കടലിനെ പ്ളാസ്റ്റിക് മുക്തമാക്കുന്ന ശുചിത്വസാഗരം പദ്ധതി 21 ഹാര്‍ബറുകളിലേക്ക് വ്യാപിപ്പിക്കുന്നു

കടലിലെ പ്ളാസ്റ്റിക് മാലിന്യം നീക്കം ചെയ്യുന്ന ശുചിത്വ സാഗരം പദ്ധതി സംസ്ഥാനത്തെ 21 ഹാര്‍ബറുകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനം. കൊല്ലം നീണ്ടകര ഹാര്‍ബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതിയാണ് വ്യാപിപ്പിക്കുന്നത്. ഇതിനുള്ള കര്‍മ്മപദ്ധതി സംസ്ഥാന തീരദേശ വികസന കോര്‍പറേഷന്റെ സഹകരണത്തോടെ ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പ് തയ്യാറാക്കും. മത്സ്യബന്ധനം, തദ്ദേശസ്വയംഭരണം, യുവജനകാര്യം, വിനോദസഞ്ചാരം എന്നീ വകുപ്പുകളുടെയും അവയുടെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങള്‍, സംഘങ്ങള്‍, സന്നദ്ധ സേവകര്‍ എന്നിവരുടെ സഹകരണത്തോടെയും മെയ് മാസത്തില്‍ ഹാര്‍ബറുകളില്‍ പദ്ധതി നടപ്പാക്കും.

സിനിമ രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ശുചിത്വസാഗരം പദ്ധതി മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ പ്ളാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റുകള്‍ വേണ്ടി വരും. ഒരു യൂണിറ്റിന് 55 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനിയറിംഗ് തദ്ദേശസ്വയംഭരണ വകുപ്പുകള്‍, ശുചിത്വ മിഷന്‍, നെറ്റ് ഫിഷ് എം. പി. ഇ. ഡി. എ, സാഫ്, തീരദേശ പോലീസ്, ബോട്ട് ഓണേഴ്സ് അസോസിയേഷന്‍, മത്സ്യത്തൊഴിലാളി സംഘടനകള്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി നീണ്ടകരയില്‍ നടപ്പാക്കിയത്. മത്സ്യബന്ധന വേളയില്‍ ലഭിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബോട്ട് ഓണേഴ്സ് അസോസിയേഷന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ സംഭരിച്ച് കരയിലെത്തിക്കുന്നു. തുടര്‍ന്ന് നീണ്ടകരയിലെ ഹാര്‍ബറിലുള്ള ഷ്രെഡ്ഡിംഗ് യൂണിറ്റില്‍ എത്തിച്ച് സംസ്‌കരിച്ച ശേഷം ഇതു റോഡ് നിര്‍മ്മാണത്തിന് ഉപയോഗിക്കും.

ദിവസം രണ്ട് ഷിഫ്റ്റ് എന്ന രീതിയിലാണ് ഷ്രെഡ്ഡിംഗ് യൂണിറ്റില്‍ പ്ലാസ്റ്റിക്ക് സംസ്‌കരണം നടക്കുന്നത്. ഒരു ഷിഫ്റ്റില്‍ 200 കിലോഗ്രാം മാലിന്യം സംസ്‌കരിക്കുന്നു. മാലിന്യസംസ്‌കരണ യൂണിറ്റില്‍ 21 പേര്‍ക്ക് ജോലി നല്‍കാനും പദ്ധതിയിലൂടെ സാധിച്ചിട്ടുണ്ട്. മറ്റ് ഹാര്‍ബറുകളില്‍ കൂടി ശുചിത്വ സാഗരം നടപ്പിലാകുന്നതോടെ കടലില്‍ നിന്നും വലിയ അളവില്‍ പ്ളാസ്റ്റിക് മാലിന്യം ശേഖരിക്കാനും സംസ്‌കരിച്ച് പുനരുപയോഗിക്കാനും കഴിയും. ഇതിലൂടെ ഹാര്‍ബറുകളും തീരദേശവും പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ലോകത്തിന് മാതൃകയായ പദ്ധതി എന്ന രീതിയില്‍ ലോകസാമ്പത്തിക ഫോറത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രശംസ ലഭിക്കുകയും ചെയ്ത പദ്ധതിയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News