KPPL: കെപിപിഎല്‍ ഉല്‍പ്പാദനത്തിലേക്ക്; 19ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കേരളത്തിന്റെ(Kerala) സ്വന്തം പേപ്പര്‍ നിര്‍മാണ കമ്പനി ഉല്‍പ്പന്ന നിര്‍മാണത്തിലേക്ക്. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച വെള്ളൂരിലെ കേരളാ പേപ്പര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (KPPL) പ്രവര്‍ത്തനോദ്ഘാടനം 19ന് പകല്‍ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan) നിര്‍വഹിക്കും. ആദ്യഘട്ട പുനരുദ്ധാരണം നിശ്ചയിച്ച സമയത്തിനും മുമ്പേ പൂര്‍ത്തിയാക്കിയാണ് കെപിപിഎല്‍(KPPL) ചരിത്ര നിമിഷത്തിലേക്ക് കടക്കുന്നത്. ന്യൂസ്പ്രിന്റാണ് ആദ്യഘട്ടത്തില്‍ ഉല്‍പ്പാദിപ്പിക്കുക.

നാല് ഘട്ടങ്ങളിലായുള്ള പുനരുദ്ധാരണത്തിലൂടെ രാജ്യത്തെ ഏറ്റവും വലിയ പേപ്പര്‍ ഉല്‍പ്പന്ന നിര്‍മാണ കമ്പനിയായി വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നഷ്ടത്തിലാക്കി വില്‍പനയ്ക്കുവെച്ച ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ്സ് ലിമിറ്റഡ്(എച്ച്എന്‍എല്‍) സംസ്ഥാന സര്‍ക്കാര്‍ ലേലത്തില്‍ സ്വന്തമാക്കി കെപിപിഎല്‍ ആയി പുനരുജ്ജീവിപ്പിക്കുകയായിരുന്നു.

3 കോടി വകയിരുത്തിയ ആദ്യഘട്ട അറ്റകുറ്റപ്പണികളുടെ ഭാഗമായി പവര്‍ ബോയിലറും ഡീയിങ്കിങ് പ്ലാന്റും പ്രവര്‍ത്തനക്ഷമമാക്കി. മേയ് 31ന് ആദ്യഘട്ട അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ രണ്ടംഘട്ടം പകുതിയോളം പൂര്‍ത്തിയായി. 44.94 കോടി വകയിരുത്തിയിട്ടുള്ള രണ്ടാംഘട്ടം മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകുന്നതോടെ കെപിപിഎല്‍ പൂര്‍ണ തോതിലുള്ള ഉല്‍പ്പാദനത്തിലേക്കെത്തും.

ന്യൂസ് പ്രിന്റിനൊപ്പം ടിഷ്യു പേപ്പര്‍, ആര്‍ട്ട് പേപ്പര്‍ പോലെയുള്ള മറ്റ് കടലാസ് ഉല്‍പ്പന്നങ്ങളിലേക്ക് കമ്പനി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പുനരുദ്ധാരണം പൂര്‍ത്തിയാക്കി 3,200 കോടി രൂപ വിറ്റുവരവുള്ള സ്ഥാപനമായി കമ്പനിയെ മാറ്റുകയാണ് ലക്ഷ്യം. നിലവില്‍ 252 ജീവനക്കാരുണ്ട്. ഭാവിയില്‍ മൂവായിരം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനമായി ഇത് മാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News