M B Rajesh: നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം വഴിപാടാകരുത്; എം ബി രാജേഷ്

നിയമനിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം വഴിപാടല്ലാതാവുകയും ശക്തമായ രീതിയിലുള്ള ചര്‍ച്ചകള്‍ വരികയും ചെയ്യുമ്പോഴാണ് നിയമനിര്‍മ്മാണം കുറ്റമറ്റ രീതിയലാകുന്നതെന്ന് സ്പീക്കര്‍(Speaker) ശ്രീ എം ബി രാജേഷ്(M B Rajesh). കേരള നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള പരിപാടി ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമനിര്‍മ്മാണത്തിന് ഗൗരവബുദ്ധിയും നിഷ്‌കര്‍ഷതയും പുലര്‍ത്തുന്ന സഭയാണ് കേരള നിയമസഭ. കൊവിഡ് കാലത്ത് രാജ്യത്ത് ഏറ്റവും കൂടുതല്‍ ദിവസം യോഗം ചേര്‍ന്നത് കേരള നിയമസഭയാണെന്ന് ഇതു സംബന്ധിച്ച പഠനങ്ങള്‍ വെളിവാക്കുന്നു. ഇന്ത്യന്‍ പാര്‍ലമെന്റ്(Indian Parliament) ചേര്‍ന്നതിനേക്കാള്‍ അധികം ദിവസം നാം യോഗം ചേര്‍ന്നു. കഴിഞ്ഞ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ 24 ദിവസം നിയമനിര്‍മ്മാണത്തിനായി കേരള നിയസഭ ചേര്‍ന്നതും എണ്ണായിരത്തിലേറെ ഭേദഗതികള്‍ ചര്‍ച്ച ചെയ്ത് 34 ബില്ലുകള്‍ പാസ്സാക്കിയതും സ്പീക്കര്‍ അനുസ്മരിച്ചു.

നിയമനിര്‍മ്മാണത്തിന് സഭകള്‍ ആവശ്യമായ സമയം നീക്കിവയ്ക്കാത്തതു മൂലം നിയമങ്ങളുടെ ഗുണമേന്മ കുറയുന്നുവെന്ന കാര്യം സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമസഭാംഗങ്ങളോടൊപ്പം സംസ്ഥാനത്തെ എല്ലാ വിജ്ഞാനകുതുകികള്‍ക്കും പ്രയോജനമാകത്തക്ക രീതിയില്‍ നിയമസഭാ ലൈബ്രറിയിലെ ഡിജിറ്റൈസേഷന്‍ നടപടികള്‍ പുരോഗമിക്കുകയാണ്. നിയമസഭാ ലൈബ്രറിയുടെ നൂറാം വാര്‍ഷികവേളയില്‍ ബൗദ്ധിക സംവാദങ്ങളും അന്താരാഷ്ട്ര പുസ്തകോത്സവും സംഘടിപ്പിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു. കൂടാതെ, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ നിയമനിര്‍മ്മാണ സഭകളിലെ വനിതാ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് മെയ് മാസം 26, 27 തീയതികളില്‍ ദേശീയ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നുണ്ടെന്നും ഇന്ത്യന്‍ ഭരണഘടനാനിര്‍മ്മാണ സഭയുടെ നടപടിക്രമം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുന്ന ജോലികള്‍ക്ക് തുടക്കമായെന്നും സ്പീക്കര്‍ അറിയിച്ചു.

യോഗത്തില്‍ എച്ച്.സലാം എം.എല്‍.എ അദ്ധ്യക്ഷതവഹിച്ചു. പാര്‍ലമെന്റില്‍ നന്നായി പഠിച്ചുവരുന്നവര്‍ക്ക് നിരാശ നല്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും മതിയായ ചര്‍ച്ചകള്‍ കൂടാതെ നിയമങ്ങള്‍ പാസ്സാക്കുന്ന പ്രവണതയാണ് നിലവിലെന്നും മുഖ്യപ്രഭാഷണം നടത്തിയ ശ്രീ.എ.എം.ആരിഫ് എം.പി പ്രസ്താവിച്ചു. താന്‍ നിയമസഭാംഗമായിരുന്നപ്പോള്‍ പാസ്സാക്കിയ തണ്ണീര്‍ത്തട നിയമത്തിന്റെ ചര്‍ച്ച രാത്രിമുഴുവന്‍ നീണ്ടതും അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍ ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചയില്‍ മുഴുവന്‍ സമയവും പങ്കെടുത്തതും അദ്ദേഹം അനുസ്മരിച്ചു.

ശ്രീ.എം.എസ്. അരുണ്‍കുമാര്‍.എം.എല്‍.എ, ശ്രീമതി ദെലീമ എം.എല്‍.എ, ശ്രീമതി യു.പ്രതിഭ എം.എല്‍.എ, ശ്രീ.വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. യോഗത്തില്‍ ശ്രീമതി കെ.ജി.രാജേശ്വരി (ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്) ശ്രീമതി സൗമ്യാരാജ് (മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍, ആലപ്പുഴ നഗരസഭ) എന്നിവരും പങ്കെടുത്തു. നിയമസഭാ ലൈബ്രറി അഡൈ്വസറി കമ്മിറ്റി ചെയര്‍മാന്‍ ശ്രീ.തോമസ്.കെ.തോമസ് എം.എല്‍.എ സ്വാഗതം ആശംസിച്ചു. നിയമസഭാ സെക്രട്ടറി ശ്രീ.എസ്.വി.ഉണ്ണികൃഷ്ണന്‍ നായര്‍ കൃതജ്ഞത പ്രകാശിപ്പിച്ചു.

മുന്‍ നിയമസഭാംഗങ്ങളായ പി.ജെ.ഫ്രാന്‍സിസ്, എ.എന്‍.ഷുക്കൂര്‍, പി.എം.മാത്യു, കെ.സി.രാജഗോപാലന്‍ എന്നിവരെ സ്പീക്കര്‍ ആദരിച്ചു. തുടര്‍ന്ന് കേരളം-സാമൂഹ്യപരിവര്‍ത്തനത്തിന്റെ അക്ഷരവഴികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കപ്പെട്ടു. ശ്രീ.റ്റി.തിലകരാജ് സ്വാഗതം ആശംസിച്ചു. ശ്രീ.പ്രമോദ് നാരായണന്‍ എം.എല്‍.എ മോഡറേറ്ററായ സെമിനാറില്‍ കെ.വി.മോഹന്‍കുമാര്‍ കഅട (ഞറേ.) വിഷയം അവതരിപ്പിച്ചു. പ്രശസ്ത സാഹിത്യകാരന്മാരായ ബെന്യാമിന്‍, കുരീപ്പുഴ ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു. മേരി ലീല (ചീഫ് ലൈബ്രേറിയന്‍) കൃതജ്ഞത അര്‍പ്പിച്ചു. തുടര്‍ന്ന് അമ്പലപ്പുഴ സുരേഷ് വര്‍മ്മയും സംഘവും അവതരിപ്പിച്ച ഓട്ടന്‍തുള്ളലും അരങ്ങേറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News