UAE : ഷെയ്ഖ് ഖലീഫയുടെ നിര്യാണത്തിൽ അനുശോചിച്ച്  പ്രവാസ ലോകവും

സ്വദേശികളെയും പ്രവാസികളെയും ഒരുപോലെ സ്‌നേഹിച്ച    യഥാർഥ നേതാവായിരുന്നു യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനെന്ന് ( Sheikh Khalifa bin Zayed ) ലുലു ഗ്രൂപ്പ്  ചെയർമാൻ എം.എ.യൂസഫലി  അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഷെയ്ഖ് ഖലീഫയുടെ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും  സ്‌നേഹസ്മരണകൾ ഒരിക്കലും വിസ്മരിക്കാനാവില്ല. ലോകത്തിലെ ഏറ്റവും വികസിതവും സുരക്ഷിതവും സാംസ്‌കാരികമായി സമ്പന്നവുമായ രാജ്യങ്ങളിലൊന്നായി യുഎഇയെ മാറ്റിയെടുത്ത യഥാർഥ മനുഷ്യസ്‌നേഹിയും  ദീർഘദർശിയുമാണ്  വിട പറഞ്ഞതെന്ന് എം എ യൂസഫലി അനുസ്മരിച്ചു.

മേഖലയിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നായി യുഎഇയെ നയിച്ച ദീര്‍ഘവീക്ഷണമുള്ള  ഭരണാധികാരിയായിരുന്നു അന്തരിച്ച  ഷെയ്ഖ് ഖലീഫയെന്ന്  ആസ്റ്റർ ഡി എം ഹെൽത്ത്  കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോക്ടർ ആസാദ് മൂപ്പൻ പറഞ്ഞു.

ഷൈഖ് ഖലീഫ ഒരു ജനകീയനായ ഭരണാധികാരിയായിരുന്നു. രാജ്യത്തെ പൗരന്മാരോടും പ്രവാസികളോടുമുള്ള അദ്ദേഹത്തിന്റെ സ്‌നേഹം ഐതിഹാസികമാണ് എന്നും ഡോക്ടർ ആസാദ് മൂപ്പൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ  ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ  വിപിഎസ് ഹെൽത്ത്കെയർ  ചെയർമാൻ ഡോ. ഷംഷീർ വയലിൽ അനുശോചിച്ചു.  രാഷ്ട്രനിർമ്മാണത്തിന് ശാശ്വത സംഭാവനകൾ നൽകിയ മഹത്തായ രാഷ്ട്രതന്ത്രജ്ഞനായി  അദ്ദേഹം എന്നും ഓർമ്മിക്കപ്പെടുമെന്ന്  ഡോ. ഷംഷീർ വയലിൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

രാഷ്ട്രത്തിനും ലോകത്തിനും തന്റെ പ്രിയപ്പെട്ട ജനതയ്ക്കും മികച്ച സംഭാവനകൾ നൽകിയ ദീർഘവീക്ഷണമുള്ള നേതാവായിരുന്നു അദ്ദേഹമെന്നും ഡോ. ഷംഷീർ വയലിൽ പറഞ്ഞു.

യുഎഇ പ്രസിഡന്റ്‌ ഷെയ്‌ഖ്‌ ഖലീഫ ബിൻ സയിദ്‌ അൽ നഹ്യാൻ (73)അന്തരിച്ചു. യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും ആദ്യ ഭരണാധികാരിയായ ഷെയ്‌ഖ്‌ സയിദിന്റെ മകനുമാണ്‌. പ്രസിഡന്റിന്റെ നിര്യാണത്തിൽ അനുശോചിച്ച്‌ യുഎഇയിൽ നാൽപത്‌ ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

യുഎഇ പ്രസിഡന്റായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ യുഎഇയിലെയും അറബ്, ഇസ്ലാമിക രാഷ്ട്രത്രാഷ്ട്രത്തിലെയും ലോകത്തെയും ജനങ്ങളോട് പ്രസിഡൻഷ്യൽ കാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തുന്നതായി ഔദ്യോഗിക വാർത്താ ഏജൻസിയായ വാം അറിയിച്ചു.

പിതാവ്‌ ഷെയ്‌ഖ്‌ സായിദിന്റെ നിര്യാണത്തെ തുടർന്ന്‌ 2004 നവംബർ മൂന്നിനാണ്‌ ഷെയ്‌ഖ്‌ ഖലീഫ യുഎഇയുടെ പ്രസിഡന്റായത്‌യുഎഇയെ ഇന്നുകാണുന്ന വികസന കുതിപ്പിലേക്ക്‌ നയിച്ച ഭരണാധികാരിയാണ്‌ . എമിറൈറ്റ്‌സ്  ഓഫ്‌ അബുദാബിയുടെ 16-മത്തെ ഭരണാധികാരികൂടിയാണ്. 1971ൽ യുഎഇ രൂപീകരിക്കുമ്പോൾ ഉപപ്രധാനമന്ത്രിയായി. പ്രസിഡന്റ്‌ എന്ന നിലയിൽ സുപ്രീം പെട്രോളിയം കൗൺസിലിന്റെ തലവനുമായിരുന്നു.

യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ പുരോഗമന മാറ്റങ്ങൾ ഇദ്ദേഹം കൊണ്ടുവന്നിരുന്നു. രാജ്യത്തെ വലിയ കുതിപ്പിലേക്ക് കൊണ്ട് പോകാൻ വേണ്ടി വലിയ തീരുമാനങ്ങൾ അദ്ദേഹം എടുത്തിട്ടുണ്ട്.

Pinarayi Vijayan: യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

യു.എ.ഇയും(UAE) നമ്മുടെ രാജ്യവുമായുള്ള പരസ്പരബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍(sheikh khalifa bin zayed al nahyan) വഹിച്ചിരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). യു.എ.ഇയിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ ആദ്ദേഹം പുലര്‍ത്തിയ കരുതല്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും. കേരളത്തെയും കേരളീയരെയും സഹായിക്കുന്നതില്‍ സന്തോഷം കണ്ടെത്തിയ വ്യക്തിയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് അദ്ദേഹം കേരളത്തിനായി നീട്ടിയ സഹായഹസ്തം സ്മരണീയമാണ്. മതനിരപേക്ഷ മനോഭാവം കൊണ്ട് ശ്രദ്ധേയനായ സായിദ് അല്‍ നഹ്യാന്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഒരുപോലെ സ്വീകാര്യനായിരുന്നു.

യു.എ.ഇ.യുടെ(UAE) ആധുനികവല്‍ക്കരണത്തില്‍ അദ്ദേഹത്തിന്റെ നിര്‍ണായക പങ്കാളിത്തമുണ്ട്. വരും കാലത്തെക്കൂടി കണക്കിലെടുത്ത് വികസനം ഉറപ്പാക്കുന്നതില്‍ കാണിച്ച ദീര്‍ഘ ദര്‍ശിത്വവും ശ്രദ്ധേയമാണ്. ഊഷ്മളവും സൗഹൃദപൂര്‍ണ്ണവുമായ ബന്ധം ഇന്ത്യന്‍ ജനതയുമായി പൊതുവിലും കേരളീയരുമായി പ്രത്യേകിച്ചും എന്നും അദ്ദേഹം പുലര്‍ത്തിപ്പോന്നു. അങ്ങേയറ്റം ദുഃഖകരമാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗം. അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News