Supreme Court: ചരിത്രവിധിയിലൂടെ സുപ്രീം കോടതി കളങ്കിതമായ രാജ്യദ്രോഹ നിയമം മരവിപ്പിച്ചിരിക്കുകയാണ്: ജോണ്‍ ബ്രിട്ടാസ് എം പി

രാജ്യദ്രോഹ നിയമം താല്‍ക്കാലികമായി മരവിപ്പിച്ച സുപ്രീംകോടതി വിധിയില്‍ പരാമര്‍ശവുമായി ജോണ്‍ ബ്രിട്ടാസ് എംപി. നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട പദമാണ് ദേശസ്‌നേഹമെന്നും, കളങ്കിതമായ നിയമമാണ് ചരിത്ര വിധിയിലൂടെ മരവിപ്പിച്ചതെന്നും ജോണ്‍ ബ്രിട്ടാസ് എംപി പറഞ്ഞു.

രാജ്യത്ത് ഏറ്റവും കൂടുതലായി ദുരുപയോഗിക്കപ്പെട്ട നിയമമായിരുന്നു 124എരാജ്യദ്രോഹം. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നിരവധി പേരെയാണ് ഈ നിയമപ്രകാരം അകാരണമായി അറസ്റ്റ് ചെയ്തത. അതുകൊണ്ടു തന്നെ നിയമം പിന്‍വലിക്കണമെന്ന മുറവിളി ഉയരാന്‍ തുടങ്ങിയിട്ടും വര്‍ഷങ്ങളായി. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. രാജ്യദ്രോഹനിയമ പ്രകാരം പുതിയ എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്നും ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും കോടതി വ്യക്തമാക്കി.

ജോണ്‍ ബ്രിട്ടാസ് എം പിയുടെ വാക്കുകള്‍..

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെട്ട പദമാണ് ‘ദേശസ്‌നേഹം’. സര്‍ക്കാറിനെയും സര്‍ക്കാരിന്റെ നയങ്ങളെയും വിമര്‍ശിക്കുന്നവരെ ദേശദ്രോഹികളായി കണ്ട് രാജ്യദ്രോഹകുറ്റം ചുമത്തുന്നത് രീതിയായി മാറി. ചരിത്രവിധിയിലൂടെ സുപ്രീം കോടതി കളങ്കിതമായ രാജ്യദ്രോഹ നിയമം (124A-IPC) മരവിപ്പിച്ചിരിക്കുകയാണ്.

കൊളോണിയല്‍ അവശിഷ്ടമായ ഈ നിയമം തുടര്‍ന്ന് ഉപയോഗിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ സോളിസിറ്റര്‍ ജനറല്‍ ഇന്നും സുപ്രീംകോടതിയില്‍ കിണഞ്ഞു പരിശ്രമിച്ചു. ”തുടര്‍ന്നും കേസുകള്‍ എടുക്കട്ടെ. സൂപ്രണ്ട് ഓഫ് പോലീസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് പരിശോധന ഉറപ്പുവരുത്താം” – ഇതാണ് പിടിവള്ളിയായി സോളിസിറ്റര്‍ ജനറല്‍ ഉപയോഗിച്ചത്. സുപ്രീംകോടതി ഇത് നിഷ്‌കരുണം തള്ളി എന്ന് മാത്രമല്ല, നിലവില്‍ ഈ നിയമപ്രകാരം ജയിലിലുള്ളവര്‍ക്ക് ജാമ്യത്തിനായി കോടതികളെ സമീപിക്കാമെന്നും പറഞ്ഞുവച്ചു.

രാഷ്ട്രീയപ്രവര്‍ത്തകരെ കൂടാതെ സാമൂഹിക – സാംസ്‌കാരിക രംഗത്തും മാധ്യമ മേഖലയിലും പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ആളുകള്‍ക്കെതിരെയാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയിട്ടുള്ളത്. 13,000 പേരെങ്കിലും ഈ നിയമപ്രകാരം ജയിലില്‍ കഴിയുന്നുണ്ടാകുമെന്നാണ് പ്രാഥമിക വിവരം. ജനാധിപത്യ – സാമൂഹിക സാഹചര്യങ്ങളുമായി ഒരിക്കലും പൊരുത്തപ്പെടാത്ത ഈ നിയമം മരവിപ്പിക്കപ്പെടുമ്പോള്‍ അത് പൗരാവകാശങ്ങള്‍ക്കാണ് കരുത്ത് പകരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here