കുന്ദമംഗലം ഈസ്റ്റ് മലയമ്മ സ്വദേശിയും പ്രവാസി വ്യവസായിയുമായിരുന്ന(businessman) ഹാരിസിന്റെ മരണം കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബം.
നിലമ്പൂരില്‍ പാരമ്പര്യ വൈദ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷൈബിൻ അഷ്റഫാണ് കൊലയ്ക്ക് പിന്നിലെന്ന് ഹാരിസിന്റെ മാതാവ് സൈറാബി കൈരളി ന്യൂസിനോട് പറഞ്ഞു. ഹാരിസിന്റെ ഭാര്യയുമായി ഷൈബിനുണ്ടായിരുന്ന രഹസ്യബന്ധമാണ് കൊലപാതകത്തിന് കാരണമായതെന്നും ഇവര്‍ ആരോപിച്ചു.
ഹാരിസും ഷൈബിനും ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നീട് ഭാര്യ നസ്ലീനുമായി ഷൈബിന്‍ രഹസ്യബന്ധം പുലര്‍ത്തിയിരുന്നത് ഹാരിസ് അറിഞ്ഞു. ഈ ബന്ധം ഹാരിസ് കൈയോടെ പിടികൂടി. ഇതിനുശേഷമാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.
ഹാരിസിനെതിരേ ഷൈബിന്‍ നേരത്തെ ക്വട്ടേഷന്‍ നല്‍കിയിരുന്നു. മകന്‍ ജീവിച്ചിരിക്കുന്നത് നസ്ലീനയ്ക്കും ഷൈബിനും തടസ്സമായിരുന്നു. നസ്ലീനയുടെയും ഷൈബിന്റെയും ഭാഗത്തുനിന്ന് വധഭീഷണിയുണ്ടെന്ന് മകന്‍ നേരത്തെ പറഞ്ഞിട്ടുണ്ടെന്നും സൈറാബി വ്യക്തമാക്കി.
പണവും സ്വാധീനവുമുള്ള ആളാണ് ഷൈബിന്‍. അയാളെ ഭയന്നിട്ടാണ് ഇത്രയുംകാലം പരാതി നല്‍കാതിരുന്നത്. ഞങ്ങള്‍ക്ക് നീതി വേണം. ഹാരിസിന്റെ മൃതദേഹം റീപോസ്റ്റുമോര്‍ട്ടം നടത്തണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും സൈറാബി പറഞ്ഞു.
2020 മാര്‍ച്ചിലാണ് പ്രവാസി വ്യവസായിയായ ഹാരിസിനെ അബുദാബിയിലെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹാരിസും ഷൈബിനും നേരത്തെ ഗള്‍ഫില്‍ ബിസിനസ് പങ്കാളികളായിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് നിലമ്പൂരില്‍ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ ഷൈബിന്‍ അഷ്‌റഫ് പിടിയിലായതോടെയാണ് ഹാരിസിന്റെ മരണത്തിലും സംശയമുണര്‍ന്നത്.
കേസിലെ കൂട്ടുപ്രതികള്‍ നല്‍കിയ പെന്‍ഡ്രൈവില്‍ ഹാരിസിനെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ബ്ലൂപ്രിന്റുകളും അടങ്ങിയിരുന്നു. ഹാരിസിനെ കീഴ്‌പ്പെടുത്തി വകവരുത്തേണ്ട പദ്ധതിയുടെ പലഘട്ടങ്ങളാണ് പ്രിന്റെടുത്ത് സൂക്ഷിച്ചിരുന്നത്.
ഈ പ്രിന്റുകളുടെ ദൃശ്യങ്ങളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ഇതോടെയാണ് ഹാരിസിന്റെ മരണത്തിലും അന്വേഷണം വേണമെന്ന ആവശ്യമുയര്‍ന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here