കശ്മീർ ജനത തടവിലാക്കപ്പെട്ട ആയിരം ദിവസങ്ങളുടെ കഥ പറയുന്ന ഡോക്യുമെൻ്ററി ‘ആന്തം ഫോർ കാശ്മീർ'(Anthem For Kashmir) സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.
പ്രമുഖ ഡോക്യുമെൻ്ററി സംവിധായകനും രാഷ്ട്രീയ വിമർശകനുമായ ആനന്ദ് പട് വർദ്ധൻ ട്വിറ്ററിലൂടെ പുറത്തിറക്കിയ ഡോക്യുമെൻ്ററിയുടെ സംവിധായകൻ മലയാളിയായ സന്ദീപ് രവീന്ദ്രനാഥാണ്.
പ്രത്യേക അവകാശം പിൻവലിച്ച് രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിച്ചതിന് ശേഷമുള്ള കശ്മീർ ജനതയുടെ ജീവിതത്തിലേക്കാണ് സന്ദീപ് രവീന്ദ്രനാഥിൻ്റെ ഡോക്യുമെൻ്ററി വിരൽ ചൂണ്ടുന്നത്.
ആയിരത്തോളം ദിവസങ്ങൾ ഒരു ജനതയെ തടവിലടച്ച കേന്ദ്രസർക്കാർ നിലപാടിനെതിരായ ചലച്ചിത്ര മുദ്രാവാക്യമായി മാറുകയാണ് ‘ആന്തം ഫോർ കശ്മീർ.
രഹസ്യ ക്യാമറകൾ ഉപയോഗിച്ച് സന്ദീപ് രവീന്ദ്രനാഥ് തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. കശ്മീരിൽ അഫ്സ്പ നിയമം നിലനിൽക്കെയും കൊവിഡ് പ്രതിസന്ധിയിലും ശ്രമകരമായിരുന്നു ഡോക്യുമെൻ്ററി ഷൂട്ട്.
തങ്ങളുടെ ശബ്ദം പുറത്തെത്തണമെന്ന കശ്മീരി ജനതയുടെ ആഗ്രഹ സാഫല്യമാണ് ചിത്രം പുറത്തെത്തിച്ചത് എന്നാണ് സംവിധായകൻ സന്ദീപിൻ്റെ അനുഭവ സാക്ഷ്യം.
കശ്മീർ ഫയൽസ് സിനിമ നിർമിച്ചെടുക്കുന്ന പ്രോപ്പാഗാണ്ട തകർത്ത് യാഥാർത്ഥ്യം പുറത്തുകൊണ്ടുവരുന്ന ചിത്രത്തിൽ ഹനൻ ബാബയും നിലോഫർ ഷെയ്ഖുമാണ് അഭിനയിച്ചിട്ടുള്ളത്.
സെയ്ദ് അലിയും അബി അബ്ബാസും എഴുതിയ വരികൾക്ക് സംവിധായകൻ സന്ദീപ് രവീന്ദ്രനാഥും സുദീപ് ഘോഷുമാണ് ഈണം നൽകിയിട്ടുള്ളത്. രാകേഷ് ചെറുമാടമാണ് ചിത്രത്തിൻ്റെ എഡിറ്റർ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here