മലപ്പുറം നിലമ്പൂരിൽ നാട്ടുവൈദ്യൻ കൊല്ലപ്പെട്ട സംഭവത്തിൽ മൃതദേഹം വെട്ടി നുറുക്കാൻ ഉപയോഗിച്ച പലകയുടെ കുറ്റി കണ്ടെത്തി. പൊലീസ് കസ്റ്റഡിയിലുള്ള പ്രതി നൗഷാദുമായി നടത്തിയ അന്വേഷണത്തിലാണ് പുളിമരക്കുറ്റി കണ്ടെത്തിയത്.
മുഖ്യപ്രതി ഷൈബിനെ അന്വേഷണ സംഘം ഉടൻ കസ്റ്റഡിയിൽ വാങ്ങും. നിലമ്പൂർ റയിൽവെ സ്റ്റേഷന് സമീപം രാധാകൃഷ്ണൻ നായർ എന്ന ഉണ്ണിയുടെ വീട്ടുവളപ്പിലെ പുളിമരത്തിൻ്റെ കുറ്റിയാണ് പൊലീസ് കണ്ടെത്തിയത്.
ഈ പുളി മരം വ്യാപാരിയായ പറമ്പാടൻ ഉമ്മറിന് രാധാകൃഷ്ണൻ വിൽപന നടത്തിയിരുന്നു. ഇയാളിൽ നിന്നാണ് സാബാ ശരീഫിൻ്റെ മൃതദേഹം വെട്ടി നുറുക്കാൻ പ്രതി നൗഷാദ് ഒന്നര മീറ്റർ നീളമുള്ള മരക്കഷ്ണം വാങ്ങിയത്. കൊലപാതകത്തിന് തൊട്ടടുത്ത ദിവസമാണ് മൃതദേഹ വെട്ടി നുറുക്കാനായി മരക്കഷ്ണം വാങ്ങിയതെന്ന് പ്രതി സമ്മതിച്ചു.
വെട്ടി നുറുക്കാൻ അനുയോജ്യവും ബലമുള്ളതുമായതിനാലാണ് പുളിമരക്കഷ്ണം തിരഞ്ഞെടുത്തതെന്ന് നൗഷാദ് പൊലീസിന് മൊഴി നൽകി. പൊലീസ് കണ്ടെത്തിയ പുളിമര കുറ്റിയിൽ നിന്നുള്ള കഷ്ണം തന്നെയാണ് വാങ്ങിയതെന്ന് തെളിവെടുപ്പിനിടെ പ്രതി സമ്മതിച്ചു.
നൗഷാദിന് മരക്കഷ്ണം വിറ്റതായി മര വ്യാപാരി ഉമ്മറും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. നിലമ്പൂർ സി ഐ പി വിഷ്ണു, എസ് ഐമാരായ കെ ബഷീർ, നവീൻ ഷാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റയിൽവെ സ്റ്റേഷന് സമീപമുള്ള വീട്ടിൽ തെളിവെടുപ്പ് നടത്തിയത്.
കേസിലെ മുഖ്യപ്രതി ഷൈബിൻ ഉൾപ്പെടെയുള്ളവരെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഒളിവിൽ പോയ ഷൈബിന്റെ കൂട്ടാളികൾക്കായി അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here