രാജ്യത്തെ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും സാംസ്കാരിക പൈതൃകം പരിപോഷിപ്പിക്കാനും ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന്റെ ആദ്യ സർവീസ് ജൂൺ 21ന് ഫ്ലാഗ് ഓഫ് ചെയ്യും. ദില്ലിയിൽ തുടങ്ങി രാമായണവുമായി ബന്ധപ്പെട്ട നഗരങ്ങളിലൂടെ 18 ദിവസത്തെ യാത്രയാണ് ഐആർസിടിസി വിഭാവനം ചെയ്യുന്നത്.
ദില്ലി സഫ്ദർജങ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ഭാരത് ഗൗരവ് എക്സ്പ്രസ് അയോധ്യയിലൂടെ ബിഹാർ, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങൾ പിന്നിട്ട് ദില്ലിയിൽ തിരിച്ചെത്തും. അയോധ്യയിൽ രാമജന്മഭൂമി, ഹനുമാൻ ക്ഷേത്രങ്ങളും നന്ദിഗ്രാമിലെ ഭരത ക്ഷേത്രവും ബക്സറിൽ വിശ്വാമിത്ര ആശ്രമവും രാംരേഖഘട്ടും സന്ദർശിക്കാൻ അവസരം ഉണ്ടാകും. ഗംഗയിൽ സ്നാനവും ഐആർസിടിസി വാഗ്ദാനം ചെയ്യുന്നുണ്ട്. സീതാമാർഹിയിൽ നിന്ന് റോഡ് മാഗമാണ് നേപ്പാളിലെ ജനക്പൂരിലെത്തിക്കുക.
തിരിച്ച് വാരാണസി, കാശി, പ്രയാഗ്, ചിത്രകൂടം, കിഷ്കിന്ദ (ഹംപി), രാമേശ്വരം, ഹനുമാന്റെ ജന്മസ്ഥലമായ ആഞ്ജനേയാദ്രി മല, കാഞ്ചീപുരം, തെക്കിന്റെ അയോധ്യ എന്നറിയപ്പെടുന്ന തെലങ്കാനയിലെ ഭദ്രാചലം എന്നിങ്ങനെ രാമയണവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ പിന്നിട്ട് ദില്ലിയിൽ തിരിച്ചെത്തും. 18 ദിവസം കൊണ്ട് എണ്ണായിരം കിലോമീറ്ററാണ് രാമായണ സർക്യൂട്ട് ട്രെയിൻ സഞ്ചരിക്കുക.
പൂർണമായും ശീതവൽക്കരിച്ചിട്ടുള്ള ട്രെയിനിൽ 10 കോച്ചുകളുണ്ട്. ത്രീ ടയർ എസി കോച്ചുകളിൽ 600 പേർക്ക് യാത്ര ചെയ്യാനാകും. വെജിറ്റേറിയൻ ഭക്ഷണമാണ് യാത്രക്കാർക്ക് നൽകുക. ഇതിനായി ഒരു പാൻട്രി കാറും ട്രെയിനിൽ ഉണ്ടാകും. ഇതിനുപുറമേ യാത്രക്കാർക്കായി ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും സുരക്ഷ ഉറപ്പാക്കാൻ ഗാർഡുകളുടെ സേവനവും സിസിടിവി ക്യാമറകളും ട്രെയിനിൽ ഉണ്ടാകുമെന്ന് ഐആർസിടിസി വ്യക്തമാക്കി.
ഭക്ഷണവും താമസവും ഉൾപ്പെടെ 62,370 രൂപയാണ് 18 ദിവസത്തെ യാത്രയ്ക്കായി ഐആർസിടിസി ഈടാക്കുക. ഐആർസിടിസി വെബ്സൈറ്റ് വഴി സീറ്റ് ഉറപ്പാക്കാം. ആദ്യം ബുക്ക് ചെയ്യുന്ന 100 യാത്രക്കാർക്ക് 10 ശതമാനം ഇളവ് ഐആർസിടിസി വാഗ്ദാനം ചെയ്യുന്നുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here