വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതിനെത്തുടർന്ന് അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്ന് വീണ്ടും രാജി. സമിതി അധ്യക്ഷയായ ശ്വേതാ മേനോനും സമിതി അംഗമായ കുക്കു പരമേശ്വരനുമാണ് സമിതിയിൽ നിന്ന് രാജി വെച്ചത്.
അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിൽ നിന്നുമാണ് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവെച്ചത്. ലൈംഗിക പീഡന പരാതിയില്‍ വിജയ് ബാബുവിനെതിരെ നടി നൽകിയ പരാതിയിൽ താരസംഘടനയായ അമ്മ നടപടിയെടുത്തില്ലെന്നാരോപിച്ചാണ് രാജി.വിജയ് ബാബുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ശ്വേതാ മേനോൻ ചെയർപേഴ്സണായ അഞ്ചംഗ സമിതി റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന ‘അമ്മ’ എക്സിക്യൂട്ടീവ് യോഗം ആഭ്യന്തര പരാതി പരിഹാര സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചില്ല. പകരം മാറി നിൽക്കാൻ സന്നദ്ധനാണെന്ന വിജയ് ബാബുവിന്റെ കത്ത് അംഗീകരിക്കുകയായിരുന്നു.
ഈ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം മാലാ പാർവതി രാജിവെച്ചത്. അവർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഇപ്പോള്‍ ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജി വെച്ചത്. ശ്വേതാ മേനോൻ അധ്യക്ഷയായ സെല്ലിൽ മാലാ പാർവതി, കുക്കു പരമേശ്വരൻ, രചന നാരായണൻകുട്ടി, അഡ്വ. അനഘ എന്നിവരാണ് അംഗങ്ങളായുണ്ടായിരുന്നത്. ഇതിൽ മൂന്നുപേരാണ് വിജയ് ബാബു വിഷയവുമായി ബന്ധപ്പെട്ട് തുടർച്ചയായ രണ്ട് ദിവസങ്ങളിലായി രാജിവെച്ചിരിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here