ഹിന്ദുത്വവും ഫാസിസവും തമ്മിലുള്ള സാമ്യം സംബന്ധിച്ച വിവാദ ചോദ്യവുമായി ഉത്തര്‍പ്രദേശിലെ ( UP ) സര്‍വകലാശാല. യുപിയിലെ ഗ്രേറ്റര്‍ നോയിഡയിലുള്ള ഷാര്‍ദ സര്‍വകലാശാലയാണ് വിവാദ ചോദ്യം ചോദ്യപ്പേപ്പറില്‍ ഉള്‍പ്പെടുത്തിയത്.
സംഭവത്തില്‍ യുജിസി സര്‍വകലാശാലയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ‘വിദ്യാര്‍ഥികളാണ് ചോദ്യം സംബന്ധിച്ച് സര്‍വകലാശാലയ്ക്ക് പരാതി നല്‍കിയത്.ഇത്തരം ചോദ്യം കുട്ടികളോട് ചോദിക്കേണ്ടതില്ല’- യുജിസി സര്‍വകലാശാലയുമായുള്ള ആശയവിനിമയത്തില്‍ വ്യക്തമാക്കി.
ബിഎ ഒന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് ഓണേഴ്‌സ് ചോദ്യപ്പേപ്പറിലാണ് ഹിന്ദുത്വവും ഫാസിസവും തമ്മിലുള്ള സാമ്യം എന്തെന്ന രീതിയില്‍ ചോദ്യം ഉള്‍പ്പെടുത്തിയത്. ‘ ഹിന്ദുത്വവും ഫാസിസം/ നാസിസം എന്നിവ തമ്മിലും എന്തെങ്കിലും സാമ്യമുള്ളതായി നിങ്ങള്‍ക്ക് കണ്ടെത്താനായിട്ടുണ്ടോ?, വിശദീകരിക്കുക’- എന്നായിരുന്നു ചോദ്യം.
എന്നാല്‍ ചോദ്യം വിവാദമായതോടെ പ്രശ്‌നത്തില്‍ നിന്നും തലയൂരാന്‍ മൂന്നംഗ കമ്മറ്റിയെ നിയമിച്ച് ചോദ്യത്തെ ന്യായീകരിക്കാനുള്ള ശ്രമവും സര്‍വകലാശാല നടത്തി.
ഉത്തരക്കടലാസ് പരിശോധിക്കുന്ന വേളയില്‍ ഈ ചോദ്യം ഒഴിവാക്കുമെന്നും ചോദ്യം ദോഷകരമാണെന്ന് കമ്മറ്റി ശനിയാഴ്ച റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നുമാണ് അധികൃതരുടെ നിലവിലെ വിശദീകരണം. ചോദ്യക്കടലാസ് തയ്യാറാക്കിയ അധ്യാപകര്‍ക്ക് സര്‍വകലാശാല ഷോക്കോസും നോട്ടീസ് നല്‍കി.
കുത്തുബ് മിനാറിന്റെ പേര് ‘വിഷ്ണു സ്തംഭം’ എന്നാക്കണം; ആവശ്യവുമായി ഹിന്ദുത്വ സംഘടന
ചരിത്ര സ്മാരകമായ കുത്തുബ് മിനാറിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം. കുത്തുബ് മിനാറിന്റെ പേര് ‘വിഷ്ണു സ്തംഭം’ എന്നാക്കി മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുത്തുബ് മിനാറിന് സമീപം തമ്പടിച്ച ഇവർ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ചു.
ഇതിനിടെ ഒരുസംഘം പ്രതിഷേധക്കാർ കാവി പതാകയും പ്ലെക്കാർഡുകളുമായി കുത്തുബ് മിനാറിന് സമീപത്തേക്ക് എത്തിയെങ്കിലും പൊലീസ് ഇവരെ തടഞ്ഞു. മുപ്പതോളം ഹിന്ദുത്വ സംഘടനാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് വർക്കിങ് പ്രസിഡന്റ് ഭഗ്‌വാൻ ഗോയലിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡൽഹി പൊലീസിന്റെയും അർധ സൈനിക വിഭാഗത്തിന്റെയും വൻ സുരക്ഷയാണ് കുത്തുബ് മിനാറിന് സമീപം ഒരുക്കിയത്.
കുത്തുബ് മിനാർ യഥാർഥത്തിൽ വിഷ്ണു സ്തംഭമാണെന്നും വിക്രമാദിത്യ രാജാവാണ് അത് പണികഴിപ്പിച്ചതെന്നും ഭഗ്‌വാൻ ഗോയൽ പറഞ്ഞു. ”വിക്രമാദിത്യ മഹാരാജാവ് കുത്തുബ് മിനാർ പണികഴിപ്പിച്ചത്. പിന്നീട് കുത്തുബുദ്ദീൻ അയ്ബക് അതിന്റെ ക്രെഡിറ്റ് സ്വന്തമാക്കിയതാണ്.
കുത്തുബ് മിനാർ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് 27 ക്ഷേത്രങ്ങളുണ്ടായിരുന്നു. ഇതെല്ലാം അയ്ബക് നശിപ്പിച്ചു. കുത്തുബ് മിനാറിന്റെ ചുറ്റുവട്ടത്ത് ഇപ്പോഴും ഹിന്ദു ദൈവങ്ങളുടെ പ്രതിഷ്ഠയുള്ളത് ഇതിന് തെളിവാണ്.
അതുകൊണ്ടുതന്നെ കുത്തുബ് മിനാറിന്റെ പേര് വിഷ്ണു സ്തംഭം എന്നാക്കി മാറ്റണമെന്നാണ് ഞങ്ങളുടെ ആവശ്യം”-ഭഗ്‌വാൻ ഗോയൽ പറഞ്ഞു. ദില്ലിയിലെ അക്ബർ റോഡ്, ഹുമയൂൺ റോഡ്, തുഗ്ലക് റോഡ്, ഔറംഗസീബ് ലൈൻ എന്നിവയുടെ പേര് മാറ്റണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here