Pandit shiv kumar sharma: സന്തൂർ സംഗീതജ്ഞൻ ശിവകുമാർ ശർമയുടെ നിര്യാണത്തില്‍  സ്പീക്കര്‍ അനുശോചിച്ചു

ഹിമാദ്രിയുടെ സംഗീതത്തെ ജനപദങ്ങളിലേക്കൊഴുക്കിയ അതുല്യ സംഗീതജ്ഞൻ ശിവകുമാർ ശർമയുടെ (Pandit shiv kumar sharma ) നിര്യാണത്തിൽ ബഹു. സ്പീക്കര്‍ എം.ബി. രാജേഷ് ( Speaker M B Rajesh )ദുഃഖം രേഖപ്പെടുത്തി. സന്തൂർ എന്ന ശതതന്തിവീണയുടെ മോഹിപ്പിക്കുന്ന നാദം ശിവകുമാർ ശർമ്മ ആ വാദ്യം കൈകാര്യം ചെയ്യാൻ തുടങ്ങിയത് മുതലാണ് ലോകം ശ്രദ്ധിച്ചത്.

1994 ൽ പാലക്കാട് നടന്ന മാനവമൈത്രീ സംഗീതികയിൽ വെച്ചാണ് ആദ്യമായി അദ്ദേഹത്തിന്റെ സന്തൂർ സംഗീതം കേട്ടത്. മനസ്സിനെ വാരിപ്പുണർന്ന സംഗീതമായിരുന്നു അത്. പിന്നീട് ധാരാളം കേട്ടു. കോയമ്പത്തൂർ വിമാനത്താവളത്തിൽ വെച്ച് ഒരിക്കൽ അദ്ദേഹത്തെ പരിചയപ്പെടാനും ഏറെ നേരം സംസാരിക്കാനും അവസരം കിട്ടി.

സംഗീതത്തിൽ അത്രയും ഉന്നതനായ ഒരു കലാകാരൻ തികച്ചും വിനയാന്വിതനായി ലളിതമായി പെരുമാറുന്നതും സംസാരിക്കുന്നതും വിസ്മയമായിരുന്നു എന്ന് സ്പീക്കര്‍ അനുസ്മരിച്ചു. കശ്മീർ താഴ്വരയിൽ മാത്രം ഒതുങ്ങിനിന്നിരുന്ന സന്തൂർ എന്ന സംഗീതോപകരണത്തിന് ക്‌ളാസിക്കൽ സംഗീതത്തിൽ ഇടം നേടിക്കൊടുക്കാൻ അദ്ദേഹത്തിന്റെ അനുപമമായ സംഗീതജ്ഞാനം സഹായകമായി.

ഇന്ന് സന്തൂർ എന്ന വാദ്യത്തിന്റെ അപരനാമമായി അദ്ദേഹം ഓർമിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ സംഗീതം എക്കാലവും നിലനിൽക്കും. കുടുംബാംഗങ്ങളുടെയും സംഗീതപ്രേമികളുടെയും ദുഃഖത്തിൽ സ്പീക്കറും പങ്കുചേര്‍ന്നു.

Pandit shiv kumar sharma; സന്തൂറിനെ ജനകീയമാക്കിയ സംഗീതജ്ഞൻ പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു

ഇതിഹാസ സംഗീതഞ്ജൻ പണ്ഡിറ്റ് ശിവ്കുമാർ ശർമ അന്തരിച്ചു. 84 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. സന്തൂറിനെ ജനകീയമാക്കിയ കലാകാരനാണ് ജമ്മു സ്വദേശിയായ ശിവ്കുമാർ.

പ്രശസ്ത സംഗീതഞ്ജനായ ഉമ ദത്തശർമ്മയുടെ മകനായ ശിവ്കുമാർ അഞ്ചാം വയസ്സു മുതൽ അച്ഛനിൽ നിന്നും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചുതുടങ്ങി. സന്തൂറിന്റെ ബാലപാഠങ്ങൾ മകന് പറഞ്ഞുകൊടുത്തതും ഉമ ദത്തശർമ്മയായിരുന്നു.

സന്തൂർ എന്ന ഉപകരണത്തിൽ ഗാഢമായി ഗവേഷണം നടത്തിയ ഉമാദത്ത് തന്റെ മകനാവണം ആ ഉപകരണത്തിൽ ഇന്ത്യൻ ശാസ്ത്രീയസംഗീതം ആദ്യമായി വായിക്കുന്നതെന്ന് തീരുമാനിച്ചു. അങ്ങനെയാണ് ശിവ്കുമാർ പതിമൂന്നാം വയസ്സിൽ സന്തൂർ അഭ്യസിച്ചുതുടങ്ങുന്നത്. 1965ൽ തന്റെ പിതാവിന്റെ സ്വപ്നം സഫലമാക്കി കൊണ്ട് ശിവകുമാർ മുംബൈയിൽ ആദ്യമായി കച്ചേരി നടത്തി.

ഹരിപ്രസാദ് ചൗരസ്യയ്ക്കൊപ്പം ചേർന്ന് ശിവ്കുമാർ നിരവധി ഹിന്ദി ചിത്രങ്ങൾക്കു വേണ്ടി മ്യൂസിക് ഒരുക്കി. സിൽസിലയായിരുന്നു ഈ കൂട്ടുക്കെട്ടിൽ പിറന്ന ആദ്യചിത്രം. ഫാസ്‌ലെ, ചാന്ദ്നി, ലംഹെ, ധർ എന്നീ ഹിറ്റ് ചിത്രങ്ങൾ ശിവ്- ഹരി കൂട്ടുകെട്ടിൽ പിറന്നവയാണ്.

മനോരമയാണ് ശിവ്കുമാറിന്റെ ഭാര്യ. രണ്ടു മക്കളാണ് ഈ ദമ്പതികൾക്ക്. മകൻ രാഹുലും സന്തൂർ കലാകാരനാണ്. 1996 മുതൽ അച്ഛനൊപ്പം രാഹുലും ഒരുമിച്ചു കച്ചേരി നടത്തി തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News