കോൺഗ്രസ് ചിന്തൻ ശിബിരം രാജസ്ഥാനിൽ പുരോഗമിക്കുമ്പോൾ
തൃക്കാക്കരയിലുമുണ്ട് അതിൻ്റെ അലയൊലികൾ. ശിബിരത്തിൽ അവതരിപ്പിച്ച പ്രമേയത്തിൻ്റെ കരടിലെ ഒരു പരാമർശമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ചർച്ചക്ക് വഴിയൊരുക്കിയത്.
നേതാവിൻ്റെ ബന്ധുക്കൾക്ക് 5 വർഷമെങ്കിലും പാർട്ടിയിൽ പ്രവർത്തിച്ച് പരിചയമില്ലെങ്കിൽ ഒരു തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയാക്കരുത് എന്ന പരാമർശമാണ് ശിബിരത്തിന് തൃക്കാക്കരയിൽ പ്രധാന്യം കൈവരാൻ കാരണം.
നേതാക്കളുടെ മക്കളെയോ ബന്ധുക്കളെയോ സ്ഥാനാർത്ഥികളാക്കുക എന്നത് പതിവ് രീതിയാണ് കോൺഗ്രസ്സിൽ. എന്നാൽ അതിന് അറുതി വരുത്തണമെന്ന ആവശ്യം ശിബിരത്തിൽ ശക്തമായി ഉയർന്നു. പ്രമേയത്തിൻ്റെ കരടിൽ അക്കാര്യം ഉൾപ്പെടുത്തുകയും ചെയ്തു.
കുടുംബ രാഷ്ട്രീയത്തിന് നിയന്ത്രണം വരുത്തുകയായിരുന്നു ലക്ഷ്യം. നേതാവിൻ്റെ ബന്ധുക്കൾക്ക് 5 വർഷമെങ്കിലും പാർട്ടിയിൽ പ്രവർത്തിച്ച് പരിചയമില്ലെങ്കിൽ ഒരു തെരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയാക്കരുത് എന്നാണ് പ്രമേയത്തിൻ്റെ കരടിലുള്ളത്.
തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണ്ണയം മുതൽ തങ്ങൾ ഉയർത്തിയ വിഷയം തന്നെയാണ് ഇതെന്ന് ചില കോൺഗ്രസ് നേതാക്കൾ തന്നെ ചൂണ്ടിക്കാണിക്കുന്നു. പാർട്ടിയിലെ കുടുംബാധിപത്യത്തെ എക്കാലവും എതിർത്തയാളായിരുന്നു പിടി തോമസ്.
പി ടി തോമസ് അന്തരിച്ച ഒഴിവിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിൻ്റെ തുടക്കം മുതൽ സ്വാഭാവികമായും കുടുംബാധിപത്യം ചർച്ചയായി. അപ്പോഴൊക്കെ പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയ കോൺഗ്രസ് നേതാക്കൾക്ക് പുതിയ സാഹചര്യം വെല്ലുവിളിയാണ് . പാർട്ടിയുടെ ദേശീയ സമ്മേളനത്തിൽ ചർച്ചയായ കുടുംബാധിപത്യ വിഷയം തൃക്കാക്കരയിൽ എങ്ങനെ വിശദീകരിക്കുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here