മാനസിക രോഗിയായ യുവാവ് വീട്ടിൽ കയറി വയോധികയെ കുത്തിക്കൊലപ്പെടുത്തി. പത്തനംതിട്ട തിരുവല്ല കുന്നന്താനത്താണ് ദാരുണമായ സംഭവം നടന്നത്. കൃത്യത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരും പൊലീസും ചേർന്ന് പിടികൂടുകയായിരുന്നു.
രാവിലെ 8 മണിയോടെയായിരുന്നു സംഭവം. തിരുവല്ല കുന്നന്താനം പാമല സ്വദേശിയായ വിജയമ്മ വീടിന് സമീപം നിന്ന് തുണികൾ നനയ്ക്കുകയായിരുന്നു. ഇതിനിടെ വഴിയിലൂടെ കടന്നു വന്ന സമീപവാസിയായ അയ്യപ്പൻ എന്നു വിളിക്കുന്ന പ്രദിപ് വിജയമ്മയെ കണ്ടതോടെ ഇവരുമായി വാക്കുതർക്കത്തിലേർപ്പെട്ടു.
തുടർന്ന് അക്രമാസക്തനായ ഇയാൾ കയ്യിലിരുന്ന മദ്യക്കുപ്പി അടിച്ചു പൊട്ടിച്ച ശേഷം അതുപയോഗിച്ച് വിജയമ്മയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ബന്ധുക്കളും നാട്ടുകാരും ഓടിയെത്തുമ്പോൾ രക്തത്തിൽ കിടക്കുന്ന വിജയമ്മയെ ആണ് കണ്ടത്.
ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് മുൻപ് ഇയാൾ മറ്റു പലരെയും ഉപദ്രവിക്കാൻ ശ്രമം നടന്നതായി പൊലീസ് പറയുന്നു. സ്ഥിരം ലഹരി വസ്തുക്കൾക്ക് അടിമയായ പ്രതി നിരന്തര ശല്യക്കാരനാണെന്ന് സംഭവ സ്ഥലം സന്ദർശിച്ച ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
അതേ സമയം, കീഴ്‌വായ്പൂർ പൊലീസിൻ്റെ കസ്റ്റഡിയിലുള്ള പ്രതി സെല്ലിലും അക്രമ സ്വഭാവം തുടരുകയാണ്. മറ്റ് നടപടിക്രമങ്ങൾക്കു ശേഷം പ്രദീപിനെ തിരുവല്ല കോടതിയിൽ ഹാജരാക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here