മാരീചനായി വരുന്ന ഏഷ്യാനെറ്റ് ന്യൂസിനെക്കുറിച്ച് ഉല്ലേഖ് എന്‍ പി

രാമാനന്ദ് സാഗറിന്റെ രാമായണ ( Ramayanam ) അജണ്ടയുടെ തുടര്‍ച്ചയെ സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസില്‍ വന്ന പരിപാടിയെകുറിച്ച്  പ്രമുഖ എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ( Journalist ) ഉല്ലേഖ് എന്‍ പി (Ullekh NP) എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ( Facebook Post ) രാമാനന്ദ് സാഗറിന്റെ രാമായണ അജണ്ടയുടെ തുടര്‍ച്ചയെക്കുറിച്ച് ഉല്ലേഖ് വ്യക്തമായി തുറന്നുകാട്ടുന്നത്.

അയോദ്ധ്യയില്‍ ( Ayodhya ) ബാബരിമസ്ജിദ്  ( Babri Masjid )തകര്‍ത്തയിടത്ത് പടുത്തുയര്‍ത്തുന്ന അമ്പലത്തിന്റെ നിര്‍മ്മാണ കമ്മിറ്റിയുടെ ചെയര്‍മാന്‍ നൃപെന്ദ്ര മിസ്‌റയുമായി കമ്പനിയുടെ തന്നെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആയ രാജേഷ് കല്‍ര നടത്തി broadcast ചെയ്ത അഭിമുഖം ഉള്‍പ്പെടുന്ന പരിപാടിയെ കുറിച്ചാണ് ഉല്ലേഖ് എന്‍പിയുടെ കുറിപ്പ്.

പച്ചയായ വര്‍ഗീയതയാണ് ഈ ചാനല്‍ ആ പരിപാടിയിലൂടെ വിളമ്പിയതെന്നും വര്‍ഗീയതയുടെ കല്ലുവെച്ച നുണയാണ് ആ പരിപാടിയെന്നും അദ്ദേഹം പറയുന്നു. പക്ഷെ അതിനെ ചോദ്യം ചെയ്യാന്‍ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നവര്‍ക്കും വഞ്ചനക്ക് കൂട്ട് നില്‍ക്കുന്നവര്‍ക്കും പറ്റുമോ? എന്നും അദ്ദേഹം തന്റെ കുറിപ്പിലൂടെ ചോദിക്കുന്നു

എണ്‍പതുകളില്‍ രാമാനന്ദ് സാഗര്‍ രാമായണം കാണിച്ചു വര്‍ഗീയതയ്ക്കും അന്ധവിശ്വാസങ്ങള്‍ക്കും വളം നല്‍കിയ ചരിത്രം നമ്മുടെ മുന്നിലുണ്ടെന്നും ആ സീരിയല്‍ ഇന്ത്യന്‍ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളെ പറ്റി പല പഠനങ്ങളും പുറത്തുവന്നിട്ടുമുണ്ടെന്ന് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എൺപതുകളിൽ രാമാനന്ദ് സാഗർ രാമായണം കാണിച്ചു വർഗീയതയ്ക്കും അന്ധവിശ്വാസങ്ങൾക്കും വളം നൽകിയ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ആ സീരിയൽ ഇന്ത്യൻ സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളെ പറ്റി പല പഠനങ്ങളും പുറത്തുവന്നിട്ടുമുണ്ട്. നിരുപദ്രവം എന്ന് തോന്നുന്ന ചില കാര്യങ്ങൾ മനുഷ്യമനസ്സിനെ redefine ചെയ്യും എന്നത് അത്തരം സംഭവങ്ങളിൽ നിന്ന് മനസിലാക്കാം. ഒരു പൊളിറ്റിക്കൽ പ്രോജെക്ടിന്റെ ഭാഗമായി മാറുമ്പോൾ ഇത്തരം പരിപാടികൾ തികച്ചും അപകടകരമായി മാറുന്നു. അരവിന്ദ് രാജഗോപാൽ എഴുതിയ Politics After Television എന്ന പുസ്തകത്തിൽ സാഗറിന്റെ ആർ എസ് എസ് ബന്ധം അതുപോലെ പണമിടപാട് എന്നിവ എടുത്തു പറയുന്നുണ്ട്. ഒരു slow poison ആയിരുന്നു സാഗറിന്റെ രാമായൺ. രാമജന്മഭൂമി എന്ന ആർഎസ്എസ് ആശയവും മുദ്രാവാക്യങ്ങളും മുന്നോട്ടു വെച്ച ഒരു സീരിയൽ.

പണ്ട് പണ്ട് ഞങ്ങൾ കേമൻമാരായിരുന്നു എന്ന കെട്ടുകഥയാണ് വിൽപ്പനചരക്ക്‌. ചുരുക്കം ചിലർ മാത്രം പ്രബലരായിരുന്ന ഇല്ലാത്ത ഒരു സുവർണ പഴമയെ കുറിച്ച് ഭൂരിപക്ഷം പേർക്കും ഗൃഹാതുരത്വം ജനിപ്പിക്കുന്ന വഞ്ചനയാണ് ഇവിടെ വീണ്ടും വീണ്ടും അരങ്ങേറുന്നത്. സവർണരാഷ്ട്രീയ മേൽക്കോയ്മയ്ക്ക് മുന്നിൽ വീണ്ടും വഴങ്ങുന്ന അല്ലെങ്കിൽ മുട്ടുകുത്തുന്ന അടിച്ചമർത്തപ്പെട്ടവന്റെ ചിത്രം വീണ്ടും ഉയരുകയായി. ഇതൊക്കെ അഭിമാനത്തിന്റെ പേരിലാണ് പോലും. ഹിന്ദുവിന് അവന്റെ മതത്തെപ്പറ്റി മാത്രം അഭിമാനിക്കാൻ പാടില്ല അല്ലെ എന്ന ചോദ്യം ഉയർത്തി ആടിനെ പട്ടിയാക്കുന്നു ഇവർ. അതിൽ ജനം വീഴുന്നു ആ വിസർജനത്തിൽ നീരാട്ട് നടത്തുന്നു. ജോൺ ഡെൻവർ പാടിയ “കൺട്രി റോഡ്സ്’ എന്ന പാട്ടു പഴയതു പോലെ എനിക്ക്‌ ഇപ്പോൾ ആസ്വദിക്കാൻ കഴിയാത്തത് ഈ ദുഷിച്ച സുവർണം എന്ന് വിശേഷിപ്പിക്കുന്ന പഴമയെ അംഗീകരിക്കാൻ പറ്റാത്തത് കൊണ്ടാണ്. അതിനു പകരം Johnny B. Goode കേൾക്കുന്നതിലാണ് താല്പര്യം.
അത് പോട്ടെ.

ആദർശഹിന്ദുവാകാൻ ശ്രമിക്കുന്ന പഴയ ബുദ്ധമതക്കാർ. പണ്ടെങ്ങോ ഭാഗമായിരുന്നു എന്ന് പറയുന്ന ഹിന്ദുമതത്തിലെ സവര്ണനാകാൻ വെമ്പൽകൊള്ളുന്ന ഇതരമതക്കാരൻ. തലമുറകളുടെ ഇല്ലായ്മക്ക് ശേഷം മോക്ഷം കിട്ടാൻ മാർഗം മുസ്‌ലിംനെ വെറുക്കുകയാണ് എന്ന് ധരിച്ചുവെച്ചിരിക്കുന്ന പൊങ്ങന്മാർ. തങ്ങളുടെ രാഷ്ട്രീയമുതലാളികളെ പ്രീതിപ്പെടുത്താൻ മലധ്വാരത്തിലൂടെ സംസാരിക്കുന്ന പത്രക്കാർ. ഇവരോടെല്ലാം സഹതാപം. കാരണം ഇവരെല്ലാം വഞ്ചിക്കപ്പെട്ടവരാണ്.
ഒരു കാലത്ത് ഇന്ത്യയിൽ പത്രപ്രവർത്തകരുടെ ഇടയിൽ നുണപറഞ്ഞു ഹിന്ദുത്വ പ്രോജെക്ടിന് ചുക്കാൻ പിടിച്ചത് ഇപ്പോൾ പല്ലുകൊഴിഞ്ഞ അരുൺ ഷൂരി എന്ന പഴയ മന്ത്രിയാണ്. അന്ന് പോലും പ്രമുഖ ആർഎസ്എസ്കാർക്കറിയാം നുണയെഴുതി പണമുണ്ടാകുന്നവനാണ് ഷൂരിയെന്നത്. എന്നാലോ അവർ അദ്ദേഹത്തെ പരമാവധി ഉപയോഗിച്ചു. അക്കാലത്തു സിപിഎം ന്റെ എം ബാസവപുന്നയ്യ ഷൂരിയുടെ നുണകളെ തുറന്നുകാട്ടി പുസ്തകം രചിച്ചിട്ടുണ്ട്. ഷൂരിയുടെ പരാക്രമം കമ്മ്യൂണിസ്റ്റ്‌കാരിൽ നിന്നില്ല. താഴ്ന്ന ജാതിക്കാരനു ഇത്ര ഗർവോ? കൊടുത്തു അംബേദ്‌കറിനു എതിരെയും. പക്ഷെ പൂർണഫലം ഉണ്ടായില്ല. 2014 ഇൽ മോദി ജയിച്ച ഉടനെ അദ്ദേഹം ടീവി ചാനലുകൾ കയറിയിറങ്ങി. പക്ഷെ വാജ്പേയി കാലമല്ല ഇക്കാലം. ഷൂരിയുടെ പല്ലിന്റെ ശൗര്യം പണ്ടേ പോലെ ഫലിച്ചില്ല. ഇനി ഫലിക്കില്ല.

എന്തിനാണ് ഇതൊക്കെ പറഞ്ഞത്?

ചരിത്രം മറ്റൊരു രീതിയിൽ പുനരാവിഷ്ക്കരിക്കപ്പെടുകയാണ്. ഈ കാലഘട്ടത്തിലെ രാമാനന്ദ് സാഗരാണ് ഏഷ്യാനെറ്റ്‌. For all practical reasons, Asianet was channeling its inner Ramanand Sagar when they beamed to Kerala audiences what the Ram temple in Ayodhya would look like.

അയോദ്ധ്യയിൽ ബാബരിമസ്ജിദ് തകർത്തയിടത്തു പടുത്തുയർത്തുന്ന അമ്പലത്തിന്റെ നിർമ്മാണ കമ്മിറ്റിയുടെ ചെയർമാൻ നൃപെന്ദ്ര മിസ്റ യുമായി കമ്പനിയുടെ തന്നെ എക്സിക്യൂട്ടീവ് ചെയർമാൻ ആയ രാജേഷ് കൽര (അമ്പലത്തിൽ വെച്ച്) നടത്തി broadcast ചെയ്ത അഭിമുഖം ഷൂരി നടത്തിയ പണിക്കു തുല്യമാണ്. കാരണം അതിന്റെ ചരിത്രം, സംഘർഷം എന്നിവ വിസ്മരിച്ച റിപ്പോർട്ടിങ് ആണ് നാം കണ്ടെതു. തികച്ചും onesided narrative. വർഗീയതയുടെ കല്ലുവെച്ച നുണ.

പച്ചയായ വർഗീയതയാണ് ഈ ചാനൽ ആ പരിപാടിയിലൂടെ വിളമ്പിയത്. പക്ഷെ അതിനെ ചോദ്യം ചെയ്യാൻ വഞ്ചിക്കപ്പെട്ടുകൊണ്ടിരിക്കുന്നവർക്കും വഞ്ചനക്ക് കൂട്ട് നിൽക്കുന്നവർക്കും പറ്റുമോ? നെഞ്ചുവിരിച്ച്‌ അഹങ്കരിച്ചു തങ്ങൾ നടത്തുന്നത് പത്രപ്രവർത്തനമാണ് എന്ന് ഇനിയെങ്കിലും ഈ പാത്രക്കാർ പറയാതിരിക്കുക. നിരന്തരം ഇതാണ് തൊഴിൽ. ഷൂരിയുടെ പതനം കല്ലറകളിൽ നിധികാണുന്നവർക്ക്‌ പാഠമായിരിക്കട്ടെ. അയോദ്ധ്യാകാണ്ഠം കാണുന്ന അരിഭക്ഷണം കഴിക്കുന്ന മനുഷ്യരോട് അപേക്ഷ. മാനായും മനുഷ്യനായും വരുന്ന മാരീചനെ കാണാതിരിക്കരുത്.
എച്ചൂസ് മി. ഈ വർഗീയചാനൽ തന്നെയാണ് ഇക്കഥയിലെ മാരീചൻ എന്ന് ഇനിയും സംശയമോ?

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here