ചിന്തന്‍ ശിബിരം പണിയായി; പ്രായ’പരിധി’വിട്ട് നേതാക്കള്‍

മത്സരിക്കാനും ഭാരവാഹിയാകാനും പ്രായപരിധി കര്‍ശനമാക്കണമെന്ന ചിന്തന്‍ ശിബിര്‍ സന്ദേശം യാഥാര്‍ഥ്യമായാല്‍ കേരളത്തിലെ ഒട്ടനവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ‘രാഷ്ട്രീയ വനവാസ’മാകും. ഭാരവാഹികളിലും സ്ഥാനാര്‍ഥികളിലും 50 ശതമാനം യുവപ്രാതിനിധ്യമെന്ന നിബന്ധനയുണ്ട്. 65 വയസ്സിന് മുകളിലുള്ളവര്‍ ഭാരവാഹികളാകുന്നതും മത്സരിക്കുന്നതും പ്രോത്സാഹിപ്പിക്കേണ്ടെന്നുമാണ് ധാരണ. ഇക്കാര്യം നിബന്ധനയായി എഴുതിച്ചേര്‍ക്കുന്നത് തടയാന്‍ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് കഴിഞ്ഞുവെന്നാണ് ഉദയ്പുരില്‍ നിന്നുള്ള വിവരം

മുമ്പും പല പ്രായപരിധി നിബന്ധനകള്‍ ഏര്‍പ്പെടുത്തിയ പാര്‍ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍, ഇവയെല്ലാം ചിലര്‍ക്കുമാത്രമേ ബാധകമാകാറുള്ളൂവെന്നാണ് സംസ്ഥാനത്തെ ചില നേതാക്കള്‍ പറയുന്നത്. കെ സുധാകരന്‍– വി ഡി സതീശന്‍ അച്ചുതണ്ടിന്റെ ഏകപക്ഷീയ നിലപാടുകള്‍ക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് കെ വി തോമസിന്റെ ആരോപണങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയേറി. ചിലര്‍ക്ക് മത്സരിക്കാന്‍ പ്രായപരിധി പ്രശ്നമല്ല, വിരോധംമൂലം പ്രായപരിധി മറയാക്കി തന്നെ മാറ്റിനിര്‍ത്തിയതാണെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.

2016ല്‍ ഡിസിസി അധ്യക്ഷന്മാര്‍ക്ക് 60 വയസ്സ് പരിധി നിശ്ചയിച്ച് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയെങ്കിലും കെപിസിസി കുറുക്കുവഴികളിലൂടെ അത് ലംഘിച്ചു. കെ സുധാകരനും വി ഡി സതീശനും പ്രായപരിധി നിബന്ധനകള്‍ കൊട്ടിഘോഷിച്ചെങ്കിലും പട്ടിക വന്നപ്പോള്‍ അവയെല്ലാം കാറ്റില്‍പ്പറത്തി. തിരുവനന്തപുരം, വയനാട് അടക്കം ഡിസിസികളുടെയും കെപിസിസി ഭാരവാഹികളുടെയും കാര്യത്തിലും പ്രായപരിധി നിബന്ധന പാലിച്ചില്ലെന്ന് പഴയ ഐ ഗ്രൂപ്പ് നേതാവ് പറഞ്ഞു. പ്രായപരിധിയും പ്രവര്‍ത്തനമികവും പരിശോധിച്ചാല്‍ കെപിസിസിയിലും ഡിസിസികളിലും കമ്മിറ്റി അംഗങ്ങളായിരിക്കുന്നവരില്‍ നല്ലൊരു ശതമാനം പുറത്തുപോകേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here