിലിനൊപ്പം സംസ്ഥാനത്തിൻ്റെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതി കുപ്രചരണങ്ങളെ മറികടന്ന് നടപ്പിലാക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ആസൂത്രിത പ്രചാരവേലകളുടെ മുനയൊടിക്കാൻ യുവാക്കൾ തന്നെ മുന്നിട്ടിറങ്ങണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെടുന്നു.

ഇന്ത്യയിലെ യുവതീ യുവാക്കൾക്ക് അർഹതപ്പെട്ട തൊഴിൽ പോലും നിഷേധിക്കപ്പെടുന്ന കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റു തുലയ്ക്കുന്ന സമീപനത്തിൽ നിന്നും കേന്ദ്ര സർക്കാർ പിൻമാറണമെന്ന പ്രമേയമായിരുന്നു മറ്റൊന്ന്.

വലതുപക്ഷത്തിനെതിരായ യുവജന പ്രതിരോധം രൂപപ്പെടുത്തുകയെന്ന പ്രമേയവും സംസ്ഥാന സമ്മേളനം പാസാക്കി. കാലഘട്ടത്തിൻ്റെ അനിവാര്യതയായ വിഷയത്തിൽ മുഴുവൻ ജനാധിപത്യ വാദികളും ഒരുമിച്ച് നിൽക്കണം.

ലിംഗ സമത്വത്തിലധിഷ്ഠിതമായ സാമൂഹിക മുന്നേറ്റം സാധ്യമാക്കുക എന്നതാണ് സമ്മേളനം മുന്നോട്ട് വെച്ച മറ്റൊരു പ്രധാന ആവശ്യം. സ്വതന്ത്ര ഇന്ത്യയുടെ 75 ആം വർഷത്തിലും സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികൾക്ക് മാറ്റമില്ല. ലിംഗസമത്വം യാഥാർഥ്യമാക്കി വിവേചന രഹിതമായ നാളേക്കായി പ്രവർത്തിക്കാൻ കഴിയണം.

പുതിയ രൂപവും ഭാവവും കൈക്കൊണ്ട ലഹരിയുടെ വ്യാപനം സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളിയായി മാറിയിരിക്കുന്നുവെന്ന് സമ്മേളനം വിലയിരുത്തി. ലഹരിയുടെ വ്യാപനവും വിപത്തും തടയാൻ സാമൂഹ്യ ജാഗ്രതയും നിയമപരിഷ്കരണവും അനിവാര്യമാണെന്ന പ്രമേയവും ഏകകണ്ഡമായി സമ്മേളനം അംഗീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News