കോഴിക്കോട് മുക്കത്ത് 14 കിലോഗ്രാം കഞ്ചാവുമായി 5 പേര്‍ പിടിയില്‍

കോഴിക്കോട് മുക്കത്ത് 14 കിലോഗ്രാം കഞ്ചാവുമായി 5 പേര്‍ പിടിയില്‍. എക്സൈസ് ഇന്റലിജന്‍സും എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. മുക്കത്തെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് 14 കിലോഗ്രാമിലധികം കഞ്ചാവുമായി 5 പേര്‍ പിടിയിലായത്. എക്‌സൈസ് ഇന്റലിജന്‍സും എക്‌സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡും
കുന്നമംഗലം റേഞ്ച് പാര്‍ട്ടിയും സംയുക്തമായാണ്പരിശോധന നടത്തിയത്.

മലപ്പുറം സ്വദേശികളായ സുഫൈല്‍ കാളികാവ്,ഷറഫുദ്ദീന്‍ കരുളായി, നസീര്‍ പെരിന്തല്‍മണ്ണ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. എക്സൈസ് കമ്മിഷണറുടെ ഉത്തരമേഖല സ്‌ക്വാഡിലെ കുന്നമംഗലം റേഞ്ച് ഇന്‍സ്പെക്റ്റര്‍ മനോജ് പടിക്കത്, മലപ്പുറം ഐ. ബി ഇന്‍സ്പെക്ടര്‍ പി.കെ.മുഹമ്മദ് ശാഫീക്ക്, അസി. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ടി ഷിജു മോന്‍ അഖില്‍ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മൂന്നുപേരെ മുക്കം സ്വകാര്യ ലോഡ്ജില്‍ നിന്നും 2പേരെ കാരശ്ശേരിയിലെ വാടക വീട്ടില്‍ നിന്നുമാണ് കസ്റ്റഡിയില്‍ എടുത്തത്.

മധ്യപ്രദേശിൽനിന്ന്‌ പട്ടത്താനത്തേക്ക്‌ തപാൽവഴി കഞ്ചാവ്‌; അഡ്രസ്‌ തെറ്റ്‌ ഫോൺ നമ്പർ കറക്‌ട്‌

മധ്യപ്രദേശിലെ ഇൻഡോറിൽനിന്ന് പട്ടത്താനം പോസ്റ്റ്‌ ഓഫീസിലേക്ക്‌ ശനിയാഴ്‌ച രാവിലെ ഒരു പാഴ്‌സൽ എത്തി. തേയിലപ്പൊടിപോലെ തരി ഉള്ളിൽനിന്ന്‌ വരുന്നതുകണ്ട തപാൽ ജീവനക്കാർക്ക്‌ സംശയം തോന്നി. കഞ്ചാവാണോ? സംശയം എക്‌സൈസിനെ അറിയിച്ചു. കൊല്ലം എക്സൈസ് എൻഫോഴ്‌സ്‌മെന്റ്‌ ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എത്തി പരിശോധിച്ചപ്പോൾ സംഗതി ഉറപ്പിച്ചു; 220 ഗ്രാം കഞ്ചാവ്‌.

എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ജി കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥർ പാഴ്‌സൽ പൊട്ടിച്ചത്‌. പാഴ്‌സലിലെ മേൽവിലാസത്തിലുള്ള ഫോൺ നമ്പരിന്റെ ഉടമയായ കൊല്ലം വടക്കേവിള വില്ലേജിൽ പട്ടത്താനം പീസ് കോട്ടേജിൽ റിജോ (28)യെ വിളിച്ചുവരുത്തി എക്സൈസ് ചോദ്യംചെയ്‌തപ്പോഴാണ്‌ കഞ്ചാവുകടത്തിന്റെ വിശദവിവരം ലഭ്യമാകുന്നത്‌. ഇയാളുടെ സുഹൃത്തായ പട്ടത്താനം സ്വദേശി വിഷ്‌ണുലാൽ ആണ് പാഴ്‌സൽ അയച്ചതെന്നാണ് മൊഴി.

പിടികൂടാതിരിക്കാൻ മേൽവിലാസം തെറ്റായി എഴുതി. എന്നാൽ, ഫോൺ നമ്പർ തെറ്റിച്ചില്ല. മുമ്പും പലതവണ കഞ്ചാവ് പാഴ്‌സലായി അയച്ചതായാണ് വിവരം. വിശദ അന്വേഷണം നടത്തുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി സുരേഷ് അറിയിച്ചു. എക്സൈസ് സംഘത്തിൽ ഇൻസ്പെക്‌ടർ എസ് ഷാജി, പ്രിവന്റീവ് ഓഫീസർ മനോജ്‌ലാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീനാഥ്, നിഥിൻ, ഡ്രൈവർ സുഭാഷ് എന്നിവരും ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here