ശ്രീലങ്കയിൽ ( sri Lanka ) പ്രസിഡന്റ് ഗോതാബായ രജപക്‌സെ ( gotabaya rajapaksa ) വീണ്ടും അടിയന്തരാവസ്ഥ ( Emergency ) പ്രഖ്യാപിച്ചു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ട്രേഡ് യൂണിയൻ പ്രവർത്തകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ രാജ്യത്ത് വെള്ളിയാഴ്‌ച വൻപ്രക്ഷോഭം നടത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം. ക്രമസമാധാനം നിലനിർത്താനാണ് അടിയന്തരാവസ്ഥയെന്ന് പ്രസിഡന്റിന്റെ വക്താവ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പാർലമെന്റ് സമ്മേളനം 17വരെ നിർത്തിവച്ചു.
പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾക്ക് നേരെ പൊലീസ് രൂക്ഷമായ അക്രമം നടത്തി. വ്യാഴാഴ്ച പാർലമെന്റ് സമ്മേളനം പുരോഗമിക്കവെ ഇന്റർ യൂണിവേഴ്‌സിറ്റി സ്‌റ്റുഡന്റ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടത്തിയത്. ർ
എന്നാൽ, പിന്തിരിയാൻ വിസമ്മതിച്ച വിദ്യാർഥികൾ വെള്ളിയാഴ്ച രാത്രി പാർലമെന്റിനുസമീപം ദിയത ഉയന ഉദ്യാനത്തിൽ പ്രതിഷേധിക്കുമെന്നും പ്രഖ്യാപിച്ചു.
സാമ്പത്തികപ്രതിസന്ധി : കൊക്കിലൊതുങ്ങാത്തത് കൊത്തിയെന്ന് ശ്രീലങ്കന്‍ ധനമന്ത്രി
സര്‍ക്കാര്‍ ദുര്‍വ്യയം രാജ്യത്തെ പ്രതിസന്ധിയിലാക്കിയെന്ന് പാര്‍ലമെന്റില്‍ സമ്മതിച്ച് ശ്രീലങ്കന്‍ ധനമന്ത്രി അലി സാബ്രി. 2021ല്‍ ഒന്നരലക്ഷം കോടി ശ്രീലങ്കന്‍ രൂപ വരവുണ്ടായിരുന്ന രാജ്യം 3.52 ലക്ഷം കോടി ചെലവ് ചെയ്തു. വരവിന്റെ രണ്ടര ഇരട്ടി. കൊക്കിലൊതുങ്ങാത്തത് കൊത്തുന്ന നടപടിയായിരുന്നു അതെന്നും മന്ത്രി ബുധനാഴ്ച ആരംഭിച്ച പാര്‍ലമെന്റ് യോഗത്തിലെ പ്രത്യേക പ്രസ്താവനയില്‍ തുറന്നുപറഞ്ഞു.
‘സാമ്പത്തികപ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാന്‍ വര്‍ഷങ്ങളെടുക്കും. നികുതി കുറയ്‌ക്കേണ്ടിയിരുന്നപ്പോള്‍ മറിച്ച് തീരുമാനിച്ചത് തെറ്റായി. മറ്റ് രാജ്യങ്ങള്‍ക്ക് രാജ്യത്തിന്റെ പ്രതിസന്ധിയുടെ ആഴം മനസ്സിലാക്കാനായിട്ടില്ല.’-സാബ്രി പറഞ്ഞു. നിലവിലുള്ള ബജറ്റ് യാഥാര്‍ഥ്യബോധമുള്ളതല്ലെന്ന് സമ്മതിച്ച അദ്ദേഹം പുതിയ ബജറ്റ് അവതരിപ്പിക്കുമെന്നും പ്രഖ്യാപിച്ചു.
രാജ്യം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമുയര്‍ന്നപ്പോള്‍ പ്രസിഡന്റ് ഗോതബായ രജപക്സെക്ക് ഇളയ സഹോദരനായ ധനമന്ത്രി ബേസിലിനെ പുറത്താക്കേണ്ടി വന്നിരുന്നു. തുടര്‍ന്നാണ് അലി സാബ്രി ധനമന്ത്രിയായത്. ചൊവ്വാഴ്ച പ്രധാന പ്രതിപക്ഷ പാര്‍ടിയായ എസ്ജെബി സര്‍ക്കാരിനും പ്രസിഡന്റിനുമെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. നോട്ടീസ് നല്കി ഏഴുദിവസത്തിനകം പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കണം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here