ക്രിസ്ത്യൻ, മുസ്ലീം മതങ്ങളിലെ ദളിത് വിഭാഗക്കാരെ പട്ടികജാതി വിഭാഗത്തിൽ ഉള്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. മതപരിവർത്തനം നടത്തുന്ന ദളിതരുടെ സാമൂഹിക സാമ്പത്തിക, ജീവിത സാഹചര്യങ്ങൾ പഠിക്കാൻ കമ്മീഷനെ നിയോഗിച്ചേക്കും
ഇന്ത്യയിൽ നിലവിൽ ഹിന്ദു, സിഖ്, ബുദ്ധ മതങ്ങളില ദളിതർക്കാണ് പട്ടികജാതി വിഭാഗത്തിനുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. എന്നാൽ ക്രിസ്ത്യൻ മതത്തിലേയ്ക്കും മുസ്ലീം മതത്തിലേയ്ക്കും പരിവര്‍ത്തനം ചെയ്തവര്‍ക്ക ഈ ആനുകൂല്യമില്ല. ഇതിനെതിരെ സുപ്രീം കോടതിയിൽ കേസുകള്‍ നിലനിൽക്കുന്നുണ്ട്. പട്ടികജാതി ആനുകൂല്യങ്ങള്‍ മതം പരിഗണിക്കാതെ തന്നെ നൽകണം എന്ന് ആവശ്യപ്പെട്ട് ദളിത് ക്രിസ്ത്യാനികള്‍ക്കുള്ള ദേശീയ കൗൺസിൽ 2020 ൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മതപരിവർത്തനം നടത്തുന്ന ദളിതരുടെ സാമൂഹിക സാമ്പത്തിക, ജീവിത സാഹചര്യങ്ങൾ പഠിക്കാൻ മൂന്നംഗ കമ്മീഷനെ നിയമിക്കാനാണു കേന്ദ്ര സർക്കാർ നീക്കം.
2011 സെൻസസ് പ്രകാരം രാജ്യത്ത് 2.4 കോടി ക്രിസ്ത്യാനികളും 13.8 കോടി മുസ്ലീങ്ങളുമുണ്ടെന്നാണ് കണക്കുകൾ എന്നാൽ ഇവരിൽ പട്ടികജാതിക്കാര്‍ എത്രത്തോളമുണ്ടെന്നതിനു കണക്കുകളില്ല. പഴയ തലമുറകളിലടക്കം മതപരിവര്‍ത്തനം നടന്നിട്ടുള്ളതിനാൽ രണ്ട് മതങ്ങളിലും പെട്ട പട്ടികജാതിക്കാരെ കണ്ടെത്താൻ ദേശീയ കമ്മീഷൻ്റെ വിശദമായ പഠനം ആവശ്യമാണെന്നാണ് വിലയിരുത്തൽ.
ഹിന്ദുമതത്തിൽ താഴ്ന്ന ജാതിക്കാരോടു തൊട്ടുകൂടായ്മ അടക്കമുള്ള വിവേചനങ്ങള്‍ ഉണ്ടായിരുന്നത് പരിഗണിച്ചാണ് പട്ടിക ജാതി വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക പരിഗണന ആരംഭിച്ചതെന്നും പിന്നീട് ഈ പട്ടിക സിഖ്, ബുദ്ധ മതങ്ങളിലേയ്ക്കു കൂടി വ്യാപിപ്പിക്കുകയായിരുന്നുവെന്നുാമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാൽ ക്രിസ്ത്യൻ, മുസ്ലീം മതങ്ങളെ അന്ന് പട്ടികയിൽ ഉള്‍പ്പെടുത്തിയിരുന്നില്ല
പട്ടികജാതി പദവിയെ മതവുമായി ബന്ധപ്പെടുത്തുന്ന 1950ലെ ഭരണഘടനാ ഉത്തരവ് നീക്കം ചെയ്യണമെന്നും മതം പരിഗണിക്കാത്ത പുതിയ നിയമം കൊണ്ടുവരണമെന്നും 2007ൽ രംഗനാഥ് മിശ്ര കമ്മീഷൻ ശുപാര്‍ശ ചെയ്തിരുന്നു. എന്നാൽ ഇതര മതങ്ങളിലെ ദളിത് വിഭാഗങ്ങളുടെ കൃത്യമായ കണക്കില്ലെന്നായിരുന്നു അന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here