CPIM: പി സി ജോര്‍ജിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹം: സിപിഐ(എം)

മനുഷ്യ സൗഹാര്‍ദ്ദത്തിന് പേരുകേട്ട കേരളത്തില്‍ അത് തകര്‍ക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി.സി.ജോര്‍ജ്ജിന്റെ(P C George) നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് സി.പി.ഐ.(എം)(CPIM) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. തിരുവനന്തപുരത്ത്(Thiruvananthapuram) നടന്ന അനന്തപുരി ഹിന്ദു മഹാസംഗമമെന്ന പരിപാടിയിലാണ് പി.സി.ജോര്‍ജ്ജ് ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നിട്ടുള്ളത്.

കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വര്‍ഗ്ഗീയ വാദികളും ബോധപൂര്‍വ്വമായ പദ്ധതികള്‍ നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം പുറത്തു വന്നിട്ടുള്ളത്. ഇദ്ദേഹത്തിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളക്കളയാനാകില്ല. പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാവണം. കേരളത്തില്‍ വര്‍ഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള എല്ലാവിധ പരിശ്രമങ്ങളെയും ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് നേരിടണമെന്ന് സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പിസി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്.  ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന് വരെ നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തായിരുന്നു പി.സി. ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങള്‍.

കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു, ജനസംഖ്യ വര്‍ധിപ്പിച്ച് മുസ്ലീം രാജ്യമാക്കാന്‍ ശ്രമിക്കുന്നുവെന്ന് പി സി ജോര്‍ജ് പറഞ്ഞു. പുരോഹിതര്‍ ഭക്ഷണത്തില്‍ തുപ്പിയ ശേഷം വിതരണം ചെയ്യുന്നു , മുസ്ലീംങ്ങളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു എന്നിങ്ങനെയായിരുന്നു പിസി ജോര്‍ജ് ആരോപണങ്ങള്‍ ഉന്നയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here