രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കുമെന്ന അജണ്ടകൾ ഉത്തരേന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിക്കുകയാണ് സംഘപരിവാർ. താജ് മഹലും കുത്തബ് മിനാറും ഹിന്ദു ക്ഷേത്രമാണെന്ന തീവ്ര ഹിന്ദു സംഘടനകളുടെ നിലപാട് ബിജെപിയുടെ വർഗീയ ലക്ഷ്യങ്ങൾ വ്യക്തമാക്കുകയാണ്.
അയോദ്ധ്യയിൽ രാമ ക്ഷേത്രം നിർമ്മിക്കുമെന്ന വാഗ്ദാനം നൽകിയാണ് ബിജെപി അധികാരത്തിലേറിയത്, രാമ ക്ഷേത്രം അയോദ്ധ്യയിൽ ഉയരുമ്പോൾ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞ RSS ന്റെ അജണ്ടകൾ ഓരോന്നായി നടപ്പിലാകുകയാണ്… ഇന്ത്യൻ ചരിത്രങ്ങൾക്ക് മുകളിൽ കയറിയിരുന്നു ബിജെപി അജണ്ടകൾ നടപ്പിലാക്കുമ്പോൾ 2024 തിരഞ്ഞെടുപ്പിനെ നേരിടാൻ വർഗീയ കാർഡ് ബിജെപി പുറത്തെടുക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
ചരിത്ര താളുകളിലെ മുസ്ലിം രാജവംശങ്ങളുടെ ഏടുകൾ ഐതിഹ്യങ്ങളും ഹിന്ദുത്വ വാദവും ഉയർത്തി മായ്ക്കാനാണ് ബിജെപിയുടെ ശ്രമം. താജ് മഹാൽ ഹിന്ദു ക്ഷേത്രമാണെന്ന പേരിലുള്ള തീവ്ര ഹിന്ദുത്വ പ്രതിഷേധങ്ങൾക്ക് പിന്നാലെ ദില്ലിയിലെ മുഗൾ രാജാക്കന്മാരുടെ പേരിലുള്ള പാതകളുടെ പേര് മാറ്റുന്നതും , കുത്തബ് മിനാർ വിഷ്ണു ക്ഷേത്രമാണെന്ന വാദമുന്നയിച്ചുള്ള പ്രതിഷേധവും നിഷ്കളങ്കമല്ല.
അതേസമയം, കുത്തബ് മിനാർ വിക്രമാദിത്യ മഹാരാജാവ് നിർമ്മിച്ച വിഷ്ണു സ്തംഭമാണെന്നാണ് തീവ്ര ഹിന്ദുത്വ സംഘടനയായ യുണൈറ്റഡ് ഹിന്ദു ഫ്രണ്ടിന്റെ വാദം. താജ്മഹൽ ഉണ്ടാക്കിയത് തേജോ മഹാലയ ശിവക്ഷേത്രം പൊളിച്ചാണെന്ന് ബിജെപി ഉന്നയിക്കുകയും ചെയ്തു.
ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന തീവ്ര ഹിന്ദുത്വ അജണ്ടകൾ രാജ്യത്ത് ഓരോന്നായി നടപ്പിലാക്കുകയാണ് . 2024 തെരഞ്ഞെടുപ്പിൽ ബിജെപി കൂടുതൽ തീവ്ര ഹിന്ദുത്വ നിലപാടുമായി തിരഞ്ഞെടുപ്പിനെ നേരിടുമെന്ന സൂചനകളാണ് ഉത്തരേന്ത്യയിൽ നടക്കുന്ന പുതിയ സംഭവ വികസങ്ങൾ സൂചിപ്പിക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here