മിസ് ഇന്ത്യാ ന്യൂയോര്‍ക്ക്(miss india newyork) മത്സരത്തില്‍ മലയാളിയായ മീര മാത്യു(meera mathew) കിരീടമണിഞ്ഞു. ഏറെ കാലത്തിനുശേഷമാണ് മലയാളി വനിത കിരീടമണിയുന്നത്. നാലു പതിറ്റാണ്ടായി മിസ് ഇന്ത്യ വേള്‍ഡ് വൈഡ് പാജന്റ് സംഘടിപ്പിക്കുന്ന ഇന്ത്യാ ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ ധര്‍മ്മാത്മ ശരണും പനാഷ് എന്റര്‍ടൈന്‍മെന്റും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്.
സ്റ്റാറ്റന്‍ഐലന്റില്‍ താമസിക്കുന്ന ന്യൂയോര്‍ക്ക് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രാഫിക് ഡിവിഷന്‍ ഉദ്യോഗസ്ഥനായ കൈപ്പട്ടൂര്‍ ചെരിവുകാലായില്‍ ജോണ്‍ മാത്യുവിന്റേയും, അടൂര്‍ സ്വദേശിനി രാജി മാത്യുവിന്റേയും മകളാണ്.
നോര്‍ത്ത് വെല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റംസില്‍ ഐടി പ്രൊഫഷണലാണ് ഈ ഇരുപത്തിമൂന്നുകാരി. അതോടൊപ്പം സൈക്കോളജിയിലും ഫോറന്‍സിക് സൈക്കോളജിയിലും ഉപരിപഠനം നടത്തുകയും ചെയ്യുന്നു.
രണ്ടു വര്‍ഷം മുമ്പ് മിസ് ക്വീന്‍ കേരള മത്സരത്തില്‍ പങ്കെടുത്തതാണ് മുന്‍കാല പരിചയം. അതില്‍ ആദ്യത്തെ 15 പേരില്‍ ഒരാളായിരുന്നു. പക്ഷെ അവസാന ഘട്ട മത്സരം കേരളത്തിലായതിനാല്‍ കോവിഡ് കാരണം പോകാനായില്ല.
ജയിക്കുമെന്നു കരുതിയല്ല, ഒരു തമാശയെന്ന നിലയിലാണ് മത്സരത്തില്‍ പങ്കെടുത്തതെന്ന് മീര പറയുന്നു. പങ്കെടുത്തത് ഏറെ ഗുണകരമായി എന്ന് ഇപ്പോള്‍ മനസിലാക്കുന്നു. ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സമയം കൃത്യമായി പാലിക്കാനും, പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള ധൈര്യം കൈവരിക്കാനുമൊക്കെ മത്സരം ഉപകരിച്ചു.
അവസാന ഘട്ട മത്സരത്തിലെ ചോദ്യത്തിന് മികച്ച ഉത്തരം നല്‍കിയതാണ് വിജയം ഉറപ്പിച്ചത്. ഇവിടെ ജനിച്ചു വളര്‍ന്നയാളെന്ന നിലയില്‍ ഏതൊക്കെ ഇന്ത്യന്‍ മൂല്യങ്ങളും പാരമ്പര്യങ്ങളുമാണ് പാലിക്കുന്നതെന്നായിരുന്നു ചോദ്യം.
താന്‍ മൂന്നു വയസില്‍ നാട്ടില്‍ നിന്നു വന്നതാണ്. ഇന്ത്യന്‍ മൂല്യങ്ങള്‍ പാലിക്കുന്നതില്‍ ശ്രദ്ധിക്കുന്നു. കുടുംബത്തിനാണ് നാം പ്രാധാന്യം നല്‍കുന്നത്. കുട്ടികളെ പഠിക്കാനൊക്കെ നിര്‍ബന്ധിക്കുന്നത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്.
അതുപോലെ മാതൃഭാഷയായ മലയാളത്തിലൂടെ ഇന്ത്യന്‍ പാരമ്പര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഓണം പോലുള്ള ദേശീയോത്സവങ്ങള്‍ ആഘോഷിക്കുന്നതിലൂടെയും പാരമ്പര്യമാണ് പിന്‍പറ്റുന്നത്.
നാട്ടിലും ഇവിടെയും ജീവിക്കുന്നത് ഒരുപോലെ ഇഷ്ടപ്പെടുന്നുവെന്ന് മീര മാത്യു പറയുന്നു. രണ്ടിടത്തും ജീവിതരീതി വ്യത്യസ്ഥമാണെങ്കിലും. ലോംഗ് ഐലന്റില്‍ വച്ചായിരുന്നു മത്സരം. മിസ് ഇന്ത്യ ന്യൂയോര്‍ക്ക് വിഭാഗത്തില്‍ അഞ്ചുപേരാണ് ഫൈനലിലെത്തിയത്.
ഓഗസ്റ്റില്‍ ന്യൂജേഴ്‌സിയില്‍ നടക്കുന്ന മിസ് ഇന്ത്യ അമേരിക്ക പാജന്റില്‍ മീര ന്യൂയോര്‍ക്കിനെ പ്രതിനിധീകരിക്കും. അവിടെയും വിജയിക്കുമെന്ന ആത്മവിശ്വാസവും മീര പ്രകടിപ്പിച്ചു. അവിടെ ജയിക്കുന്നവരാണ് മിസ് ഇന്ത്യ വേൾഡ്‌വൈഡ് പാജന്റിൽ പങ്കെടുക്കുക. ഇളയ സഹോദരി സാറാ മാത്യു സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here