Hareesh Peradi: ‘അമ്മ’യിലെ കാരണവന്മാര്‍ക്ക് മാത്രം എന്താണ് വെളിവ് വയ്ക്കാത്തത്: ഹരീഷ് പേരാടി

താര സംഘടനയായ അമ്മയിലെ കാരണവന്മാര്‍ക്ക് മാത്രം വെളിവ് വയ്ക്കാതെയും സ്ത്രീകള്‍ക്ക് മാത്രം ബോധം ഉണ്ടാകുകയും ചെയ്യുന്നത് എന്തുകൊണ്ടെന്ന് ഹരീഷ് പേരാടി. ചില ആളുകളുടെ നിലപാടുകളാണ് സംഘടനയിലെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. അല്ലെങ്കില്‍ മാലയ്ക്കും ശ്വേതയ്ക്കും കുക്കുവിനും ഒന്നും രാജി വയ്ക്കേണ്ടി വരില്ലായിരുന്നു എന്നും അതാണ് അന്വേഷിക്കേണ്ടതെന്ന് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഹരീഷ് പേരാടി പറഞ്ഞു.

എന്നോ പരമ്പരാഗതമായി സിനിമയുടെ ചില വിശ്വാസങ്ങളില്‍ ഉറച്ചുപോയ ഒരു കൂട്ടത്തിന്റെ കയ്യില്‍ തന്നെയാണ് സംഘടന. ഏതെങ്കിലും ഒരു വ്യക്തിയുടെ കയ്യിലല്ല. ആ കൂട്ടമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അതിലുള്ള എല്ലാവരും അങ്ങനെയാണ് എന്നല്ല. ബാബുരാജ് വളരെ കൃത്യമായി അദ്ദേഹത്തിന്റെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബാബുരാജിനെ ഇവര്‍ക്കിടയില്‍പെടുത്താന്‍ കഴിയില്ല എന്നുമാണ് ഹരീഷ് പേരാടിയുടെ പ്രതികരണം.

ഹരീഷ് പേരാടിയുടെ വാക്കുകള്‍

ഐസിസി എന്ന കമ്മിറ്റി ഉണ്ടാകുന്നത് വലിയ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ്. അതിനു ശേഷം ആ കമ്മിറ്റിയെ തന്നെ നോക്കുകുത്തിയാക്കുകയും ഞങ്ങളൊക്കെ എന്ത് പറഞ്ഞാലും ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് അവരാണ് എന്ന് ഓരോ ദിവസവും അടിവരയിട്ടു പറയുകയാണ്. ഐസിസി ഒരു ഐസ് ആക്കി മാറ്റുകയാണ് ഇവര്‍ ചെയ്യുന്നത്. സുപ്രീം കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഉണ്ടാക്കിയെടുത്ത ഒരു കമ്മിറ്റിയെ യാതൊരു വിധ വിലയും കല്‍പ്പിക്കാതെ ഇപ്പോഴും കോടമ്പാക്കം സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങിയ ഞങ്ങളാണ് സിനിമ കണ്ടുപിടിച്ചതെന്നും ഞങ്ങളാണ് ഈ സിനിമയിലെ രാജാക്കന്മാരെന്നും സ്വയമേ പ്രഖ്യാപിച്ചുകൊണ്ട് ഒരു ഉളുപ്പുമില്ലാത്തങ്ങനെ ഇരുന്ന് പൊതു സമൂഹത്തോട് ശര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുന്നത്.

ഇതിനു മുന്നേ സംഘടനയില്‍ നിന്ന് ഇറങ്ങി പോയ രണ്ട് മൂന്നു പേരുണ്ട്. നമുക്ക് പലപ്പോഴും അവരോട് അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. പക്ഷെ യോജിക്കാവുന്ന ഒരുപാട് സ്ഥലങ്ങളുണ്ടല്ലോ. ഡബ്ല്യൂസിസി പോലൊരു സംഘടന കൃത്യമായ നിലപാടെടുത്ത് മുന്‍പോട്ട് പോകുന്നുണ്ട്. ഒരു ജനാധിപത്യ സംവിധാനത്തില്‍ നിന്ന് കൊണ്ട് എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടത്, പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് എന്താണ് എന്ന് അവര്‍ക്കറിയാം.

താര സംഘടന ഒരു കാലത്തും നന്നാവാന്‍ സാധ്യതയില്ല. നന്നാവും എന്നാണ് നമ്മളൊക്കെ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഇനി ഈ പ്രതീക്ഷയ്ക്ക് ഒരു അര്‍ത്ഥവുമില്ല എന്നാണ് തോന്നുന്നത്. കാരണം, മാല പാര്‍വതി രാജി വയ്ക്കുന്നതിന് തൊട്ടു മുന്‍പ് തന്നെ സംഘടന പുറത്തുവിട്ട പത്രക്കുറിപ്പ് പങ്കുവച്ചുകൊണ്ട് ഞാന്‍ എഴുതുകയുണ്ടായി. കാരണം ഒളിവില്‍ കഴിയുന്ന ആളോട് കത്ത് വാങ്ങുകയാണ് ചെയ്തത്. അങ്ങനെ ആണെങ്കില്‍ കത്തെവിടെ നിന്ന് വാങ്ങി എന്ന് പോലീസ് അന്വേഷിച്ചാല്‍ വിജയ് ബാബുവിനെ കണ്ടെത്താന്‍ കഴിയുമല്ലോ. ഇവരൊക്കെയാണ് നമ്മുടെ നേതൃത്വം എന്ന് പറയുമ്പോള്‍ തല താഴ്ത്തി നടക്കേണ്ട അവസ്ഥായാണ് ഉണ്ടാകുന്നത്. കാരണം നമ്മളൊക്കെ ഈ സാമൂഹിക വിഷയങ്ങളില്‍ പ്രതികരിച്ചും നാടകം കളിച്ചും ഒക്കെ വന്ന ആളുകളാണ്. അപ്പോള്‍ ഇതിനുള്ളില്‍ ഒരു ലക്ഷം രൂപയും നല്‍കി സംഘടനയില്‍ കയറി വന്നത് അബദ്ധമായി എന്ന് എനിക്ക് ഇപ്പോള്‍ തോന്നുകയാണ്.

ഇന്നലെ മണിയന്‍പിള്ള രാജു ചേട്ടന്‍ പറഞ്ഞത് ഒരാള്‍ പോയാല്‍ പകരം ഒരാള്‍ വരുമത്രെ. എട്ടുവീട്ടില്‍ പിള്ളമാര്‍ പറയുന്ന വര്‍ത്തനമാണത്. ഇവരാരും പത്രം വായിക്കില്ല എന്ന് തോന്നുന്നു. ചരമ കോളങ്ങളും സിനിമ കോളങ്ങളും മാത്രം വായിച്ചു പോകുകയാണോ എന്ന് സംശയമുണ്ട്. കാരണം, ഇവരൊക്കെ ആദരാഞ്ജലികളും സിനിമയുടെ വാര്‍ത്തകളും മാത്രമാണ് പങ്കുവയ്ക്കുന്നത്. അല്ലാതെ പൊതു സമൂഹവുമായി ബന്ധപ്പെട്ട ഒന്നും പങ്കുവയ്ക്കുന്നതായി ഞാന്‍ കാണാറില്ല.

എന്നോ പരമ്പരാഗതമായി സിനിമയുടെ ചില വിശ്വാസങ്ങളില്‍ ഉറച്ചുപോയ ഒരു കൂട്ടത്തിന്റെ കയ്യില്‍ തന്നെയാണ് സംഘടന. ഏതെങ്കിലും ഒരു വ്യക്തിയുടെ കയ്യിലല്ല. ആ കൂട്ടമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. അതിലുള്ള എല്ലാവരും അങ്ങനെയാണ് എന്നല്ല. ബാബുരാജ് വളരെ കൃത്യമായി അദ്ദേഹത്തിന്റെ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ബാബുരാജിനെ ഇവര്‍ക്കിടയില്‍പെടുത്താന്‍ കഴിയില്ല. പക്ഷെ മറ്റു ചില ആളുകള്‍ ഉണ്ട്. അവരുടെ നിലപാടുകളാണ് ഇവിടെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുന്നത്. അല്ലെങ്കില്‍ മാലയ്ക്കും ശ്വേതയ്ക്കും കുക്കുവിനും ഒന്നും രാജി വയ്ക്കേണ്ടി വരില്ല. എന്തുകൊണ്ടാണ് സ്ത്രീകള്‍ക്ക് മാത്രം ബോധം ഉണ്ടാകുകയും കരണവന്മാര്‍ക്ക് മാത്രം വെളിവ് വയ്ക്കാതെയും ഇരിക്കുന്നത്? അതാണ് അന്വേഷിക്കേണ്ടത്.

ഇതൊന്നും ആരെയും ബാധിക്കാന്‍ പോകുന്നില്ല. ഇവരുടെ കയ്യിലാണ് സിനിമ എന്ന് നമുക്ക് വെറുതെ തോന്നുന്നത്. ഇവരുടെ കയ്യിലൊന്നുമല്ല സിനിമ. കൃത്യമായ ഒരു രാഷ്ട്രീയമുള്ള സ്പീഡ് പിടിച്ച ഒരു വണ്ടിയാണ് മലയാള സിനിമ. ആ സിനിമയെ ഇവര്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു എന്ന് മാത്രമേ ഒള്ളു. എല്ലാവരും മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഇത് ഞാന്‍ മാത്രം പറയേണ്ട കാര്യമല്ല. എല്ലാവരും ഒരുമിച്ചെടുക്കേണ്ട തീരുമാനമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here