Sreelanka: സംഘര്‍ഷഭൂമിയായി ശ്രീലങ്ക; മഹിന്ദയുടെ രാജിക്കു പിന്നാലെ ഭരണകക്ഷി എംപി കൊല്ലപ്പെട്ടു

കൊളംബോ: ശ്രീലങ്കയില്‍ ഭരണാനുകൂലികളും പ്രതിപക്ഷവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ പാര്‍ലമെന്റ് അംഗം കൊല്ലപ്പെട്ടു. ഭരണകക്ഷി അംഗമായ അമരകീര്‍ത്തി അതുകൊരാളയാണ് കൊല്ലപ്പെട്ടത്. പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മഹിന്ദ രജപക്സെ രാജിവച്ചതിനു പിന്നാലെയായിരുന്നു സംഭവം.

പ്രധാനമന്ത്രിയുടെ വസതിയായ ടെംപിള്‍ ട്രീസിനു സമീപത്താണ് ഭരണാനുകൂലികളും സര്‍ക്കാര്‍ വിരുദ്ധരും തമ്മില്‍ ഏറ്റുമുട്ടിയത്. രാവിലെ പ്രക്ഷോഭകാരികള്‍ക്കുനേരെ നടന്ന ആക്രമണം മഹിന്ദയുടെ രാജിക്കു പിന്നാലെയും സര്‍ക്കാര്‍ അനുകൂലികള്‍ തുടര്‍ന്നു.

ഇതിനിടെ, ശ്രീലങ്കന്‍ നഗരമായ നിട്ടാംബുവയില്‍ അമരകീര്‍ത്തിയുടെ വാഹനം പ്രക്ഷോഭകാരികള്‍ തടഞ്ഞു. ഉടന്‍ തന്നെ വാഹനം തടഞ്ഞവര്‍ക്കുനേരെ എം.പി വെടിയുതിര്‍ത്തു. വെടിവയ്പ്പില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെയാണ് അടുത്തുള്ള കെട്ടിടത്തില്‍ അഭയം പ്രാപിച്ച അമരകീര്‍ത്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Sreelanka: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെ രാജിവച്ചു

ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ രാജിവച്ചു. സാമ്പത്തിക പ്രതിസന്ധിയില്‍ മഹിന്ദയുടെ രാജിക്ക് ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജി. പ്രാദേശിക മാധ്യമങ്ങളാണ് രാജി വിവരം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി മഹിന്ദയെ പുറത്താക്കി ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് പ്രസിഡന്റ് ഗൊട്ടബയ രജപക്സെയ്ക്കുമേല്‍ സമ്മര്‍ദം ശക്തമായിരുന്നു. എന്നാല്‍, അവസാനനിമിഷം വരെ രാജിക്ക് ഒരുക്കമല്ലായിരുന്നു മഹിന്ദ.

എന്നാല്‍, സ്വന്തം പാര്‍ട്ടിയായ ശ്രീലങ്ക പൊതുജന പേരമുന(എസ്.എല്‍.പി.പി)യിലും മഹിന്ദ മാറിനില്‍ക്കണമെന്ന് ആവശ്യം ശക്തമായതോടെയാണ് മാസങ്ങള്‍ നീണ്ട പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ താഴെയിറങ്ങാന്‍ അദ്ദേഹം തയാറായത്.

അതിനിടെ, ഇന്ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ വേദി പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ അനുയായികള്‍ തകര്‍ത്തത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. അക്രമികള്‍ സമരക്കാരെ ക്രൂരമായി ആക്രമിക്കുകയും മര്‍ദിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് കൊളംബോ അടങ്ങുന്ന ശ്രീലങ്കയുടെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനു പിന്നാലെ മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു രംഗത്തെത്തിയിരിക്കുകയാണ്.

ഇന്നു രാവിലെയാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസിനു പുറത്ത് നൂറുകണക്കിന് സര്‍ക്കാര്‍ അനുകൂലികള്‍ ചേര്‍ന്ന് റാലി നടത്തിയത്. മഹിന്ദയ്ക്ക് ഐക്യദാര്‍ഢ്യമറിയിച്ചായിരുന്നു പ്രകടനം. പിന്നാലെ, ടെംപിള്‍ ട്രീസിനും പ്രസിഡന്റ് ഗൊട്ടബയ രജപക്സെയുടെ വസതിക്കും തൊട്ടടുത്തുള്ള പ്രതിപക്ഷ പ്രക്ഷോഭങ്ങളുടെ വേദിയിലേക്ക് സംഘം ഇരച്ചുകയറുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News