P C George : പി സി ജോര്‍ജിനെതിരെ പാളയം ഇമാം; വിദ്വേഷപ്രസംഗം നടത്തുമ്പോള്‍ കയ്യടിക്കരുത്, ഈ പരിപ്പ് ഇവിടെ വേവില്ലെന്ന് പറയണം

വിദ്വേഷപ്രസംഗം നടത്തിയ പി സി ജോര്‍ജിനെതിരെ ( P C George ) രൂക്ഷവിമര്‍ശിച്ച് പാളയം ഇമാം വി പി സുഹൈബ് മൗലവി. വര്‍ഗീയ പ്രസംഗകരെ ഒറ്റപ്പെടുത്തണമെന്നും അവര്‍ ഏത് മത, രാഷ്ട്രീയത്തില്‍പ്പെട്ടവരാണെങ്കിലും  മാറ്റിനിര്‍ത്തണമെന്നും പാളയം ഇമാം വി പി സുഹൈബ് മൗലവി ആവശ്യപ്പെട്ടു.

ആർ എസ് എസ് -എസ് ഡി പി ഐ (RSS – SDPI ) കൊലപാതകങ്ങളെയും മൗലവി തള്ളി കളഞ്ഞു. വിദ്വേഷപ്രസംഗം നടത്തുമ്പോള്‍ കയ്യടിക്കരുതെന്നും ഈ പരിപ്പ് ഇവിടെ വേവില്ലെന്ന് പറയണമെന്നും പാളയം ഇമാം വി പി സുഹൈബ് മൗലവി പറഞ്ഞു.

മതവിദ്വേഷ പ്രസംഗം നടത്തിയതിന് പി സി ജോര്‍ജിനെതിരെ(P C George) കേസെടുത്തിരുന്നു. തിരുവനന്തപുരം(Thiruvananthapuram) ഫോര്‍ട്ട് പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. ഡിജിപി അനില്‍കാന്തിന്റെ(Anil Kant) നിര്‍ദ്ദേശപ്രകാരമാണ് നടപടി. കേസ് എടുക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ ഡിജിപിക്ക്(DGP) പരാതി നല്‍കിയിരുന്നു.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോര്‍ജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്ലിം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും ജോര്‍ജിനെതിരായ പരാതിയില്‍ പറയുന്നു.

കച്ചവടം ചെയ്യുന്ന മുസ്ലീങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നു. മുസ്ലീങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിം കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കി.

മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

ശബരിമലയിലെത്തിയ സ്ത്രീകളെ വളരെ മോശം ഭാഷയില്‍ അപമാനിച്ചുകൊണ്ടും ടിപ്പു സുല്‍ത്താനെ താഴ്ത്തിക്കെട്ടുന്ന തരത്തിലും പ്രസംഗത്തില്‍ പരാമര്‍ശങ്ങളുണ്ടായി. ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ്ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

”ഞാന്‍ ഈയൊരു യോഗത്തിന് വേണ്ടി മാത്രമാണ് ഈരാറ്റുപേട്ടയില്‍ നിന്ന് വന്നത്. ഈരാറ്റുപേട്ട എന്ന് പറയുന്നത് ലോകത്ത് ഏറ്റവുമധികം മുസ്ലിങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന പ്രദേശമാണ്. ആകെയുള്ള ജനസംഖ്യയുടെ 97 ശതമാനവും മുസ്ലിങ്ങളാണ്.

ബാക്കി എന്നെപ്പോലെ ചില പാവപ്പെട്ട ക്രിസ്ത്യാനികളും ഹിന്ദുക്കളും മാത്രമേ അവിടെയുള്ളൂ. ബാക്കിയെല്ലാം മുസ്ലിങ്ങളാണ്.

ഞാനിപ്പൊ വരുന്ന വഴിയില്‍ പുതുതായി ഒരു മുസ്ലിമിന്റെ ജൗളിക്കടയുണ്ട്. ആ കടക്കകത്ത് ഒരു 150 പേരുടെ തള്ള്. അതിന്റെ ഇപ്പുറത്ത് അതിലും നല്ല രീതിയില്‍ ഒരു നായരുടെ കടയുണ്ട്. ഈച്ചയെ ആട്ടി ഇരിപ്പാണ്. നമ്മുടെ ആളുകളുടെ ഗുണമാണ് അത്.

ഇതൊക്കെ ആലോചിച്ച് ഓര്‍ത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ നിങ്ങള്‍ ദുഖിക്കേണ്ടി വരും.

ഞാന്‍ കേട്ടത് ശരിയാണെങ്കില്‍ മുസ്ലിങ്ങളുടെ ഹോട്ടലുകളില്‍ പലതും നടക്കുന്നുണ്ട്. ഒരു ഫില്ലര്‍ വെച്ചിരിക്കും, ചായയില്‍ അത് ഒറ്റ തുള്ളി ഒഴിച്ചാല്‍ മതി. വന്ധ്യംകരിക്കും, പുരുഷനെയും സ്ത്രീയെയും. അങ്ങനെ ഇന്ത്യാ രാജ്യം പിടിച്ചടക്കണമെന്നാണ് അവര്‍ ആഗ്രഹിക്കുന്നത്,” പി.സി. ജോര്‍ജ് സമ്മേളനത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here