ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സഭ ഇടപെട്ടുവെന്ന ആരോപണം തെറ്റ്:ഡൊമിനിക് പ്രസന്റേഷന്‍|Dominic Presentation

ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സഭ ഇടപെട്ടുവെന്ന ആരോപണം തെറ്റെന്ന് കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷന്‍. അങ്ങനെയൊരു ആരോപണം കോണ്‍ഗ്രസിനില്ല. അത് ബി ജെ പി പ്രചരിപ്പിക്കുന്ന ആരോപണം മാത്രമാണെന്നും ഡൊമിനിക് പ്രസന്റേഷന്‍ പ്രതികരിച്ചു. സഭ ഒരിക്കലും രാഷ്ട്രീയത്തില്‍ ഇടപെടാറില്ലെന്നും ഡൊമിനിക് പ്രസന്റേഷന്‍ പ്രതികരിച്ചു.

അതേസമയം വോട്ടറന്മാരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കന്നതെന്നും ഉറച്ച വിജയപ്രതീക്ഷയുണ്ടെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ( Thrikkakkara by election ) ഇടത് മുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് ( Dr. Jo Joseph ). വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും പോസിറ്റീവ് പൊളിറ്റിക്സാണ് താന്‍ ആഗ്രഹികുന്നതെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.
ഇത് തൃക്കാക്കര കാത്തിരുന്ന സ്ഥാനാര്‍ഥി. ഉപതെരഞ്ഞെടുപ്പിന്റെ ആവേശം കൊടിയേറ്റി നാടിന്റെയാകെ ഹൃദയത്തിലേക്കാണ് ഡോ. ജോ ജോസഫ് നടന്നുകയറിയത്. സ്ഥാനാര്‍ഥിത്വ പ്രഖ്യാപനത്തിനുപിന്നാലെ മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഒരുക്കിയ വരവേല്‍പ്പിലും പ്രമുഖരുടെ പ്രതികരണങ്ങളിലും അത് വ്യക്തം. സമൂഹമാധ്യമങ്ങളിലും ജോ ജോസഫ് തന്നെ താരം. ഹൃദ്രോഗചികിത്സകനും പൊതുപ്രവര്‍ത്തകനും എഴുത്തുകാരനുമൊക്കെയായ ഡോക്ടര്‍ ബ്രോയെ സമൂഹമാധ്യമങ്ങള്‍ ആവേശപൂര്‍വം സ്വീകരിച്ചു.

ഡോക്ടര്‍ക്ക് തൃക്കാക്കരയാകെ ഹൃദിസ്ഥമാണ്. വാഴക്കാലയിലാണ് സ്ഥിരതാമസം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുവേണ്ടി മണ്ഡലത്തിലെ വിവിധ പൊതുയോഗങ്ങളില്‍ പ്രസംഗിച്ചു. പുതിയ കൊച്ചിയായി വളരുന്ന തൃക്കാക്കരയുടെ വികസനപ്രശ്നങ്ങള്‍ നാടുമായി പങ്കിട്ടു. ഭരണത്തുടര്‍ച്ചയ്ക്ക് വോട്ടുതേടി. അതേയിടത്ത് എല്‍ഡിഎഫിന് അഭിമാനവിജയം സമ്മാനിക്കാനുള്ള ചരിത്രനിയോഗമാണ് ഇപ്പോള്‍ ഏറ്റെടുത്തിട്ടുള്ളത്.
വെള്ളി രാവിലെ വിവിധ ദേവാലയങ്ങളും സ്ഥാപനങ്ങളും സന്ദര്‍ശിച്ച് പിന്തുണ തേടി. എല്ലായിടത്തും ഊഷ്മള വരവേല്‍പ്പ്. ലിസി ആശുപത്രിയിലെ പ്രിയ ഡോക്ടറുമായുള്ള പരിചയം പുതുക്കാനും ചിലരെത്തി. അല്‍പ്പകാലം ജോലിചെയ്തിരുന്ന ഇടപ്പള്ളി എംഎജെ ആശുപത്രിയില്‍ എത്തിയപ്പോള്‍ സ്നേഹവും സൗഹൃദവും പുതുക്കി നഴ്സുമാരും സ്റ്റാഫും ചുറ്റുംകൂടി. പ്രൊഫ. എം കെ സാനു, മുതിര്‍ന്ന സിപിഐ എം നേതാക്കളായ എം എം ലോറന്‍സ്, കെ എന്‍ രവീന്ദ്രനാഥ് എന്നിവരെ വീടുകളില്‍ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. മൂവരും വിജയാശംസകള്‍ നേര്‍ന്നു. ഇതിനിടെ മണ്ഡലത്തിലെത്തിയ മന്ത്രി മുഹമ്മദ് റിയാസിനോടൊപ്പവും അല്‍പ്പനേരം.

സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങളും പ്രമുഖരുടെ കുറിപ്പുകളുമായും നിറയുകയാണ് ഡോക്ടര്‍. മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ മുതല്‍ ഹൃദ്രോഗ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറംവരെയുള്ളവരുടെ സാക്ഷ്യം ഷെയറായും ലൈക്കായും പേജുകളിലേക്ക് പടരുന്നു. ഭാര്യ ഡോ. ദയയ്ക്കൊപ്പം പിപിഇ കിറ്റും പ്രതിരോധസാമഗ്രികളും കൈമാറുന്ന ജോയുടെ ചിത്രം ഒരുവര്‍ഷംമുമ്പാണ് സ്പീക്കര്‍ എം ബി രാജേഷ് ഫെയ്സ്ബുക്കില്‍ പങ്കിട്ടത്. അതും വൈറലാണ്. ആകര്‍ഷകമായ പോസ്റ്ററുകളും വീഡിയോകളും വേറെ. തൃക്കാക്കരയുടെ കളം നിറഞ്ഞുകഴിഞ്ഞു ഈ ജനകീയ ഡോക്ടര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News