Santosh Trophy : സന്തോഷ് ട്രോഫി കലാശപ്പോര് നാളെ

സന്തോഷ് ട്രോഫി (Santosh Trophy) കലാശപ്പോര് നാളെ. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വൈകീട്ട് എട്ടിന് നടക്കുന്ന ഫൈനലിൽ പശ്ചിമ ബംഗാളാണ് കേരളത്തിന്റെ എതിരാളികൾ. ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം ബൂട്ടുകെട്ടുന്നത്.

1973, 1992, 1993, 2001, 2004, 2018 വർഷങ്ങളിലായിരുന്നു കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടങ്ങൾ. കേരളത്തിന്റെ 15-ാം ഫൈനലാണിത്. മറുവശത്ത് ബംഗാൾ നേട്ടങ്ങളിൽ ബഹുദൂരം മുന്നിലാണ്. ടൂർണമെന്റിന്റെ ചരിത്രത്തിൽ ബംഗാളിന്റെ 46-ാം ഫൈനലാണ് ഇത്തവണത്തേത്.

32 തവണ അവർ ജേതാക്കളുമായി.സന്തോഷ് ട്രോഫി ഫൈനലിൽ ഇതുവരെ കേരളവും ബംഗാളും മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 1989, 1994 വർഷങ്ങളിലെ കലാശപ്പോരിൽ ബംഗാളിനായിരുന്നു വിജയം. അതേസമയം 2018-ൽ നടന്ന ഫൈനലിൽ ബംഗാളിനെ അവരുടെ മൈതാനത്തുവെച്ച് പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്നാണ് കേരളം കിരീടം ചൂടിയത്. നിലവിൽ കേരള ഗോൾകീപ്പറായ വി. മിഥുനാണ് അന്ന് കേരളത്തിന്റെ ഹീറോയായത്.

സെമിയിൽ കർണാടകയ്‌ക്കെതിരേ തകർപ്പൻ ജയം നേടിയാണ് കേരളം കലാശപ്പോരിന് ടിക്കറ്റെടുത്തത്. ടൂർണമെന്റിൽ ഇതുവരെ കേരളം തോൽവിയറിഞ്ഞിട്ടില്ല. മേഘാലയക്കെതിരേ സമനിലയിൽ പിരിഞ്ഞ മത്സരമൊഴികെയെല്ലാം ടീം ജയിച്ചുകയറി.

മുന്നേറ്റത്തിലെ മികവ് തന്നെയാണ് കേരളത്തിന്റെ കരുത്ത്. ക്യാപ്റ്റൻ ജിജോ ജോസഫും അർജുൻ ജയരാജും മുഹമ്മദ് റാഷിദും അടങ്ങുന്ന മധ്യനിര ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച സംഘമാണ്. സൂപ്പർ സബ്ബായി എത്തുന്ന ടി.കെ ജെസിനും പി.എൻ നൗഫലും തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നു.

സെമിയിൽ 30-ാം മിനിറ്റിൽ പകരക്കാരനായെത്തി അഞ്ചു ഗോൾ നേടിയ ജെസിൻ, ആദ്യ ഇലവനിൽ എം. വിഖ്‌നേഷിന് പകരമെത്താനും സാധ്യതയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News