തോമസ് കപ്പ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് ചരിത്രകിരീടം. 14 വട്ടം ചാമ്പ്യന്മാരായ ഇന്തൊനീഷ്യയെയാണ് ഇന്ത്യ ഫൈനലില്‍ തോല്‍പിച്ചത്. സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ടീമിന് കേന്ദ്രസര്‍ക്കാരിന്റെ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മലയാളിതാരം എച്ച് എസ് പ്രണോയിയുടെ മികവില്‍കൂടിയാണ് ഇന്ത്യയുടെ കിരീടനേട്ടമെന്നത് ഇരട്ടിമധുരം പകരുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇന്തൊനേഷ്യൻ താരം ജൊനാഥൻ ക്രിസ്റ്റിയെ കിഡമ്പി ശ്രീകാന്ത് മറികടന്നപ്പോൾ ബാങ്കോക്കിലെ ഇംപാക്ട് അരീനയിൽ പിറന്നത് ലോക ബാഡ്മിന്റണിലെ ഇന്ത്യൻ ചരിത്രം.
14 വട്ടം ചാമ്പ്യന്മാരായ ഇന്തോനേഷ്യയ്ക്കെതിരെ രാജകീയമായിരുന്നു ഇന്ത്യയുടെ തുടക്കം.നേരിട്ടുള്ള സെറ്റുകൾക്ക് അന്തോണി സിനിസുക ജിൻഡിങ്കിനെ ലക്ഷ്യ തകർത്തതോടെ ഇന്ത്യ 1-0 ന് മുന്നിൽ. ഇന്ത്യയുടെ സാത്വിക് രണ്‍കിറെഡ്ഡി– ചിരാഗ് ഷെട്ടി സഖ്യം മുഹമ്മദ് അഹ്‌സാന്‍– കെവിൻ സഞ്ജയ സഖ്യത്തെ തോൽപിച്ചതോടെ ഫൈനലിൽ ഇന്ത്യയുടെ ലീഡ് ഉയർന്നു.
മുൻ നിര താരം ജൊനാഥൻ ക്രിസ്റ്റിയെ തോൽപിച്ച് കിഡമ്പി ശ്രീകാന്തിലൂടെ തോമസ് കപ്പിൽ ഇന്ത്യൻ ചരിത്രം പിറന്നു . 73 വർഷത്തെ തോമസ് കപ്പ് ചരിത്രത്തിലാദ്യമായി കന്നി കിരീടം നേടിയ ഇന്ത്യൻ ടീമിന് സ്വപ്നസമാനമായ മുഹൂർത്തം.
എച്ച്.എസ് പ്രണോയിയാണ് ടൂർണമെൻറിൽ ഇന്ത്യയുടെ ജൈത്രയാത്രയ്ക്ക് കുതിപ്പേകിയത്. മുഖ്യ പരിശീലകൻ മലയാളി കൂടിയായ യു വിമൽ കുമാറിന്റെ പ്രചോദനവും ചരിത്ര കിരീട നേട്ടത്തിന് തുണയായി. ചരിത്രം രചിച്ച ഇന്ത്യൻ ടീമിനിപ്പോൾ അഭിനന്ദന പ്രവാഹമാണ്.
തോമസ് കപ്പ് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി സ്വര്‍ണം നേടിയ ഇന്ത്യന്‍ ബാഡ്മിന്റണ്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചാമ്പ്യന്‍ഷിപ്പിലെ സ്വപ്നക്കുതിപ്പിനൊടുവില്‍ ഇന്ന് നടന്ന ഫൈനലിലാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്‍ഡൊനീഷ്യയെ തകര്‍ത്ത് ഇന്ത്യ ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണം സ്വന്തമാക്കിയിരുന്നു.
ഇന്ത്യ ചരിത്രം കുറിച്ചിരിക്കുകയാണെന്നും ഇനിയും വിജയങ്ങള്‍ ആവര്‍ത്തിക്കപ്പെടട്ടെയെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന നിരവധി കായിക താരങ്ങള്‍ക്ക് വലിയ പ്രചോദനമാണ് ഈ തിളക്കമാര്‍ന്ന വിജയമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 14 തവണ കിരീടം നേടിയ ടീമാണ് ഇന്തോനേഷ്യ.
ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച്.എസ് പ്രണോയ് ആയിരുന്നു ഇന്ത്യയുടെ വിജയശില്‍പി. ഇന്‍ഡൊനീഷ്യയെ ഫൈനലില്‍ 3-0നാണ് ഇന്ത്യ തകര്‍ത്തത്. കിഡംബി ശ്രീകാന്തും സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ലക്ഷ്യ സെന്നുമാണ് ഇന്ത്യയുടെ വിജയശില്‍പികള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here