ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ പെരുകുന്നുവെന്ന സംഘപരിവാര്‍ പ്രചരണം പൊളിയുന്നു. മുസ്ലിം കുടുംബങ്ങളില്‍ കുട്ടികളുടെ എണ്ണം കുറയുന്നുവെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തിനിടെ മുസ്ലിം കുടുംബങ്ങളിലെ കുട്ടികളുടെ എണ്ണം 2.6ല്‍ നിന്ന് 2.3 ആയാണ് കുറഞ്ഞത്.ഇരുപത് വര്‍ഷത്തിനിടെ മറ്റ് മതങ്ങളെ അപേക്ഷിച്ച് മുസ്ലിം കുടുംബങ്ങളിലെ കുട്ടികളുടെ എണ്ണം കുറയുന്നതായാണ് ദേശീയ കുടുംബാരോഗ്യ സര്‍വേ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഒരു സ്ത്രീക്ക് ജനിക്കുന്ന കുട്ടികളുടെ എണ്ണം കണക്കാക്കിയുള്ളതാണ് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ സര്‍വേ. 2015-16ല്‍ 2.6 ആയിരുന്നത് 2019-20ല്‍ 2.3 ആയാണ് കുറഞ്ഞത്. 1992-93 കാലഘട്ടത്തില്‍ ഇത് 4.4 ആയിരുന്നു. രണ്ട് ദശാബ്ദങ്ങള്‍ക്കിടെ മുസ്ലിങ്ങള്‍ക്കിടയില്‍ 46.5 ശതമാനമാണ് കുറവുണ്ടായത്. ഹിന്ദുക്കളില്‍ 41.2 ശതമാനമാണ് ഇരുപത് വര്‍ഷത്തിനിടെ ഉണ്ടായ കുറവ്.
ഹിന്ദു സ്ത്രീകള്‍ക്കിടയില്‍ നിലവില്‍ 1.94 ആണ് നിരക്ക്. ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ 1.88, സിഖ് 1.61, ജൈന 1.60, ബുദ്ധ 1.39 എന്നിങ്ങനെയാണ് മറ്റ് മതങ്ങളുടെ കണക്കുകള്‍. മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തെ ആകെ പ്രത്യുത്പാദന നിരക്ക് 2.2ല്‍ നിന്ന് രണ്ടായി കുറഞ്ഞിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ തന്നെ കണക്കുകള്‍ പുറത്തുവരുന്നതോടെ മുസ്ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്ന സംഘപരിവാര്‍ പ്രചരണമാണ് പൊളിയുന്നത്. മുസ്ലിങ്ങളുടെ വര്‍ധിച്ച് വരുന്ന ജനസംഖ്യ രാജ്യത്തിന് ഭീഷണി ആണെന്ന് അലിഗഡ് മതസമ്മേളനത്തില്‍ യതി നരസിംഹാനന്ദും കാളീചരണും പ്രസ്താവിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here