Accident: ബൈക്കിലെത്തി മാല മോഷണം; രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളിലൊരാൾ അപകടത്തിൽ മരിച്ചു

തമിഴ്‌നാട്ടില്‍നിന്നും മാല പിടിച്ചുപറിച്ച് ബൈക്കില്‍ രക്ഷപ്പെട്ട മോഷ്ടാക്കൾ സഞ്ചരിച്ച ബൈക്ക് പള്ളിച്ചല്‍ പാരൂര്‍ക്കുഴിയില്‍ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു(death).

തിരുവനന്തപുരം കഠിനംകുളം സ്വദേശി സജാദാണ് മരിച്ചത്. കൂട്ടുപ്രതി കോട്ടയം പാല രാമപുരം സ്വദേശി അമലിനെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായർ രാവിലെ അഞ്ചിന് നാഗര്‍കോവില്‍ കലക്ടറേറ്റിലെ പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാരി പ്രേമികയുടെ പത്ത് പവന്റെ മാലയാണ് പിടിച്ചുപറിച്ചത്. നാഗര്‍കോവിലില്‍നിന്നും താമസസ്ഥലമായ അരുമനയിലെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകവെ മേക്കാമണ്ഡപത്തിന് സമീപത്ത് വച്ചാണ് ബൈക്കിലെത്തിയ സംഘം മാല പിടിച്ചുപറിച്ചത്.

പിടിവലിയില്‍ പരിക്കേറ്റ പ്രേമിക സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ അമിത വേഗതയില്‍ സഞ്ചരിക്കവെ പാരൂര്‍ക്കുഴിയില്‍ വച്ച് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഉടൻ ഇരുവരെയും മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും സജാദ് മരിച്ചു.

സംഭവസ്ഥലത്തെത്തിയ പൊലീസിന്റെ പരിശോധനയിലാണ് മോഷ്ടിച്ച മാല കണ്ടെത്തിയത്. നിരവധി കേസിലെ പ്രതിയാണ് അമല്‍ എന്ന്‌ നരുവാമൂട് പൊലീസ് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here