Mino Raiola: ഫുട്‌ബോളിലെ സൂപ്പര്‍ ഏജന്റ് മിനോ റയോള അന്തരിച്ചു

ഫുട്‌ബോളിലെ(Football) സൂപ്പര്‍ ഏജന്റ്(super agent) മിനോ റയോള(Mino Raiola) അന്തരിച്ചു. മാസങ്ങളായി ചികിത്സയിലുള്ള 54-കാരന്‍ മിലാനിലെ സാന്‍ റഫേലെ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. രണ്ടുദിവസം മുമ്പ് റൊമാനോ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ കുടുംബം ഇത് തള്ളിയിരുന്നു. എര്‍ലിങ് ഹാളണ്ട്, പോള്‍ ബോഗ്ബ, സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങളുടെ ഏജന്റായിരുന്നു ഇറ്റലിക്കാരനായ(Italy) റയോള. മരണവാര്‍ത്ത അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കുടുബം തന്നെയാണ് പുറത്തുവിട്ടത്.

ലിയിലെ സലേര്‍നോയില്‍ 1967-ല്‍ ജനിച്ച മിനോ റയോള നെതര്‍ലന്റ്സിലാണ് വളര്‍ന്നത്. ചെറുപ്പത്തില്‍ ഫുട്ബോള്‍ കളിച്ചിരുന്ന അദ്ദേഹം എഫ്.സി ഹാര്‍ലം എന്ന ക്ലബ്ബിന്റെ യൂത്ത് ടീമിലൂടെ പ്രൊഫഷണല്‍ രംഗത്ത് ഭാഗ്യപരീക്ഷണം നടത്തിയെങ്കിലും 18-ാം വയസ്സില്‍ തന്നെ ഇത് ഉപേക്ഷിച്ചു. പിന്നീട് ഫുട്ബോള്‍ ഏജന്റായാണ് അദ്ദേഹം തിളങ്ങിയത്.

ഇറ്റാലിയന്‍ ക്ലബ്ബുകളിലേക്കുള്ള കൂടുമാറ്റത്തിന് നെതര്‍ലന്റ്സില്‍ നിന്നുള്ള കളിക്കാരെ സഹായിക്കുന്ന സ്പോര്‍ട്സ് പ്രമോഷന്‍സ് എന്ന കമ്പനിയുടെ ഭാഗമായ അദ്ദേഹം ഡെന്നിസ് ബെര്‍ഗ്കാംപ്, വിം ജോങ്ക്, മൈക്കല്‍ ക്രീക്ക് തുടങ്ങിയ നിരവധി കളിക്കാരുടെ ട്രാന്‍സ്ഫറിലെ നിര്‍ണായക ഭാഗമായി. ബ്രസീലിയന്‍ താരം റോബിഞ്ഞോയുടെ റയല്‍ മാഡ്രിഡില്‍ നിന്ന് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കുള്ള കൂടുമാറ്റത്തിനു പിന്നില്‍ റയോളയായിരുന്നു.

ചെക്ക് റിപ്പബ്ലിക്കിന്റെ ഇതിഹാസതാരം പാവേല്‍ നെദ്വദിനു വേണ്ടിയാണ് റയോള ആദ്യമായി സ്വതന്ത്ര ഏജന്റായി പ്രവര്‍ത്തിച്ചത്. ചെക്ക് ക്ലബ്ബായ സ്പാര്‍ട്ട പ്രാഹയില്‍ നിന്ന് ഇറ്റലിയിലെ ലാസിയോയിലേക്കുള്ള നെദ്വദിന്റെ ട്രാന്‍സ്ഫറിനു പിന്നില്‍ പ്രവര്‍ത്തിച്ചത് റയോളയായിരുന്നു.

യൂറോപ്യന്‍ ക്ലബ്ബുകളില്‍ കളിക്കുന്ന ഇരുപതോളം കളിക്കാരുടെ പ്രതിനിധിയായിരിക്കെയാണ് റയോളയുടെ വിയോഗം. എര്‍ലിങ് ഹാളണ്ട്, സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, പോള്‍ പോഗ്ബ, മരിയോ ബലോട്ടലി, ബ്ലെയ്സ് മറ്റൗഡി, ഗ്യാന്‍ലുയ്ജി ഡൊണറുമ്മ, മത്ത്യാസ് ഡിലിറ്റ്, ജെസ്സി ലിങ്ഗാര്‍ഡ്ഡ്, ഹെന്റിക് മിഖതര്‍യാന്‍, റൊമേലു ലുകാകു തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ കക്ഷികളായിരുന്നു.

ഇംഗ്ലീഷ്, ഇറ്റാലിയന്‍, ഡച്ച് തുടങ്ങിയ ഭാഷകളിലെ പ്രാവീണ്യം അദ്ദേഹത്തെ ഈ മേഖലയില്‍ അഗ്രഗണ്യനാക്കി. എര്‍ലിങ് ഹാളണ്ടിന്റെയും പോഗ്ബയുടെയും ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അവസാനമായി പ്രവര്‍ത്തിച്ചിരുന്നത്. ഹാളണ്ട് ബൊറുഷ്യ ഡോട്മുണ്ട് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് റയോള അവസാനമായി ട്വിറ്ററില്‍ കുറിച്ചത്. ശസ്ത്രക്രിയക്ക് വിധേയനാകുന്നതിനു മുമ്പ് ജനുവരിയിലായിരുന്നു ഇത്.

മിലാനിലെ സാന്‍ റഫേലെ ആശുപത്രിയില്‍ ശസ്ത്രക്രിയക്കു വിധേയനായ ശേഷം മിനോ റയോള പൊതുരംഗത്തുണ്ടായിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച മിനോ റയോള അന്തരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നെങ്കിലും അദ്ദേഹത്തിന്റെ കുടുംബവും സാന്‍ റഫേലെ ആശുപത്രിയിലെ ഡോക്ടറും പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോയും അടക്കമുള്ളവര്‍ ഈ വാര്‍ത്ത തള്ളിയിരുന്നു. റയോളയുട ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ തന്നെ, തന്റെ മരണവാര്‍ത്ത തള്ളിക്കൊണ്ടുള്ള കുറിപ്പ് പ്രസിദ്ധീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News