Saji Cheriyan: ലോകവ്യാപാര സംഘടനാ യോഗത്തില്‍ പരമ്പരാഗത മത്സ്യബന്ധനമേഖലയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണം: മന്ത്രി സജി ചെറിയാന്‍

ലോകവ്യാപാര സംഘടനാ യോഗത്തില്‍ പരമ്പരാഗത മത്സ്യബന്ധനമേഖലയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെട്ടു. പരമ്പരാഗത മത്സ്യബന്ധനമേഖലയെയും മത്സ്യത്തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകില്ലെന്നു കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല ഉറപ്പു നല്‍കിയതായും അദ്ദേഹം അറിയിച്ചു. സമുദ്രമത്സ്യബന്ധനത്തെ സംബന്ധിച്ചുള്ള ലോക വ്യാപാര സംഘടനയുടെ മന്ത്രിതല യോഗത്തിന് മുന്നോടിയായി കേരള സര്‍ക്കാര്‍ കേന്ദ്രത്തിനയച്ച കത്തിനുള്ള മറുപടിയിലാണ് ഇതുസംബന്ധിച്ച ഉറപ്പ് കേരളം നല്‍കിയത്.

ജനീവയില്‍ നടക്കാനിരിക്കുന്ന ലോക വ്യാപാര സംഘടനയുടെ (WTO) പന്ത്രണ്ടാമത് മന്ത്രിതല യോഗത്തിന്റെ കരടുരൂപരേഖയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന നിര്‍ദേശങ്ങളടങ്ങിയതിനെ തുടര്‍ന്നാണ് കേരളം കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിച്ചത്. പരമ്പരാഗത, ചെറുകിട മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാരുകള്‍ നല്‍കുന്ന സബ്സിഡി, സാമ്പത്തിക ആനുകൂല്യങ്ങളില്‍ കുറവ് വരുത്താനുള്ള നിര്‍ദേശങ്ങള്‍ കേരളത്തിന്റേതുള്‍പ്പെടെയുള്ള മത്സ്യബന്ധനമേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും.

വന്‍കിടരാഷ്ട്രങ്ങളുടെ വലിയ രീതിയിലുള്ള യന്ത്രവത്കൃതമത്സ്യബന്ധനത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനു പകരം പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഇന്ത്യ എതിര്‍ക്കണം. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുവാനായി മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും വിദഗ്ധരുടേയും യോഗം ചേരണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിരുന്നു. ഇതിനു മറുപടിയായി പരമ്പരാഗത, ചെറുകിട മത്സ്യബന്ധനത്തൊഴിലാളികളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയതായി മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News