മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിനാണ് നടപടി.
എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു. ഇനി കാത്തിരിപ്പില്ലെന്നും കെ വി തോമസിനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി കൊണ്ട് കെ പി സി സി ഉത്തരവ് ഇറക്കിയെന്നും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
എഐസിസി അനുമതിയോടെയാണ് കെ വി തോമസിനെ പുറത്താക്കിയതെന്നും കെ സുധാകരൻ അറിയിച്ചു. തൃക്കാക്കരയിലെ ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെത്തിതിന് പിന്നാലെയാണ് കെ വി തോമാസിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുന്നത്.
അതേസമയം, നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്തതിന് പാര്‍ട്ടിയുടെ സുപ്രധാന പദവികളില്‍ നിന്ന് കെവി തോമസിനെ നീക്കിയിരുന്നു. ഇതിനുപിന്നാലെ തോമസ് പാര്‍ട്ടിയുമായി കൂടുതല്‍ അകലുകയും ഇടതുപക്ഷവുമായി അടുക്കുകയും ചെയ്തു.
കോൺഗ്രസ് നേതൃത്വത്തിന് തന്നെ പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെയെന്നും കെവി തോമസ് പ്രതികരിച്ചിരുന്നു.
കെ.വി. തോമസ് പാർട്ടിയിലും കോൺഗ്രസ് മനസ്സിലുമില്ലെന്നായിരുന്നു കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. കോൺഗ്രസ് മനസ്സിൽ തോമസ് ഇല്ലാത്തതിനാൽ പുറത്താക്കലിന് ഇപ്പോൾ പ്രാധാന്യമില്ലെന്നും സുധാകരൻ വ്യക്തമാക്കിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here